'മിഥുന് ഇനി അഗ്നിപരീക്ഷയുടെ നാളുകൾ, ലാലേട്ടൻ രക്ഷിക്കാൻ മാക്‌സിമം ശ്രമിച്ചു; കോമൺ സെൻസ് വേണം': മനോജ് കുമാർ
ബിഗ് ബോസ് മലയാളം സീസൺ 5 അതിന്റെ അവസാന ആഴ്ചകളിലേക്ക് കടന്നിരിക്കുകയാണ്. പോയ വാരം മത്സരാർത്ഥികൾക്ക് ഒരിക്കൽ കൂടി അവരുടെ ജീവിതകഥ സഹമത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും മുന്നിൽ അവതരിപ്പിക്കാനുള്ള ടാസ്‌കാണ് ബിഗ് ബോസ് നൽകിയത്. ടാസ്‌കിന്റെ ഭാഗമായി എല്ലാ മത്സരാർത്ഥികളും അവർ ജീവിതത്തിൽ അനുഭവിച്ച പ്രതിസന്ധികളും നേട്ടങ്ങളുമെല്ലാം പങ്കുവയ്ക്കുകയുണ്ടായി. ചിലർ അവരുടെ പ്രണയകഥയും പറഞ്ഞിരുന്നു. അതിൽ ഏറെ ശ്രദ്ധനേടിയ ഒന്നാണ് അനിയൻ മിഥുന്റെ പ്രണയകഥ.
പാര കമന്റോയായ സന എന്നൊരു കാമുകി തനിക്ക് ഉണ്ടായിരുന്നുവെന്നും അവള്‍ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവരുടെ മൃതദേഹം കെട്ടിപ്പിടിച്ച് കരഞ്ഞു എന്നൊക്കെയാണ് മിഥുൻ പറഞ്ഞത്. എന്നാൽ മിഥുന്റെ കഥയുടെ ആധികാരികത സംബന്ധിച്ച് ഒരുപാട് ചോദ്യങ്ങൾ ഉയർന്നു. മിഥുന്റേത് കള്ളക്കഥയാണെന്ന ആരോപണവുമായി പ്രേക്ഷകരും രംഗത്തെത്തി. മോഹൻലാൽ ഇത് ചോദ്യം ചെയ്യണം എന്ന ആവശ്യവും ഉയർന്നു.

ഒടുവിൽ കഴിഞ്ഞ ദിവസം വീക്കിലി എപ്പിസോഡിൽ മോഹൻലാൽ മിഥുനോട് ഇക്കാര്യം ചോദിക്കുകയും അങ്ങനെ ഒരാൾ ഇല്ലെന്ന് തീർത്ത് പറയുകയും ചെയ്തു. മോഹൻലാൽ തെളിവുകൾ നിരത്തി മിഥുൻ പറഞ്ഞത് തെറ്റാണെന്ന് പറഞ്ഞെങ്കിലും തിരുത്തി പറയാതെ തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു മിഥുൻ. ഇപ്പോഴിതാ ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് നടൻ മനോജ് കുമാർ. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു നടന്റെ പ്രതികരണം.
'ബിബി കണ്ടസ്റ്റന്റ് ആയ വുഷു ചാമ്പ്യൻ അനിയൻ മിഥുന് ഇനി അഗ്നിപരീക്ഷയുടെ നാളുകൾ? ഒരുപക്ഷേ കടുത്ത നിയമ നടപടി! ലാലേട്ടനും ബിബിയും ഏഷ്യാനെറ്റും കൈവിട്ടു.... മാക്സിമം രക്ഷിക്കാൻ അവർ ശ്രമിച്ചു... പക്ഷേ മിഥുൻ! കഷ്ടം.! എന്തു ചാമ്പ്യനായാലും കുറച്ച് കോമൺ സെൻസ് വേണം.... അതേ എനിക്ക് പറയാനുള്ളു.... "കളിച്ചത്" മഹനീയമായ ഇന്ത്യൻ മിലിട്ടറിയോടാണ് അനിയൻ മിഥുൻ!!!??? സഹതാപം മാത്രം അനിയനോട്', എന്ന് കുറിച്ചുകൊണ്ടാണ് മനോജ് കുമാർ വീഡിയോ പങ്കുവച്ചത്.
ബിഗ് ബോസ് പ്രേക്ഷകർക്ക് വേണ്ടി മാത്രമുള്ള വീഡിയോ എന്ന് പറഞ്ഞാണ് മനോജ് സംസാരിച്ചു തുടങ്ങിയത്. 'മിഥുൻ ജീവിത ഗ്രാഫ് പറഞ്ഞപ്പോൾ യാതൊരുവിധ ഇമോഷനും ഇല്ലായിരുന്നു. പുള്ളി തെക്കും വടക്കും നടന്ന് എങ്ങോട്ടൊക്കെയോ നോക്കിയാണ് പറഞ്ഞത്. മിഥുൻ ആരുടെയും മുഖത്ത് നോക്കി സംസാരിക്കില്ല. റിനോഷ്, ജുനൈസ്, മിഥുൻ ഇവരാരും മുഖത്ത് നോക്കി സംസാരിക്കാറില്ല. മോളിലോട്ടും താഴോട്ടും നോക്കിയൊക്കെയാണ് സംസാരം',
'ഒരാളെ ഫേസ് ചെയ്ത് സംസാരിക്കാതിരിക്കുന്നത് കള്ളത്തരമാണ്. ചിലപ്പോൾ അതവരുടെ ക്യാരക്ടർ ആയിരിക്കാം. എന്തായാലും മിഥുൻ കഥ പറഞ്ഞപ്പോൾ ആർക്കും പ്രത്യേകിച്ച് ഒരു വികാരവും തോന്നിയില്ല. ഇങ്ങനെയുള്ള കഥകളൊക്കെ ശരിക്കും കണ്ണ് നിറയ്ക്കുന്നതാണ്. മിഥുൻ തന്നെ ഒരു കോമഡിയായിട്ടാണ് പറയുന്നത്. സന മരിച്ച് കിടക്കുന്നത് കണ്ടപ്പോൾ അസൂയ തോന്നി എന്നൊക്കെ പുള്ളി പറഞ്ഞു. അസൂയ തോന്നുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. ആൾക്ക് എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ട്',

'ലാലേട്ടൻ ചോദ്യം ചോദിച്ചപ്പോൾ, കിളിപോയ അവസ്ഥയാണ് മിഥുനിൽ കണ്ടത്. പറഞ്ഞ കാര്യം സത്യമാണെങ്കിൽ കിളിപോകേണ്ട കാര്യമില്ല. ലാലേട്ടൻ അവസാനം വരെ സത്യമാണോ പറഞ്ഞതെന്ന് ചോദിച്ചു. എന്നിട്ടും അതിൽ ഉറച്ചുനിന്നു. ബിഗ് ബോസിൽ മിഥുന് പിടിച്ച് നിന്നേ പറ്റൂള്ളൂ. കാരണം അവിടെയുള്ള മറ്റുള്ളവർ പുള്ളിയെ ഭിത്തിയിലൊട്ടിക്കുമെന്ന് അറിയാം. പക്ഷേ ഇപ്പോൾ ബിഗ് ബോസും ലാലേട്ടനുമൊക്കെ കയ്യൊഴിഞ്ഞു',
'താൻ ഉണ്ടാക്കിയ കഥയാണെന്നും തനിക്ക് തോന്നിയ പൊട്ടബുദ്ധി ആണെന്നും മിഥുന് പറയാമായിരുന്നു. ഇനി പുറത്തിറങ്ങിയാൽ ഭീമമായ നിയമനടപടി നേരിടേണ്ടി വരും. അത് മിഥുന്റെ കരിയറിനെയും ഭാവിയെയും ബാധിക്കും. ബിഗ് ബോസിൽ പോകുമ്പോൾ കോമൺസെൻസ് വേണം. ഇത് ഒരുപാട് പേർ കാണുന്നുണ്ട്. ബിഗ് ബോസ് സീസൺ 5 തന്നെ ദുരന്തമായത് ഇതുപോലെയുള്ള ആളുകൾ കാരണമാണ്', മനോജ് കുമാർ പറഞ്ഞു.


Click it and Unblock the Notifications