മിഥുനെ ചോദ്യം ചെയ്യുക എന്‍ഐഎ, അവന്‍ താങ്ങില്ല; ശിക്ഷ എന്തായിരിക്കുമെന്ന് മേജര്‍ രവി
ബിഗ് ബോസിന് അകത്തും പുറത്തും ചര്‍ച്ചാ വിഷയം അനിയന്‍ മിഥുന്റെ കഥയാണ്. കഴിഞ്ഞ ദിവസം ജീവിത കഥ പറയുന്നതിനിടെ തന്റെ പട്ടാളക്കാരിയായ കാമുകിയെക്കുറിച്ച് അനിയന്‍ മിഥുന്‍ പറഞ്ഞിരുന്നു. പാരാ കമാന്‍ഡോയായ കാമുകി എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടുവെന്നാണ് അനിയന്‍ മിഥുന്‍ പറഞ്ഞത്. എന്നാല്‍ അനിയന്‍ മിഥുന്‍ പറഞ്ഞ കഥ നുണയാണെന്നാണ് സൈനികരടക്കം ആരോപിക്കുന്നത്.
ഇന്നലെ ഇതേക്കുറിച്ച് അനിയനോട് മോഹന്‍ലാല്‍ തന്നെ ചോദിക്കുകയും ചെയ്തു. അനിയന്‍ നുണ പറയുകയാണെന്നാണ് മോഹന്‍ലാലും പറഞ്ഞത്. മോഹന്‍ലാലിന്റെ ചോദ്യങ്ങള്‍ക്കിടെ അനിയന്‍ മിഥുന്‍ ബോധം കെട്ട് വീഴുകയും ചെയ്തു. സംഭവം ബിഗ് ബോസ് വീടിന് പുറത്ത് വലിയ വിവാദമായി മാറിയിരിക്കുകയാണ്.

സോഷ്യല്‍ മീഡയയിലൂടെ നിരവധി പേരാണ് താരത്തെ വിമര്‍ശിച്ച് എത്തിയത്. സൈനികരും അനിയന്റെ കഥയെ തള്ളിപ്പറയുന്നുണ്ട്. ഇന്ത്യയില്‍ ഇതുവരെ ഒരു ലേഡി ഓഫീസര്‍ എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടിട്ടില്ല, പാരാ കമാന്‍ഡോയില്‍ സ്ത്രീകളേയില്ല എന്നാണ് സംവിധായകന്‍ കൂടിയായ മേജര്‍ രവിയും വ്യക്തമാക്കുന്നത്.
അനിയന്‍ മിഥുന്‍ പറഞ്ഞ കഥ നുണയാണെങ്കില്‍ എന്ത് നടപടികളായിരിക്കും നേരിടേണ്ടി വരിക എന്ന് വ്യക്തമാക്കുകയാണ് മേജര്‍ രവി ഇപ്പോള്‍. വണ്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവി കേസിന്റെ നിയമവശങ്ങള്‍ വ്യക്തമാക്കിയത്.
ആര്‍മി ഇയാള്‍ക്ക് നോട്ടീസ് അയക്കും. പിന്നീട് ആര്‍മി കേന്ദ്രത്തിന് പരാതി നല്‍കും. പിന്നെ എന്‍ഐഎ ഏറ്റെടുക്കും. എന്‍ഐഎ ഇയാളെ ചോദ്യം ചെയ്യും. ആ പയ്യന് താങ്ങാന്‍ പറ്റില്ല. ഇവിടെ നിങ്ങള്‍ കാണുന്നതല്ല ദേശീയ സുരക്ഷയുടെ കാര്യത്തില്‍. ചോദ്യം ചെയ്യലില്‍ മാപ്പ് പറഞ്ഞാല്‍ രക്ഷപ്പെട്ട് പോയേക്കാം. ലാലേട്ടന്‍ അതിനുള്ള ചാന്‍സ് കൊടുത്തു. പക്ഷെ അവനത് എടുത്തില്ല. അത്രയും മെന്റലി ഓഫായിരിക്കുന്നു. ബിഗ് ബോസിലും അധികനാള്‍ തുടരാനാകുമെന്ന് തോന്നുന്നില്ലെന്നും മേജര്‍ രവി പറഞ്ഞു.
ഞാന്‍ ഇതിനെ കാണുന്നത് മാനസിക പ്രശ്‌നമുള്ളൊരു വ്യക്തി ഒരു സ്വപ്ന ലോകമുണ്ടാക്കി അതിനകത്ത് ജീവിക്കുകയാണ്. വുഷുവിന്റേതും ഇതുപോലൊരു സ്വപ്ന ലോകമാണ്. അവന്‍ പറയുന്നത് താന്‍ ലോക ചാമ്പ്യനാണെന്നാണ്. പക്ഷെ കേരള വുഷു അത് നിരസിക്കുകയാണ്. ഇതൊക്കെ വരുമ്പോള്‍ എനിക്ക് തോന്നുന്നത് അവന്‍ കുറച്ച് ഓഫ് ട്രാക്കാണെന്നാണ്. അങ്ങനൊരാള്‍ക്കെതിരെ നടപടിയെടുക്കണമോ അതോ ഒരു അവസരം നല്‍കണമോ. ലാലേട്ടന്‍ ആ ചാന്‍സ് കൊടുത്തായിരുന്നുവെന്നും മേജര്‍ രവി പറയുന്നു.

പ്രത്യാഘാതം താങ്ങാന്‍ പറ്റുന്ന ആളാണോ എന്ന് നോക്കണം. അതില്ലെങ്കില്‍ നമ്മളുടെ തലയില്‍ തന്നെ വന്ന് വീഴും. ചോദ്യം ചെയ്യലിനിടെ ഹൃദയാഘാതം എങ്ങാനും വന്നാലോ? വളരെയധികം ശ്രദ്ധ വേണം. എന്തായാലും അവന്‍ ചെയ്തത് മണ്ടത്തരമാണെന്നും മേജര്‍ രവി പറഞ്ഞു. അതേസമയം മിഥുന്റെ കാമുകി സനയുടേതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ചും മേജര്‍ രവി സംസാരിച്ചു.
പ്രചരിക്കുന്ന ഫോട്ടോയിലേത് പാക്കിസ്ഥാന്‍കാരിയോ ഇറാഖ് വനിതയോ ആണ്. ഫോട്ടോയില്‍ ഷോള്‍ഡറിലുള്ള ലോഗോ കണ്ടാല്‍ അങ്ങനെയാണ് മനസിലാകുന്നത്. പക്ഷെ പാക്കിസ്ഥാനും സ്ത്രീകളില്ല പട്ടാളത്തില്‍. അതിനര്‍ത്ഥം ഇറാഖ് ആയിരിക്കാം. അത് എടുത്ത് എന്റെ സനയാണെന്നൊക്കെ പറയുമ്പോള്‍ എന്തോ പ്രശ്‌നമുണ്ടെന്നും മേജര്‍ രവി പറഞ്ഞു.
വീഡിയോയുടെ പൂർണ്ണരൂപം കാണാം


Click it and Unblock the Notifications