അമ്മയാണ് എന്റെ പവർ വുമൺ, ഒറ്റയ്ക്കാണ് എന്നെ വളർത്തിയത്! പതിനേഴാം വയസ്സിൽ ഞാൻ ജോലിക്ക് കയറി'; സെറീനയുടെ ജീവിതകഥ
ബിഗ് ബോസ് മലയാളം സീസൺ 5 അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോൾ മത്സരാർത്ഥികൾ ഏറെയും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റി കഴിഞ്ഞു. പതിനെട്ട് മത്സരാർത്ഥികളുമായി തുടങ്ങിയ ഷോയിൽ പതിനേഴ് പേരാണ് ഇപ്പോഴുള്ളത്. അതിനിടെ രണ്ടു വൈൽഡ് കാർഡ് എൻട്രിയും. മൂന്ന് പുറത്താകലുകളും നടന്നു കഴിഞ്ഞു. ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധ നേടിയവരും സോഷ്യൽ മീഡിയ താരങ്ങളുമൊക്കെയാണ് ഇത്തവണ മത്സരാർത്ഥികളായി എത്തിയവരിൽ ഏറെയും.
എങ്കിലും പലരും പ്രേക്ഷകർക്ക് അത്ര പരിചിതർ ആയിരുന്നില്ല. ഓരോ മത്സരാർത്ഥിയെയും അടുത്തറിയുന്നതിനായി ആദ്യ വാരം മുതൽ ബിഗ് ബോസ് എന്റെ കഥ എന്നൊരു സെഗ്മെന്റും നടത്തിയിരുന്നു. ഓരോ മത്സരാർത്ഥികളും കടന്നു വന്ന ജീവിത സാഹചര്യങ്ങളും മറ്റും മനസിലാക്കി തരുന്നതായിരുന്നു ഈ സെഗ്മെന്റ്. ഇതിനകം പല മത്സരാർത്ഥികളും തങ്ങളുടെ കയ്പ്പേറിയ ജീവിതാനുഭവങ്ങൾ പങ്കുവച്ചു കഴിഞ്ഞു. സെറീന ആൻ ജോൺസൺ ആണ് അവസാനമായി തന്റെ കഥ പങ്കുവച്ചത്.

2022 ലെ മിസ് ക്യൂന്‍ കേരള സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത ശേഷമാണ് സെറീന ബിഗ് ബോസിലേക്ക് എത്തുന്നത്. ഈ മത്സരത്തില്‍ മിസ് ഫോട്ടോജനിക് ആയി തെരഞ്ഞെടുക്കപ്പെട്ടത് സെറീന ആയിരുന്നു. മിസ് യൂണിവേഴ്സ് യുഎഇ 2021, മിസ് ക്വീൻ കേരള 2022 ഉം നേടിയ സെറീന കേരളത്തെ പ്രതിനിധീകരിച്ച് മിസ് ക്വീൻ സൗത്ത് ഇന്ത്യയിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ്.
ഡാന്‍സ്, ഡൂഡില്‍ ആര്‍ട്സ്, മോഡലിംഗ്, എന്നീ മേഖലകളിലൊക്കെ കഴിവ് തെളിയിച്ച സെറീന ദുബായിൽ ഒരു അന്താരാഷ്ട്ര കമ്പനിയില്‍ എച്ച് ആര്‍ മാര്‍ക്കറ്റിംങ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുകയാണ്. സെറീന പങ്കുവച്ച ജീവിതകഥ വായിക്കാം തുടർന്ന്.
'ഞാൻ ജനിച്ചതും വളർന്നതും ദുബായിലാണ്. നാട്ടിൽ കോട്ടയമാണ് സ്വദേശം. എനിക്ക് 12 വയസ്സുള്ളപ്പോഴാണ് എന്റെ പപ്പയുടെ പപ്പ കിടപ്പിലാകുന്നത്. എന്റെ പപ്പ ആയിരുന്നു ഏറ്റവും ഇളയ മകൻ. വേറെ ആരും അപ്പാപ്പനെ ഏറ്റെടുക്കാത്തത് കൊണ്ട് എന്റെ പപ്പാ ഏറ്റെടുത്തു. ജോലി രാജിവച്ച് പപ്പാ നാട്ടിലേക്ക് പോയി. പിന്നെ എല്ലാ കാര്യങ്ങളും ചെയ്തത് അമ്മയാണ്. വളർന്നു വരുന്ന ഒരു പെൺകുട്ടിക്ക് ഒപ്പം എന്റെ അമ്മ മറ്റൊരു രാജ്യത്ത് ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടുണ്ട്,'
'അമ്മ സ്റ്റാഫ് നഴ്‌സായിരുന്നു. അമ്മ നൈറ്റ് ഷിഫ്റ്റിനു പോകുമ്പോൾ പോലും എന്നെ കൂടെ കൊണ്ട് പോകും. അവിടെ വാർഡിൽ കിടത്തി ജോലി ചെയ്യും. രാവിലെ എണീറ്റ് ഞാൻ സ്‌കൂളിൽ പോകും ട്യൂഷൻ ആയിക്കോട്ടെ, പരെന്റ്സ് മീറ്റിങ് ആയിക്കോട്ടെ എല്ലാത്തിനും എന്നെ കൊണ്ട് നടന്നത് അമ്മയാണ്. ഒരു പവർ വുമൺ എന്ന് എനിക്ക് തോന്നിയിട്ടുള്ളത് എന്റെ അമ്മയാണ്,'
'എല്ലാ രീതിയിലും എന്റെ അമ്മ ബോൾഡ് ആയിരുന്നു. അമ്മയും അപ്പയും സെപ്പറേറ്റഡ് ആണോ എന്നുള്ള ചോദ്യം ഞാൻ സ്ഥിരമായി കേട്ടിരുന്ന ഒരാളാണ്. അതൊക്കെ കേട്ട് കേട്ട് എനിക്ക് ഉത്കണ്ഠ കൂടി. അതോടുകൂടി ഭയങ്കര കോൺഷ്യസ് ആയി,'

'എന്റെ പതിനേഴാമത്തെ വയസ്സിൽ ആണ് ഞാൻ ജോലിക്ക് കയറിയത്. 150 ദിർഹം ആയിരുന്നു പ്രതിഫലം. കോളേജിൽ പോകുമ്പോളും ഞാൻ ജോലിക്ക് പോയി തുടങ്ങി. എന്റെ 24- മത്തെ വയസ്സിൽ ഞാൻ മാർക്കറ്റിങ് മാനേജരായി മാറി,'
'കോളേജിൽ പഠിക്കുമ്പോൾ ആണ് മോഡലിങ്ങിൽ താത്പര്യം ഉണ്ടാകുന്നത്. അങ്ങനെയാണ് പല ഷോകളിലും ഞാൻ പങ്കെടുക്കാൻ തുടങ്ങിയത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക കിരീടം സ്വന്തമാക്കുക എന്നതാണ് എന്റെ ലക്ഷ്യം. അതിലേക്കുള്ള യാത്രയിലാണ് ഞാൻ,' എന്നാണ് സെറീന പറഞ്ഞത്.
ബിഗ് ബോസ് സീസൺ അഞ്ചിലെ ഏറ്റവും സജീവമായി നിൽക്കുന്ന മത്സരാർഥികളിൽ ഒരാളാണ് സെറീന. വീട്ടിലെ പ്രശ്നങ്ങളിൽ എല്ലാം അഭിപ്രായങ്ങൾ പറഞ്ഞും തന്റെ നിലപാടുകളിൽ ശക്തമായി വാദിച്ചും നല്ല സൗഹൃദങ്ങൾ ഉണ്ടാക്കിയുമാണ് സെറീന മുന്നോട്ട് പോകുന്നത്.


Click it and Unblock the Notifications