'മാരിറ്റൽ റേപ്പിന്റെ ഇരയാണ് ഞാൻ, ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ചുപോലും ചിന്തിച്ചിരുന്നു': ശോഭ വിശ്വനാഥ്
ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ഇതിനോടകം ശ്രദ്ധനേടിയ മത്സരാർത്ഥികളിൽ ഒരാളാണ് ശോഭ വിശ്വനാഥ്. ഫാഷൻ ഡിസൈനറും സംരംഭകയും ആക്ടിവിസ്റ്റുമൊക്കെയാണ് ശോഭ. ജീവിതത്തിൽ നിരവധി പ്രതിസന്ധികളെ അതിജീവിച്ചു വന്ന മത്സരാർത്ഥി ആയിട്ടാണ് ആദ്യ ദിനം വേദിയിലെത്തിയ ശോഭയെ മോഹൻലാൽ വിശേഷിപ്പിച്ചത്. ഇന്ന് വീവേഴ്സ് വില്ലേജ് എന്ന സംരംഭത്തിന്റെ അമരക്കാരി ആയെല്ലാം അറിയപ്പെടുന്ന ശോഭ മുൻപ് തന്റെ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ചൊക്കെ പറഞ്ഞിട്ടുണ്ട്.
ആദ്യ വിവാഹബന്ധം വേര്പിരിഞ്ഞതും. അതിന് ശേഷം ജീവിതത്തിൽ വിജയം കണ്ടെത്തിയതും പിന്നീട് കള്ളക്കേസിൽ പെട്ടതിനെ കുറിച്ചുമെല്ലാം താരം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, ബിഗ് ബോസിലെത്തുന്നതിന് മുൻപ് ടോൾക്സ് ലെറ്റ് മീ ടോക് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ ശോഭ താൻ കടന്നു വന്നതിനെ കുറിച്ച് സംസാരിച്ചത് വൈറലാവുകയാണ്. വിശദമായി വായിക്കാം.

എന്റെ ജീവിതത്തിൽ ഒരു ട്രാജഡി ഉണ്ടായിട്ടുണ്ട്. ഞാൻ ഇത് ഒരു മാധ്യമങ്ങൾക്ക് മുന്നിലും പറഞ്ഞിട്ടില്ല എന്ന് പറഞ്ഞാണ് ശോഭ തുടങ്ങിയത്. ഞാൻ ഒരു മരിറ്റൽ റേപ്പ് വിക്ടിമാണ്. ഒരുപാട് സഹിച്ചിട്ടുണ്ട്. ഡൊമസ്റ്റിക് വയലൻസും, ഫിസിക്കൽ അബ്യുസും, മെന്റൽ ടോർച്ചറിങ്ങുമൊക്കെ ആയിട്ട് ഒരുപാട്. നമ്മൾ വിചാരിക്കുന്നത് പോലെ തന്നെയാകണം ജീവിതമെന്നില്ല. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ പലർക്കും അബദ്ധം പറ്റാം. ഒന്നും നമ്മുടെ കൈയിൽ അല്ല.
ആ സമയത്ത് ഞാൻ മാനസികമായി ഒരുപാട് തളർന്നു. എങ്കിലും ഞാൻ ഒരു ഇരയല്ലെന്ന് എന്നെ തന്നെ പറഞ്ഞ് പഠിപ്പിച്ചു കൊണ്ടിരുന്നു. അല്ലാതെ അത് ഓർത്തു ഇരുന്നാൽ ഒന്നും മാറാൻ പോകുന്നില്ല. സംഭവിച്ചതിനെ ഞാൻ അങ്ങനെ അംഗീകരിക്കാൻ തുടങ്ങി. പിന്നീട് എനിക്ക് ഉള്ളതിൽ ഞാൻ സന്തോഷം കണ്ടെത്താൻ തുടങ്ങി. അത് അനുഗ്രഹമായി കണ്ടു തുടങ്ങി. എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്താണ് ഞാൻ ഇതിനെ മറികടന്നത്.
അങ്ങനൊരു സമയത്ത് ഞാൻ പോലും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു. എന്നെ ഇന്ന് അറിയുന്ന ആളുകൾക്ക് അത് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും. അതിനെ മറികടക്കാൻ ഏറ്റവും നല്ലത് നമ്മുക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുക എന്നതാണ്. അതേക്കുറിച്ച് സംസാരിക്കുക. നിങ്ങളെ കേൾക്കാൻ ഒരുപാട് പേർ ഉണ്ടാകും. എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. അതും എന്റെ ഭാഗ്യമാണ്. എന്റെ അന്നത്തെ ആ വീഴ്ചയിൽ നിന്നാണ് എന്റെ വിജയം തുടങ്ങിയത്.
അതിന് ശേഷമാണു ഞാൻ സംരഭകയാകുന്നതും ഒരു എൻജിഒ ആരംഭിക്കുന്നതുമെല്ലാം. നമ്മുടെ സ്വപ്നങ്ങളിൽ വിശ്വസിച്ചാൽ അത് സംഭവിക്കുമെന്നാണ്. അത് സത്യമാണ്. സ്‌കൂളിൽ പഠിക്കുമ്പോൾ എനിക്ക് ഡിസൈനർ ആവണമെന്ന് പറയുമായിരുന്നു. മമ്മൂക്കയുടെയും മഞ്ജു ചേച്ചിയുടേയുമെല്ലാം വസ്ത്ര ഡിസൈൻ ചെയ്യണമെന്ന് പറയുമായിരുന്നു. ഇപ്പോൾ ഞാൻ അതെല്ലാം ചെയ്യുന്നുണ്ട്. എന്റെ ആദ്യ സിനിമ മമ്മൂക്കയ്ക്ക് ഒപ്പമായിരുന്നു.
ഒരു ഘട്ടത്തിൽ ഡിപ്രഷൻ അടിച്ച് ഞാൻ മരിച്ചു പോകുമെന്ന് കരുതിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഞാൻ എത്തിപ്പെട്ട ഇടം ഞാൻ ഭയങ്കരമായി എന്ജോയ് ചെയ്യുന്നുണ്ട്, ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം ചെയ്യുന്നുണ്ട്. എന്നെ ഒരുപാട് ഇൻസ്പെയർ ചെയ്തിട്ടുള്ളവരാണ് എന്റെ അപ്പാമയും അമ്മയും. നമ്മുക്ക് പോസിറ്റീവ് എനർജി നൽകുന്ന ആളുകളോടൊപ്പം ആയിരിക്കുക എന്നതും പ്രധാനമാണ്. നെഗറ്റീവ് എനർജി കിട്ടുന്ന ഇടങ്ങളിൽ നിന്നെല്ലാം ഞാൻ മാറുമെന്നുമാണ് ശോഭ പറഞ്ഞത്.

ഒരിക്കൽ മറ്റൊരു അഭിമുഖത്തിൽ മുൻ ഭർത്താവിന്റെ പീഡനങ്ങളെ കുറിച്ച് ശോഭ പറഞ്ഞിരുന്നു. മദ്യത്തിന് അടിമയായിരുന്നു അയാളെന്നും മദ്യപിച്ചെത്തി തന്നെ സ്ഥിരമായി ലൈംഗികമായി ഉപദ്രവിക്കുമായിരുന്നു എന്നുമാണ് ശോഭ പറഞ്ഞത്. പല രാത്രിയിലും അയാളെ ഭയന്ന് ബാത്‌റൂമില്‍ ഇരുന്നു ഉറങ്ങിയിട്ടുണ്ട്. ഒടുവില്‍ ഗത്യന്തരമില്ലാതെ പോലിസിനെ വിളിക്കേണ്ട ഗതികേട് പോലും ഉണ്ടായി. മൂന്ന് വര്‍ഷത്തോളം അയാളുടെ ക്രൂരതകള്‍ സഹിച്ചെന്നും. ഒടുവിൽ ആ ജീവിതത്തിൽ നിന്നു രക്ഷപ്പെടുകയായിരുന്നുമാണ് ശോഭ പറഞ്ഞത്.
ഇത് കൂടാതെ പിന്നീട് വന്നൊരു വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ മയക്കുമരുന്ന് കേസിൽ കുടുക്കിയതും തന്റെ നിരപരാധിത്തം തെളിയിക്കാൻ നടത്തിയ പോരാട്ടത്തെ കുറിച്ചും ശോഭ പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് വീടിനുള്ളിൽ വൈകാതെ ശോഭ തന്റെ ഈ കഥകൾ സഹമത്സരാത്ഥികളും പ്രേക്ഷകരുമായും പങ്കുവയ്ക്കുമെന്നാണ് ആരാധകർ കരുതുന്നത്.


Click it and Unblock the Notifications