മിഥുനേയും ജുനൈസിനേയും ചവിട്ടിക്കൂട്ടി ഷിജു; ഇതുവരെ കാണാത്ത മുഖം; താക്കീത് നല്‍കി ബിഗ് ബോസ്
സംഭവബഹുലമായൊരു വീക്കിലി ടാസ്‌കിന് തുടക്കം കുറിച്ചിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5. വീക്കിലി ടാസ്‌കിന്റെ ആദ്യ ദിവസമായ ഇന്ന് തന്നെ മത്സരം ആവേശകരമായി മാറിയിരിക്കുകയാണ്. ടാസ്‌ക് എന്താണെന്ന് അറിഞ്ഞത് മുതല്‍ക്കെ താരങ്ങള്‍ തമ്മില്‍ വലിയാരു അടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. ഇത് ശരിവെക്കുന്നതായിരുന്നു ഇന്ന് ബിഗ് ബോസ് വീട്ടില്‍ നടന്ന രംഗങ്ങള്‍.
ടാസ്‌കിനിടെ പലവട്ടം താരങ്ങള്‍ തമ്മില്‍ അടികളുണ്ടായി. ഇതുവരെ അടികള്‍ക്കൊന്നും നില്‍ക്കാതെ മര്യാദരാമനായി നടന്നിരുന്ന ഷിജുവിന്റെ മറ്റൊരു മുഖമാണ് ഇന്ന് ടാസ്‌കില്‍ കണ്ടത്. ഒടുവില്‍ ബിഗ് ബോസിന് പോലും ഇടപെടേണ്ടി വന്നുവെന്നതാണ് വസ്തുത. വിശദമായി വായിക്കാം തുടര്‍ന്ന്.

ടാസ്‌കില്‍ കൊള്ളക്കാരുടെ സംഘത്തിന് വ്യാപാരികളെ ആക്രമിക്കാനുള്ള അവകാശം നല്‍കിയിരുന്നു ബിഗ് ബോസ്. പിന്നാലെ വ്യാപാരികളെ ഓരോരുത്തരെയായി ആക്രമിക്കുകയായിരുന്നു കൊള്ളക്കാര്‍ ചെയ്തത്. ഇതോടെ വ്യാപാരികളും കൊള്ളക്കാരും തമ്മില്‍ ഒരു ധാരണയിലേക്ക് എത്തുകയുണ്ടായി. കച്ചവടക്കാരില്‍ കൂടുതലും സ്ത്രീകള്‍ ആയതിനാല്‍ കപ്പലില്‍ പിടിച്ചാല്‍ ഉടനെ തന്നെ കയ്യിലുള്ള കല്ലൊക്കെ തരണമെന്നായിരുന്നു ധാരണ. ഇരുകൂട്ടരും അത് അംഗീകരിക്കുകയും ചെയ്തു.
ഇതിനിടെയാണ് കച്ചവടക്കാരില്‍ ഒരാളായ ഷിജുവിനെതിരെ കൊള്ളക്കാര്‍ ആക്രമണം നടത്തുന്നത്. എല്ലാവരും ചേര്‍ന്ന് ഷിജുവിനെ വളയുകയായിരുന്നു. തനിക്ക് നേരെയുണ്ടായ ആക്രമണത്തെ ഷിജു നേരിട്ടത് ശാരീരികമായിട്ടായിരുന്നു. കൊള്ളക്കാരെ ഷിജു ഇടിക്കുകയും ചവിട്ടുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. ഉടനെ തന്നെ ബിഗ് ബോസ് ഇടപെടുകയായിരുന്നു.
ശാരീരികമായ കയ്യേറ്റം പാടില്ലെന്നാണ് ബിഗ് ബോസ് അറിയിച്ചത്. ബോട്ടില്‍ പിടിച്ചാല്‍ ഉടനെ തന്നെ കയ്യിലുള്ളത് അവര്‍ക്ക് നല്‍കുക. മറിച്ച് ശാരീരികമായ ആക്രമണത്തിന് മുതിരരുതെന്നുമായിരുന്നു ബിഗ് ബോസ് നല്‍കിയ താക്കീത്. ഷിജു ജുനൈസിനേയും മിഥുനേയുമെല്ലാം ചവിട്ടുകയും നടപ്പുറത്ത് കുത്തുന്നതുമൊക്കെ ലൈവില്‍ വ്യക്തമായി തന്നെ കാണാമായിരുന്നു. എന്നാല്‍ കൊള്ളക്കാരുടെ സംഘത്തിലുണ്ടായിരുന്നവര്‍ ആരും തിരിച്ച് ആക്രമിക്കാന്‍ മുതിര്‍ന്നില്ല.
അക്ഷരാര്‍ത്ഥത്തില്‍ ഫിസിക്കല്‍ അസോള്‍ട്ട് തന്നെയായിരുന്നു ഷിജു നടത്തിയത്. എന്നാല്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലായിരുന്നു ജുനൈസും മിഥുനും വിഷ്ണുവും അഖില്‍ മാരാരുമെല്ലാം ഇങ്ങനൊരു നീക്കത്തെ സമീപിച്ചത്. ഇല്ലായിരുന്നുവെങ്കില്‍ ഫിസിക്കല്‍ അസോള്‍ട്ട് നടത്തിയതിന് ആരെങ്കിലുമൊക്കെ പുറത്ത് പോകേണ്ടി വന്നേനെ എന്നതാണ് വസ്തുത.

അതേസമയം ഇന്നത്തെ ദിവസം മാത്രം നടക്കുന്ന മൂന്നാമത്തെ ശാരീരികമായ അതിക്രമമാണിത്. നേരത്തെ ടാസ്‌ക് തുടങ്ങിയപ്പോള്‍ തന്നെ ഹനാനും ഗോപികയും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഹനാന്‍ ഗോപികയെ തല്ലുകയും ഗോപിക ഹനാന്റെ കഴുത്തിന് പിടിച്ച് തള്ളുകയും ചെയ്തിരുന്നു. പിന്നീട് കൊള്ളക്കാര്‍ ഏയ്ഞ്ചലീനെ ആക്രമിക്കുകയും ചെയ്തിരുന്നു. എന്തായാലും മൂന്നാം ആഴ്ചയിലെ വീക്കിലി ടാസ്‌ക് ആദ്യം ദിവസം തന്നെ ആവേശകരമായി മാറിയിരിക്കുകയാണ്.
അതേസമയം ടാസ്കിന്‍റെ ആദ്യത്തെ ദിവസം മുമ്പിലുള്ളത് റെനീഷയാണ്. ഈ ആഴ്ചയിലെ ക്യാപ്റ്റനാണ് റെനീഷ. ക്യാപ്റ്റനാകേണ്ടിയിരുന്ന സാഗറും മുന്‍ ക്യാപ്റ്റന്‍ അഖില്‍ മാരാരും തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് സാഗറിന് ക്യാപ്റ്റനാകാനാകില്ലെന്ന് ബിഗ് ബോസ് അറിയിച്ചിരിക്കുകയായിരുന്നു. ഇതോടെയാണ് രണ്ടാമതുണ്ടായിരുന്ന റെനീഷയെ ക്യാപ്റ്റനായി പ്രഖ്യാപിക്കുന്നത്.


Click it and Unblock the Notifications