റിയാസിനെതിരെ ഹേറ്റ് ക്യാമ്പയിനും ലക്ഷ്മിയെ വെള്ളപൂശലും; വിന്നറാകാന്‍ യോഗ്യന്‍ റിയാസ് തന്നെ!
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തനായ മത്സരാർത്ഥിയാണ് റിയാസ് സലീം. ഇപ്പോഴിതാ റിയാസിനെക്കുറിച്ച് ഒരു ആരാധിക പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. വിശദമായി വായിക്കാം തുടർന്ന്.
"ആരാണ് റിയാസ് സലിം ?" എന്ന തലക്കെട്ടോടെയാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.ബിഗ് ബോസ് കാണാത്ത / ബിഗ് ബോസ് എന്ന് കേട്ടാൽ വെറുപ്പുള്ള സുഹൃത്തുക്കളിൽ നിന്നു പോലും ഇയടുത്തായി സ്ഥിരം കേൾക്കുന്ന ചോദ്യമാണിത്.
ഇത്രയും കാലം ബിഗ് ബോസ് എന്ന ഷോ ഒരു വിഭാഗത്തിന്റെ ആസ്വാദന പരിധിയിൽ മാത്രം ചർച്ചയായും വിനോദമായും ഒക്കെ നിന്നപ്പോഴും ഇന്ന് വരെ അതിനു പുറത്തുള്ള വലിയ ഒരു വിഭാഗത്തിലേക്ക് അത് യാതൊരു ഓളവും ഉണ്ടാക്കിയിരുന്നില്ലെന്ന് കുറിപ്പില്‍ പറയുന്നു.

ഇന്ന് ഇപ്പോൾ ഷോ കാണാത്തവർ പോലും റിയാസ് സലിം എന്ന പേര് ആവർത്തിച്ച് കേൾക്കുന്നുണ്ട് എങ്കില്‍ , അവന്റെ സംസാരങ്ങൾ നിലപാടുകൾ സോഷ്യൽ മീഡിയകളിൽ റീലുകളായും ക്ലിപ്പുകളായും ഷെയർ ചെയ്യപ്പെടുന്നുണ്ടെങ്കിൽ , ക്വാളിറ്റി ഓഫ് സ്പീച്ച് എന്ന കമന്റുകൾ അവനെക്കുറിച്ച് ഒരു ചുക്കും അറിയാത്ത ക്വാളിറ്റിയുള്ള മനുഷ്യരിൽനിന്നു പോലും വരുന്നുണ്ട് എങ്കിൽ , അരാണീ ചെറുക്കൻ എന്ന് പതിവായി ചോദ്യം ഉയരുന്നുണ്ട് എങ്കിൽ ഒന്നു മാത്രം മറുപടിയായി പറയുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്.
"മലയാളം റിയാലിറ്റി ഷോ അതിന്റെ ചരിത്രത്തിൽ കണ്ട ഏറ്റവും വിവരമുള്ള , വിവേകമുള്ള , പൊളിറ്റിക്കലി കറക്ടായ , പ്രോഗ്രസ്സീവായ , എന്റർടെയിനറായ 24 കാരനാണ് റിയാസ് സലിം എന്ന മത്സരാർത്ഥി" എന്നാണ് കുറിപ്പില്‍ അഭിപ്രായപ്പെടുന്നത്.
ബിഗ് ബോസ് ഷോയിലേക്ക് വൈൽഡ് കാർഡ് എൻട്രിയായി വൈകി കടന്നു വന്ന റിയാസിന് ഒറ്റക്ക് നിന്ന് പൊരുതാനും ചോദ്യം ചെയ്യാനും ഉണ്ടായിരുന്നത് ആ വീടിന് പുറത്തും അകത്തുമുള്ള ടോക്സിക്കായ വലിയൊരു മെജോരിറ്റി മനുഷ്യരോടായിരുന്നുവെന്നും കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു.

മലയാളികളുടെ 'പുരുഷൻ' എന്ന അളവുകോലുകളെയൊന്നും സംതൃപ്തിപ്പെടുത്താനാവാത്ത ടിപിക്കൽ മസ്കുലൈൻ ഭാവങ്ങളോ ശരീരഘടനയോ ഇല്ലാത്ത തന്റെ സെക്ഷ്വാലിറ്റി വെളിപ്പെടുത്താൻ തനിക്ക് ആഗ്രഹം ഇല്ല എന്ന് പറഞ്ഞ് കടന്നുവന്ന സ്ത്രൈണ ഭാവങ്ങൾ ഉള്ള , ചെറുപ്പം മുതൽ ഇതേ കാരണത്തിന്റെ പേരിൽ ക്രൂരമായി കളിയാക്കപ്പെട്ട ഒറ്റപ്പെട വ്യക്തിയാണ് റിയാസെന്നും പറയുന്നു.
സദാചാരവാദങ്ങളും പട്രിയാർക്കിയൽ ചിന്താഗതികളും ടോക്സിക് മസ്കുലിനിറ്റിയും കൊണ്ടു നടക്കുന്ന വലിയൊരു സമൂഹം ആദ്യ ദിവസം മുതൽ കൂട്ടത്തോടെ അവനെ അക്രമിക്കാൻ തുടങ്ങി.'9 - എന്നും ചാന്തുപൊട്ടെന്നും പെണ്ണാളൻ എന്നും ശിഖണ്ഡി എന്നും' വിളിച്ച് നിരന്തരം അവനെതിരെ സൈബർ അറ്റാക്കിങ് അഴിച്ചു വിട്ടു. കളി പുറത്തു നിന്ന് കണ്ടിട്ടും വീട്ടിനുള്ളിലെ ഏറ്റവും ടോക്സിക്കായ മനുഷ്യനെതിരെ , അയാൾക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ജനപിന്തുണ പുറത്തുണ്ട് എന്ന് അറിഞ്ഞു വന്നിട്ടും ആദ്യം ദിവസം മുതൽ അവൻ അയാളെ വിമർശിച്ചു കൊണ്ടും ചോദ്യംചെയ്തു കൊണ്ടേയിരുന്നുവെന്നും കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു.

ആണിനും പെണ്ണിനും അപ്പുറം ഉള്ളവരെല്ലാം എന്തോ ' വിചിത്ര ജീവികൾ' ആണെന്ന് കരുതിയ അവിടെയുള്ള മറ്റ് മത്സരാർത്ഥികൾക്കൊക്കെ ഇടയിൽ നിന്ന് അവസരം കിട്ടുമ്പോഴെല്ലാം അവൻ ഉറക്കെ ഉറക്കെ 'LGBTQIA+' എന്നും 'Feminism' എന്നും 'Equality' എന്നും വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. ജീവിതത്തിൽ ആദ്യമായി കേൾക്കുന്ന പോലെ ചിലർ അവനെ അറപ്പോടെ കേട്ടു, ചിലർ അക്രമിച്ചു, ചിലരാകട്ടെ പോക പോകെ അവനോട് തന്നെ ചോദിച്ച് കൂടുതൽ കൂടുതൽ പഠിക്കാൻ തുടങ്ങിയെന്നും ആരാധിക പറയുന്നു.
പിന്നെ പിന്നെ മത്സരാർത്ഥികളെയും പ്രേക്ഷകരെയും ഞെട്ടിച്ചു കൊണ്ട് അവന്റെ അറിവുള്ള വാക്കുകൾ, മൂർഛയുള്ള നിലപാടുകൾ, കുട്ടിത്തമുള്ള കള്ളചിരി, ഒരേ സമയം കുസൃതിയും കളിയും കാര്യവും കൊണ്ടു നടക്കുന്ന അവന്റെ ഭാവങ്ങൾ, അവർ ഉദ്ദേശിച്ചതിനേക്കാൾ സ്വാധീനം / ഇംപാക്റ്റ് സമൂഹത്തിലേക്ക് ഉണ്ടാക്കാൻ തുടങ്ങി. അവനെ ഇഷ്ടപ്പെടുന്നവർ കൂടി കൂടി വന്നുവെന്നും കുറിപ്പില്‍ പറയുന്നു.

അവനെ സപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഞാനുൾപ്പെടെ ഉളവർക്ക് നേരിടേണ്ടി വന്നിരുന്ന സൈബർ ബുള്ളയിങ്ങിന്റെ തോത് പതിയെ പതിയെ കുറഞ്ഞു വന്നു. അവന്റെ ക്ലാരിറ്റി ഓഫ് തോട്ട് , നോളജ്, വ്യക്തിത്വം അവിടെയുള്ള എതിരാളികളിൽ പോലും ചർച്ചാ വിഷയമായി. 'അവൻ സംസാരിക്കുമ്പോൾ കേട്ടിരിക്കാനേ പറ്റു , തിരിച്ചു പറയാനുള്ള അറിവില്ല' എന്ന് അവരിൽ പലരും അടക്കം പറഞ്ഞുവെന്നും ആരാധിക പറയുന്നു.
രാത്രിയിൽ വട്ടത്തിൽ ഇരുന്നു LGBTQIA - യുടെ പൂർണ രൂപം കയ്യിൽ എണ്ണി പഠിക്കുന്ന മറ്റ് മത്സരാർത്ഥികളെ പ്രേക്ഷകർ കണ്ടു. ഒരാൾ കടന്നു വന്നു ഒരു സമൂഹത്തെയാകെ നവീകരിക്കുന്ന പോലൊരു അനുഭവമായിരുന്നു അത്. റിയാസിനുണ്ടായി കൊണ്ടിരിക്കുന്ന പൊതു സ്വീകാര്യതയിൽ അസൂയ പൂണ്ടവർ വീണ്ടും എത്തി (ഇതിന്റെ കമന്റിലും കാണാം). അവൻ പറയാത്തതും ചെയ്യാത്തതുമായ പലതും തങ്ങൾക്ക് തോന്നും വിധം എഡിറ്റ് ചെയ്ത് കള്ളക്കഥകൾ പരത്തിയെന്നും കുറിപ്പ് ആരോപിക്കുന്നു.
പലരുടെയും പിആർ വർക്കേഴ്സ് യൂട്യൂബിൽ പോലും കുത്തിയിരുന്ന് വിദ്വേഷ പ്രചരണം തുടങ്ങി. ചിലരാകട്ടെ അവന്റെ നാട്ടിൽ പോയി അഭിപ്രായ സർവേകൾ നടത്തി. എല്ലാവരേയും നിരാശപ്പെടുത്തി കൊണ്ട് അവനെ കുറിച്ച് വാതോരാതെ സ്നേഹത്തോടെ ബഹുമാനത്തോടെ പറയുന്ന കൊല്ലത്തെ അവന്റെ നാട്ടുകാരെ കണ്ട് വീണ്ടും എല്ലാവരും അതിശയിച്ചുവെന്നും കുറിപ്പില്‍ പറയുന്നു.

റിയാസ് നോമിനേഷനിൽ വന്നപ്പോൾ ബിഗ് ബോസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹെയിറ്റ് ക്യാമ്പയിൻ നടത്തി അവനെ പുറത്താക്കാൻ ഇക്കൂട്ടർ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടേയിരുന്നു. അതിനും മേലെയുള്ള എല്ലാത്തിനെയും അതിജീവിച്ച് 'Riyas is Safe' എന്ന് ശനിയാഴ്ച മോഹൻലാൽ പറഞ്ഞപ്പോൾ വിശ്വസിക്കാനാവാതെ 'Ronson... I got votes!! എനിക്കും വോട്ട് കിട്ടി' എന്ന പറഞ്ഞ് മനസ്സു തുറന്നു ചിരിച്ച ആ കുഞ്ഞിന്റെ പേരാണ് Riyas Salim എന്നാണ് ആരാധിക പറയുന്നത്.
മനസ്സിൽ നന്മയുള്ള ഒരു മനുഷ്യനും റിയാസിനെ വെറുക്കാനാവില്ല. ബിഗ് ബോസ് സീസൺ 4 വിജയിയാവാൻ റിയാസിനേക്കാൾ യോഗ്യത ഉള്ള ആരാണ് അവിടെ ഉള്ളത് എന്ന് സത്യമായും മനസ്സിലാകുന്നില്ലെന്നാണ് ആരാധിക എഴുതുന്നത്.
Recommended Video

റിയാസിനെ മാത്രമല്ല LGBTQIA+ കമ്യൂണിറ്റിയെ മുഴവൻ ക്രൂരമായി അധിക്ഷേപിച്ചു കൊണ്ട് 'നിന്നെ പോലെയുള്ളവർക്ക് ജന്മനാ ഉള്ള തകരാറാണത്. Manufacturing Defect' ആണെടാ 'പോയി മുള്ള് മുരിക്കിലേക്ക് കേറിക്കോ' എന്ന് പറഞ്ഞ ലക്ഷ്മി പ്രിയ എന്ന മത്സരാർത്ഥിയെ വെള്ളപൂശുവാനുള്ള ശ്രമങ്ങളാണ് ഇന്നലെ മുതൽ ഈ ഗ്രൂപ്പിൽ റിയാസിനെതിരെ കണ്ടുവരുന്ന വിദ്വേഷ പ്രചരണമാണ് മുഴുവനുമെന്നും ആരാധിക ചൂണ്ടിക്കാണിക്കുന്നു.


Click it and Unblock the Notifications