ആ വിഷയത്തിൽ ജുനൈസ് പുറത്തായേനെ; അഖിൽ മുണ്ട് പൊക്കിയപ്പോൾ പ്രതികരിക്കാതിരുന്നതിന് കാരണം!
ബിഗ് ബോസ് മലയാളം സീസൺ 5 പതിനൊന്നാം ആഴ്ചയിൽ എത്തി നിൽക്കുകയാണ്. ഷോ അവസാന മൂന്നാഴ്ചകളിലേക്ക് കടക്കുമ്പോൾ മത്സരാർത്ഥികൾക്കിടയിലെ പോര് മുറുകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. കഴിഞ്ഞ സീസണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വേണ്ടത്ര പ്രേക്ഷക പ്രീതി നേടാൻ കഴിയാതെ പോയ സീസണാണിത്. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചകൾക്കിടെ നിരവധി നാടകീയ സംഭവങ്ങൾ ഷോയിൽ അരങ്ങേറുകയുണ്ടായി.
ചലഞ്ചേഴ്‌സായി മുൻ സീസണുകളിലെ മത്സരാർത്ഥികൾ എത്തിയതോടെയാണ് ഉറങ്ങി കിടന്ന ബിഗ് ബോസ് വീട് ഉണർന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഷോയ്ക്കിടയിൽ ചലഞ്ചേഴ്‌സായി മുൻ മത്സരാർത്ഥികളെ കൊണ്ടുവരുന്നത്. പോയ സീസണിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ റോബിൻ രാധാകൃഷ്‌ണനും രജിത് കുമാറുമാണ് ആദ്യം ചലഞ്ചേഴ്‌സായി എത്തിയത്. ഹോട്ടൽ ടാസ്‌കിൽ അതിഥികളായിട്ടായിരുന്നു ഇവരുടെ പ്രവേശനം.

ഇതിനു പിന്നാലെ കഴിഞ്ഞ ആഴ്ച റിയാസ് സലീമും പൊളി ഫിറോസും ഹൗസിലെത്തി. രജിത് കുമാറും റോബിനും എത്തിയപ്പോൾ മുതൽ റിയാസിനെയും ഫിറോസിനെയും ചലഞ്ചർമാരായി കൊണ്ടുവരണമെന്ന് പ്രേക്ഷകർ ആവശ്യപ്പെട്ടിരുന്നു. കോടതി ടാസ്‌കിന്റെ ഭാഗമായിട്ടാണ് ഇരുവരും ബിഗ് ബോസിലെത്തിയത്. റിയാസും ഫിറോസും വരുമ്പോള്‍ എന്താണോ പ്രേക്ഷകര്‍ പ്രതീക്ഷിച്ചത് അത് തന്നെയാണ് അവിടെ അരങ്ങേറിയത്. നാല് ദിവസം കൊണ്ട് വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ ഇവർക്കായി.
കഴിഞ്ഞ ആഴ്ചയിൽ പ്രേക്ഷകരടക്കം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത അഖിൽ മാരാരുടെ മുണ്ട് പോക്കൽ അടക്കമുള്ള വിഷയങ്ങൾ ഇവരുടെ സാന്നിധ്യത്തിലാണ് നടന്നത്. എന്നാൽ കോടതി ടാസ്കിനിടയിൽ അല്ലാതെ ആ വിഷയത്തിൽ ഫിറോസ് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ അതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഫിറോസ്. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
താൻ ഗെയിമർ ആയിരുന്നെങ്കിൽ അഖിലിനെ പുറത്താക്കാനുള്ള കാര്യങ്ങൾ ചെയ്തേനെ എന്നാണ് ഫിറോസ് പറയുന്നത്. സംഭവം കണ്ടന്റാകാൻ എല്ലാവരെയും ഇളക്കി വിട്ടത് താനാണെന്നും അപ്പോഴും അഖിൽ പുറത്താക്കണമെന്ന് ഉണ്ടായിരുന്നില്ലെന്നും ഫിറോസ് വ്യക്തമാക്കി. "ഞാൻ ഒരു ഗെയിമറായിട്ടാണ് ആ സമയത്ത് അവിടെ ഉണ്ടായിരുന്നതെങ്കിൽ ആ ഒരൊറ്റ കാരണം കൊണ്ട് പുള്ളിയെ പുറത്താക്കുന്ന വിധത്തിൽ പ്ലാനുകൾ മാറ്റിയേനെ",
"പക്ഷേ ഞാനവിടെ ചലഞ്ചർ ആയിരുന്നു. മറ്റുള്ളവരെ കൊണ്ട് ആ സംഭവം വലുതാക്കി കാണിക്കുക എന്നതായിരുന്നു എന്റെ മനസ്സിൽ. അവരെയെല്ലാം ഇളക്കി വിട്ടത് ഞാനാണ്. പക്ഷേ അപ്പോൾ പോലും അദ്ദേഹത്തെ പുറത്താക്കണമെന്ന് എനിക്ക് ഉണ്ടായിരുന്നില്ല. കാരണം അദ്ദേഹം ഒരു കണ്ടന്റ് മേക്കറാണ്. അദ്ദേഹത്തെ കൂടി പുറത്താക്കി കഴിഞ്ഞാൽ പിന്നെ ആ ബിഗ് ബോസ് വീട്ടിൽ എന്താണ് ഉള്ളത്. ഒരിക്കലും ഞാൻ അത് ആഗ്രഹിച്ചിരുന്നില്ല",
"അങ്ങനെ ആഗ്രഹിച്ചിരുന്നെങ്കിൽ ഞാൻ ഇതിനെ വേറെ രീതിയിൽ കളിച്ച് എത്തിച്ചേനെ. പക്ഷേ ഒരു കണ്ടന്റ് മേക്കർ ഔട്ടക്കണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. അതൊരു കണ്ടന്റ് ആയിരുന്നു. അതിനെ വലുതാക്കാൻ വേണ്ടി ജുനൈസിനോടൊക്കെ ഞാൻ പറയുന്നുണ്ടായിരുന്നു. അതാണ് അടുത്ത ദിവസം അവർ അതിനെ വലിയ രീതിയിൽ ചർച്ചയാക്കിയത്", ഫിറോസ് പറയുന്നു.

ജുനൈസും നാദിറയും തമ്മിലുള്ള വിഷയം താൻ ഇത്തരത്തിൽ ചർച്ചയാക്കിയിരുന്നെങ്കിൽ ജുനൈസ് പുറത്തുപോകാൻ അത് കരണമായേനെയെന്നും ഫിറോസ് ചൂണ്ടിക്കാട്ടി. 'ജുനൈസും നാദിറയും തമ്മിൽ ഉള്ള ഒരു വിഷയം വന്നപ്പോൾ ഞാൻ അതിൽ വെള്ളമൊഴിച്ച് കെടുത്തുകയാണ് ചെയ്തത്. കാരണം അതിൽ ചിലപ്പോൾ ജുനൈസ് പുറത്താവുമായിരുന്നു. അത് ഒരു കമ്യൂണിറ്റിക്ക് എതിരെ വരാവുന്ന കാര്യമായിരുന്നു''
"അത് കത്തിപ്പടർന്നിരുന്നെങ്കിൽ വലിയ വിഷയമായേനെ. അവൻ അങ്ങനെ ചിന്തിച്ച് പറഞ്ഞതല്ല. അതൊരു പ്രശ്നമാകുമെന്ന് കണ്ടപ്പോൾ വേറെ രീതിയിലേക്ക് ഞാൻ മാറ്റി കൊണ്ടുവരുകയായിരുന്നു. ജുനൈസിന്റെ സംഭവം ഒരു കണ്ടന്റ് ആക്കാമെന്ന് വിചാരിച്ചിരുന്നെങ്കിൽ അവന്റെ ജീവിതം പോയേനെ", ഫിറോസ് പറഞ്ഞു.


Click it and Unblock the Notifications