'ഞങ്ങളൊക്കെ 'മോനു' എന്നാണ് വിളിക്കുക; അനിയൻ എന്ന പേര് വന്നത്..!'; മിഥുനെ കുറിച്ച് നാട്ടുകാരും ബന്ധുക്കളും!
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ ആദ്യം തന്നെ പ്രേക്ഷക ശ്രദ്ധനേടിയ മത്സരാർത്ഥിയാണ് അനിയൻ മിഥുൻ. ആയോധന കലയായ വുഷുവില്‍ പ്രതിഭ തെളിയിച്ച മിഥുൻ പ്രെഡിക്ഷൻ ലിസ്റ്റുകളിൽ അവസാനം എത്തിയിരുന്നു. ഇന്റര്‍നാഷണല്‍ വുഷു ഫൈറ്റിങില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ആദ്യത്തെ സൗത്ത് ഇന്ത്യനാണ് അനിയന്‍ മിഥുന്‍. ബിഗ് ബോസ് ഷോ തുടങ്ങുന്നതിന് ഒരാഴ്ച മുൻപ് പുറത്തു വിട്ട പ്രൊമോയിൽ മോഹൻലാൽ ഇക്കാര്യം പറഞ്ഞ് മിഥുനെ കുറിച്ചുള്ള സൂചന നൽകിയിരുന്നു.
അങ്ങനെ ഷോയിൽ എത്തുന്നതിന് മുന്നേ അനിയൻ മിഥുൻ ശ്രദ്ധ നേടുകയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച വുഷു ഫൈറ്റര്‍ എന്ന അംഗീകാരം നേപ്പാള്‍ ഗവണ്‍മെന്റില്‍ നിന്നും ലഭിച്ചിട്ടുള്ള ആളാണ് അനിയന്‍ മിഥുന്‍. പാക്കിസ്ഥാന് എതിരെയുള്ള മത്സരത്തിലൂടെ വേഗത്തില്‍ നോക്കോട്ട് ചെയ്തതിന്റെ വേള്‍ഡ് റെക്കോര്‍ഡുൾപ്പടെ മിഥുന്റെ പേരിലുണ്ട്. അങ്ങനെ നേട്ടങ്ങൾ ഒരുപാട് സ്വന്തമാക്കിയാണ് മിഥുൻ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്.

എന്നാൽ എത്തിയ ആദ്യ ദിവസം മുതൽ മിഥുൻ കൂടുതൽ സംസാരിച്ചത് തന്റെ നാടിനെയും സുഹൃത്തുക്കളെയും കുറിച്ചൊക്കെ ആയിരുന്നു. തൃശ്ശൂരിലെ തീരമേഖലയായ നാട്ടിക സ്വദേശിയാണ് അനിയൻ മിഥുൻ. എന്റെ കഥ ടാസ്കിൽ തന്റെ കുടുംബത്തെ കുറിച്ച് പറയുന്നതിനിടെ നാടിനെ കുറിച്ചൊക്കെ മിഥുൻ സംസാരിച്ചിരുന്നു.
അഞ്ചാം ക്ലാസ് മുതല്‍ ആയോധകലാ രംഗത്തുണ്ട് അനിയന്‍ മിഥുന്‍. തുടക്കം കരാട്ടെയിലൂടെയായിരുന്നുവെങ്കിലും പിന്നീടത് കിക്ക് ബോക്‌സിംഗിലേക്കും വുഷുവിലേക്കുമൊക്കെ ആയി മാറുകയായിരുന്നു. കടലിനോട് അമിതമായ പ്രണയമുള്ള മിഥുന്‍ തന്റെ കളിക്കളത്തിൽ അറിയപ്പെടുന്നത് 'സൺ ഓഫ് അറേബ്യൻ സീ' എന്നാണ്. ഫിറ്റ്‌നസ് ട്രെയിനര്‍ എന്ന നിലയിലും തിളങ്ങിയിട്ടുള്ള മിഥുന് ശിഷ്യന്മാരായി താരങ്ങൾ ഉൾപ്പടെയുണ്ട്.
ഇപ്പോഴിതാ, നാടിനെ കുറിച്ച് എപ്പോഴും വാചാലനാകുന്ന മിഥുനെ കുറിച്ച് നാട്ടുകാർ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. മഴവിൽ കേരളം എന്ന ചാനലിലാണ് ബന്ധുക്കളും നാട്ടുകാരും മിഥുനെ കുറിച്ച് സംസാരിച്ചത്. അവരുടെ വാക്കുകൾ ഇങ്ങനെ..
'മിഥുൻ പുറത്തൊക്കെയാണ് പഠിച്ചിരുന്നത്. നാട്ടിൽ അധികം ഉണ്ടായിട്ടില്ല. മിഥുന്റെ അച്ഛൻ ഗൾഫിൽ ആയിരുന്നു. അപ്പാപ്പൻ ആണ് മത്സ്യതൊഴിലാളി ആയിരുന്നത്. ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് പറഞ്ഞിരുന്നു. ആ സമയത്ത് കടലിൽ പോണമെന്ന ആഗ്രഹം പറഞ്ഞിരുന്നു,'
'പക്ഷെ അപ്പോൾ കാറ്റൊക്കെ ആയത് കൊണ്ട് കഴിയില്ലായിരുന്നു. അവൻ മുൻപ് കടലിൽ ഒന്നും പോയിട്ടില്ല. അവൻ വിജയിച്ചു വരണം എന്ന് തന്നെയാണ്. ഞങ്ങളൊക്കെ മോനു എന്നാണ് വിളിക്കുന്നത്. അനിയൻ മിഥുൻ എന്ന പേര് പെട്ടെന്ന് ഒരിക്കൽ വന്നതാണ്,' എന്നാണ് ബന്ധുവായ രാജേന്ദ്രൻ പറഞ്ഞത്.

നാട്ടിൽ ഉണ്ടാവാറില്ലെങ്കിലും ഞങ്ങൾക്കൊക്കെ അവനെ കുറിച്ച് നല്ല അഭിപ്രായമാണ്. നല്ല സ്വഭാവമാണ്. ജയിച്ചു വരണം എന്നാണ് ആഗ്രഹം എന്നായിരുന്നു അയൽവാസിയായ ഒരു ചേച്ചിയുടെ പ്രതികരണം. ഇവിടെ എല്ലാവരും കടലിൽ പോയി ജീവിക്കുന്ന ആളുകളാണ്. ഇന്ട്രോയിൽ തന്നെ ആൾ നാട്ടികയെ കുറിച്ചൊക്കെ പറയുന്നുണ്ട്,'
'അതുകൊണ്ട് അഭിമാനമുണ്ട്. അവൻ ഉയർച്ചയിലേക്ക് എത്തി നാട്ടികയുടെ ഭാവി ആയി മാറട്ടെയെന്നാണ് പറയാനുള്ളത്. അനിയൻ മിഥുൻ ബിഗ് ബോസിൽ എത്തിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്നൊക്കെ ആയിരുന്നു നാട്ടുകാരുടെ പ്രതികരണം.
അതേസമയം, നാലാഴ്ച പിന്നിടുമ്പോൾ ഷോയിലെ ശ്രദ്ധേയ മത്സരാർഥികളിൽ ഒരാൾ തന്നെയാണ് മിഥുൻ. എന്നാൽ കൃത്യമായി അഭിപ്രായങ്ങൾ പറയാത്തതും നിലപാടില്ലായ്മയും മിഥുന്റെ പോരായ്മയായി പ്രേക്ഷകരും സഹമത്സരാർത്ഥികളും എടുത്ത് പറയുന്നുണ്ട്. അതേസമയം, ഫിസിക്കൽ ടാസ്കുകളിലൊക്കെ മിഥുന്റെ പ്രകടനം കയ്യടി നേടുന്നുണ്ട്. പക്കാ സ്പോർട്സ്മാനായിട്ടാണ് മിഥുനെ പ്രേക്ഷകർ വിലയിരുത്തുന്നത്.


Click it and Unblock the Notifications