'എന്റെ കണ്ണീരും കൂട്ടിക്കലർത്തിയാണ് അന്ന് ഞാൻ ചോറ് കഴിച്ചത്, അന്നൊരു വാശി ഉണ്ടായിരുന്നു!'; മനീഷയുടെ ജീവിതകഥ
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ എത്തിയ മത്സരാർത്ഥികളിൽ പ്രേക്ഷകർക്ക് ഏറ്റവും സുപരിചിതയായ താരമാണ് മനീഷ കെ എസ്. നടിയായും ഗായികയായുമെല്ലാം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെ തിളങ്ങിയിട്ടുണ്ട് മനീഷ. അതുകൊണ്ട് തന്നെ ബിഗ് ബോസ് വീട്ടിലെ ആദ്യ ദിവസം മുതൽ പ്രേക്ഷകർ ഉറ്റു നോക്കുന്ന മത്സരാർത്ഥി കൂടിയാണ് താരം. ഷോ അഞ്ചാഴ്ച പിന്നിടുമ്പോൾ വീടിനുള്ളിൽ സജീവമായ മത്സരാർഥികളിൽ ഒരാളാണ് മനീഷ.
ഇത്തവണ ബിഗ് ബോസിൽ ഓരോ മത്സരാർത്ഥിക്കും സ്വയം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി തന്റെ ജീവിത കഥ പറയാൻ ബിഗ് ബോസ് ഒരു അവസരം നൽകിയിട്ടുണ്ട്. ആദ്യ ആഴ്ച മുതൽ എന്റെ കഥ സെഗ്‌മെന്റിലൂടെ ഇതിനകം മിക്ക മത്സരാർത്ഥികളും തങ്ങളുടെ കഥ പങ്കുവച്ചു കഴിഞ്ഞു. ഏറ്റവും ഒടുവിലായി ആ അവസരം ലഭിച്ചിരിക്കുന്നത് മനീഷയ്ക്കാണ്. ഇന്നലെയാണ് മനീഷ തന്റെ ജീവിത കഥ മത്സരാർത്ഥികളും പ്രേക്ഷകരുമായി പങ്കുവച്ചത്. മനീഷയുടെ വാക്കുകൾ വിശദമായി വായിക്കാം.

'ഞാൻ മനീഷ കെഎസ്. കെഎസ് സുബ്രഹ്മണ്യന്റെയും ഡോക്ടർ പിഎസ് പ്രകാശിനിയുടെയും നാല് മക്കളിൽ മൂന്നാമതായി ജനിച്ച ഒരു ഭാഗ്യവതിയാണ് ഞാൻ. അച്ഛൻ തിരുവനന്തപുരം എയർ ട്രാഫിക് കൺട്രോളർ ഓഫീസർ ആയിരുന്നു. അമ്മ ആയൂർവേദ ഡോക്ടറാണ്. ബിഎ മ്യൂസിക്കിന് ചിറ്റൂർ കോളേജിൽ ഫസ്റ്റ് റാങ്കോടെ പാസായി വന്ന ആളാണ് ഞാൻ. പക്ഷേ അച്ഛനും അമ്മയും എ ക്ലാസ് ഓഫീസേഴ്സ് ആയതുകൊണ്ട് പാട്ടും കൂത്തും എപ്പോഴാണെങ്കിലും നടക്കും വിദ്യാഭ്യാസമാണ് പ്രധാനം എന്നായിരുന്നു അവർക്ക്,'
'അതുകൊണ്ട് എന്നെ മ്യൂസിക്കിന് ചേർക്കാതെ തൃശ്ശൂർ വിമല കോളേജിൽ ബി എ ഇംഗ്ലീഷ് ലിട്രേച്ചറിന് കൊണ്ട് ചേർത്തു. എനിക്ക് അച്ഛനോടും അമ്മയോടും ഏറ്റവും വലിയ വിയോജിപ്പുള്ള കാര്യം അതാണ്. എന്റെ ഇഷ്ടത്തിന് അവർ വിട്ടില്ല. അവരുടെ ഇഷ്ടത്തിന് എന്നെ ഫ്രെയിം ചെയ്ത് എടുക്കുകയായിരുന്നു. ഇപ്പോൾ പാട്ടേതാണെന്ന് ചോദിച്ചാൽ അതും ഇംഗ്ലീഷ് ഏതാണെന്ന് ചോദിച്ചാൽ അതും അറിയാത്ത അവസ്ഥയാണ് എന്റേത്,'
'അതുകൊണ്ട് ഞാൻ എന്റെ മക്കൾക്ക് അവർക്ക് ഇഷ്ടമുള്ളത് പഠിക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. വിമല കേളോജിൽ വച്ച് ഞാൻ ചെയ്യാത്തൊരു തെറ്റിന് എന്നെ കോളേജിൽ നിന്നും പുറത്താക്കി. എഞ്ചിനിയറിംഗ് കോളേജിലെ മതിലുകളിലൊക്കെ മയക്കു മരുന്നിന് അടിമയായ മനീഷയെ പുറത്താക്കിയെന്ന് പറഞ്ഞാണ് എഴുത്ത് വന്നത്. അന്ന് ജീവിതം അവസാനിപ്പിച്ചാലോ എന്ന് പോലും എനിക്ക് തോന്നിയിരുന്നു. അങ്ങനെയാണ് എന്നെ പ്രണയിച്ച ആൾ എന്നെ വേണ്ടെന്ന് വച്ച് മറ്റൊരാളെ കല്യാണം കഴിച്ച് പോയത്,'
'അന്ന് ഞാൻ ആ കല്യാണത്തിന് പോയി. ഇയാളുടെ കല്യാണം കഴിഞ്ഞു എന്നൊരു പിക്ചർ എനിക്ക് വേണമായിരുന്നു. എന്റെ കണ്ണീരും കൂട്ടിക്കലർത്തിയാണ് അന്ന് ഞാൻ ആ ചോറ് കഴിച്ചത്. അന്നൊരു വാശി ഉണ്ടായിരുന്നു പ്രണയിച്ച് മാത്രമെ കല്യാണം കഴിക്കൂവെന്ന്. അങ്ങനെയാണ് ഷീൻ ജോർജിനെ ഞാൻ പരിചയപ്പെടുന്നത്. വളരെ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് ഞങ്ങൾ പ്രണയിച്ച് കല്യാണം കഴിച്ചു. മറ്റേയാളോടുള്ള വാശിക്കല്ലേ നീ എന്നെ കല്യാണം കഴിച്ചതെന്ന് അദ്ദേഹം എന്നോട് പറയുമായിരുന്നു,'

'അച്ഛനെയും അമ്മയെയും വിഷമിപ്പിച്ച് ഞാൻ ഇറങ്ങിപ്പോയതാണ്. നല്ലൊരു മനുഷ്യനാണ് അദ്ദേഹം. പക്ഷേ ഭാര്യ -ഭർത്താവ് എന്ന നിലയിൽ ഞങ്ങൾക്കിടയിൽ വലിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അങ്ങനെ പരസ്പര ബഹുമാനത്തോടെ പ്രിയമെന്ന് ഞങ്ങൾ തീരുമാനിച്ചു. എന്റെ മക്കൾക്ക് നല്ലൊരു അച്ഛനാണ് അദ്ദേഹം. ഞങ്ങൾ പിരിഞ്ഞപ്പോൾ പലരും പറഞ്ഞു വേറെ കല്യാണം കഴിച്ചൂടെ എന്ന് ചോദിച്ചതാണ്,'
'എന്റെ മക്കളുടെ അച്ഛനായിട്ട് മറ്റൊരാളെ എനിക്ക് കൊണ്ട് കൊടുക്കാൻ സാധിക്കില്ല. എനിക്ക് ചിലപ്പോൾ വേറെ ഭർത്താവിനെ കിട്ടിയേക്കും. പക്ഷേ തന്തയെ മാറ്റാൻ പറ്റില്ല. ഇതിനിടയിൽ ഞാനൊരു പ്രസ്ഥാനം തുടങ്ങി. പക്ഷേ പലരും എന്നെ ചതിച്ചു. 200 പവൻ എനിക്ക് നഷ്ടമായി. അതിപ്പോഴും നഷ്ടമായി നിൽക്കുകയാണ്. അവിടെ നിന്നും ഞാൻ വീണ്ടും ജീവിതം തുടങ്ങി. ഇപ്പോൾ ഇവിടെ വന്ന് നിൽക്കുന്നു,' എന്നായിരുന്നു മനീഷ പറഞ്ഞത്.


Click it and Unblock the Notifications