'എന്ത് വന്നാലും കരയാൻ മാത്രമറിയുന്ന നജീബിനെ എനിക്കറിയാം, ഇന്നവൻ സ്ട്രോംഗ് ലേഡിയാണ്': നാദിറയെ കുറിച്ച് അനിയത്തി
ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ ഫിനാലെയിലേക്ക് ഇനി ദിവസങ്ങളുടെ ദൂരം മാത്രമാണുള്ളത്. ഫിനാലെയിൽ എത്തുന്നത് ആരൊക്കെ എന്നറിയാനുള്ള ആകാംക്ഷയിലാണ് മത്സരാർത്ഥികൾ. അതിനിടെ അവർക്ക് ഫാമിലി വീക്കിന്റെ രൂപത്തിൽ ഒരു ഗംഭീര സർപ്രൈസ് നൽകിയിരിക്കുകയാണ് ബിഗ് ബോസ്. നിലവിൽ മത്സരാർത്ഥികളായുള്ള ഓരോരുത്തരുടെയും കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരും ബിഗ് ബോസ് വീട്ടിലേക്ക് എത്തുകയാണ്.
ഷിജുവിന്റെ ഭാര്യയും മകളുമാണ് ആദ്യം ഹൗസിലേക്ക് എത്തിയത്. ഇവർക്ക് പിന്നാലെ നാദിറയുടെ അനിയത്തി ഷഹനാസാണ് വീട്ടിൽ പ്രവേശിച്ചത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായൊരു കാഴ്ചയ്ക്കാണ് അതോടെ ബിബി ഹൗസ് സാക്ഷിയായത്. ട്രാന്‍സ് വുമണായ നാദിറ വർഷങ്ങളായി തന്റെ കുടുംബത്തില്‍ നിന്നും അകന്നാണ് കഴിയുന്നത്. അനിയത്തിയെ വിളിച്ചു സംസാരിക്കാറുണ്ടായിരുന്നെങ്കിലും ബിഗ് ബോസ് വീട്ടിലേക്ക് അനിയത്തി എത്തുമെന്ന് നാദിറ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

മാസ്കും ഹൂഡിയും ധരിച്ചെത്തിയ നിരവധി പേർക്കിടയിൽ നിന്നാണ് നാദിറ തന്റെ സഹോദരിയെ തിരിച്ചറിഞ്ഞത്. സഹമത്സരാർത്ഥികളെല്ലാം ചേർന്ന് കയ്യടിയോടെയാണ് നാദിറയുടെ അനിയത്തിയെ സ്വീകരിച്ചത്. ബിഗ് ബോസ് വീടിനുള്ളിലെ ഇവരുടെ കൂടിച്ചേരൽ ഇതുവരെ ബിഗ് ബോസിൽ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച നിമിഷങ്ങളിൽ ഒന്നാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അതിനിടെ ഹൗസിനുള്ളിൽ വച്ച് നാദിറയെ കുറിച്ച് ഷഹനാസ് പറഞ്ഞ വാക്കുകളും ശ്രദ്ധനേടുകയാണ്.
"ഞാനിന്ന് ഇത്രയും പേരുടെ മുന്നിൽ, ഇത്രയും വലിയൊരു പ്ലാറ്റ് ഫോമിൽ നിൽക്കാൻ കാരണം നാദിറയാണ്. കുട്ടിക്കാലത്ത് ഭയങ്കര വികൃതിയായിരുന്നു നാദിറയെന്ന് ഉമ്മ പറഞ്ഞിട്ടുണ്ട്. അന്ന് ഞാൻ ചെറുതല്ലേ അതുകൊണ്ട് കുറേയൊന്നും എനിക്കറിയില്ല. ആളുടെ ഹാർഡ് വർക്കാണ് ഇത്രയും നാൾ ഇവിടെ നിൽക്കാൻ കാരണം"
"എനിക്ക് അറിയാവുന്നൊരു നജീബ് ഉണ്ടായിരുന്നു. എന്ത് പ്രശ്നം വന്നാലും അതിനെ ഫേസ് ചെയ്യാൻ മടിക്കുന്ന, കരയാൻ മാത്രം അറിയാമായിരുന്ന ആ നജീബിനെ എനിക്കറിയാം. ഇന്ന് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ സ്ട്രോംഗ് ലേഡിയാണ് അവൻ"
"എന്റെ വാപ്പയൊരു സാധാരണക്കാരനാണ് പുറത്തുള്ള ആൾക്കാർ എന്ത് പറഞ്ഞാലും അത് വിശ്വസിച്ച് അതാണ് സത്യമെന്ന് ചിന്തിച്ച് വീട്ടിൽ വന്ന് വഴക്കുണ്ടാക്കും. എല്ലാവരുടെയും വീട്ടിലെ പോലെ ഞങ്ങളുടെ വീട്ടിലും പ്രശ്നങ്ങൾ ഉണ്ട്. ഒട്ടുമിക്ക പ്രശ്നങ്ങളിലും വരുന്ന പേര് നജീബിന്റേത് ആയിരുന്നു",
"ഒരുദിവസം വാപ്പ വന്ന് പ്രശ്നമുണ്ടാക്കി, നജിയെ അടിച്ചോന്ന് അറിയില്ല പുളളി ഒത്തിരി കരയുന്നുണ്ട്. അന്ന് ഞാൻ ഒത്തിരി സമാധാനിപ്പിച്ച് വിട്ടു. എല്ലാ വീട്ടിലേയും പോലെ മകനെ സേഫ് ചെയ്യുന്ന ഉമ്മ. നാദിറ ഒത്തിരി ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. ആള് ഇത്ര ബോൾഡ് ഒന്നും അല്ലായിരുന്നു. ഇപ്പോൾ ഒത്തിരി മാറി", ഷഹനാസ് പറയുന്നു.

തന്റെ വ്യക്തിത്വത്തെ അംഗീകരിക്കാൻ വീട്ടുകാർ തയാറാകാതിരുന്നതോടെയാണ് നാദിറ വീടുവിട്ടിറങ്ങുന്നത്. അതിന് ശേഷം ഉപ്പ തന്നെ കാണുകയോ സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ലെന്ന് നാദിറ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ അനിയത്തി വന്നപ്പോൾ നാദിറ ആദ്യം ചോദിച്ചത് വാപ്പ വരാൻ സമ്മതിച്ചോ എന്നാണ്. വാപ്പയാണ് എയർപോർട്ടിൽ കൊണ്ടാക്കിയത് എന്ന് പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ് നാദിറയുടെ മുഖത്ത് കണ്ടത്.
വാപ്പ പുറത്തു പോയപ്പോൾ നാദിറയുടെ വാപ്പയല്ലേ എന്ന് പലരും ചോദിച്ചെന്നും അതു കേട്ടപ്പോൾ വാപ്പയ്ക്ക് അഭിമാനമായെന്നും അനിയത്തി നാദിറയോട് പറഞ്ഞു. ഇവിടെനിന്ന് ഇറങ്ങിയ ശേഷം വീട്ടിലേക്ക് വരാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും വലിയ സന്തോഷമെന്നായിരുന്നു ഷഹനാസിന്റെ മറുപടി കേട്ട നാദിറ പറഞ്ഞത്.


Click it and Unblock the Notifications