'മിഥുന്റെ കഥയെ ചോദ്യം ചെയ്യാത്തത് അതുകൊണ്ട്; റിബ് ബ്രേക്ക് ചെയ്യാൻ ശ്രമിച്ചെന്ന് ഞാൻ കരുതുന്നില്ല': വിഷ്ണു
ബിഗ് ബോസ് മലയാളം സീസൺ 5 ലെ ശക്തനായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു വിഷ്‌ണു ജോഷി. ഫൈനലിൽ എത്തുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ച താരം കഴിഞ്ഞ ആഴ്ചയാണ് എവിക്ഷനിലൂടെ പുറത്തായത്. സഹമത്സരാർത്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ച എവിക്ഷനായിരുന്നു വിഷ്ണുവിന്റേത്. ബിഗ് ബോസ് ഹൗസിൽ ആദ്യം തന്നെ നല്ല സൗഹൃദങ്ങൾ ഉണ്ടാക്കിയെടുത്ത മത്സരാർത്ഥിയാണ് വിഷ്ണു. അഖിൽ മാരാർക്കും ഷിജുവിനും ഒപ്പമുള്ള വിഷ്‌ണുവിന്റെ കൂട്ടുകെട്ടിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിലും ഉണ്ടായിരുന്നത്.
എന്നാൽ ബിഗ് ബോസ് ഹൗസിൽ എത്തിയ ആദ്യ ദിവസങ്ങളിൽ വിഷ്ണുവിന് ഏറ്റവും കൂടുതൽ സൗഹൃദം ഉണ്ടായിരുന്നത് അനിയൻ മിഥുനുമായിട്ടാണ്. പിന്നീട് ഇവർ മറ്റു കൂട്ടുക്കെട്ടുകളിലേക്ക് പോവുകയായിരുന്നു. ഇപ്പോഴിതാ അനിയൻ മിഥുനുമായി തനിക്കുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് വിഷ്‌ണു. മിഥുൻ മനഃപൂർവം റിബ് ബ്രേക്കിങ്ങിന് ശ്രമിച്ചിട്ടില്ലെന്നാണ് താൻ ഇപ്പോഴും വിശ്വസിക്കുന്നതെന്നും വിഷ്‌ണു പറയുന്നുണ്ട്. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിഷ്ണു.

"മിഥുനുമായി ആത്മബന്ധമുണ്ട്. ഫിറ്റ്നസിന്റെ കാര്യങ്ങൾ കൊണ്ടാണ് മിഥുനുമായി ആദ്യം അടുക്കുന്നത്. ആളൊരു പാവമാണ്. മിഥുന് ഞങ്ങളുടെ തമാശകൾ അത്ര താത്പര്യമുണ്ടാകാറില്ല. സിനിമകളെ കുറിച്ച് സംസാരിക്കുമ്പോഴും അവന് ഇരിക്കാൻ ഇഷ്ടമുണ്ടാവില്ല. അങ്ങനെയാണ് അവൻ മറ്റൊരു ഫ്രണ്ട്സ് സർക്കിളിലേക്ക് പോയത്. ഞങ്ങൾ രണ്ടുപേരും വെവ്വേറെ ഫ്രണ്ട്സ് സർക്കിളിൽ ആണെങ്കിലും ഞങ്ങൾക്കിടയിൽ ഒരു ബോണ്ടിങ് ഉണ്ടായിരുന്നു. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ പരസ്‌പരം ചോദിക്കാറുണ്ട്. നല്ലൊരു സുഹൃത്താണ്"
"അവൻ മനഃപൂർവം റിബ് ബ്രേക്കിങ്ങിന് ശ്രമിച്ചു എന്നൊന്നും ഞാൻ കരുതുന്നില്ല. ഗെയിമിന്റെ ഇടയിൽ സംഭവിച്ചതാണ്. എനിക്ക് അങ്ങനെ വേദന ഒന്നും വന്നിട്ടില്ല. ലാൽ സാർ അത് പറഞ്ഞിരുന്നു. ഒരുപക്ഷേ അവന് പറ്റിയ അബദ്ധമാകാം. റിബ് ബ്രേക്ക് ചെയ്യണം എന്ന് കരുതി ആവണമെന്നില്ല. മിഥുനെ എനിക്ക് അന്നും ഇഷ്ടമാണ്. ഇന്നും ഇഷ്ടമാണ്. മിഥുനോട് എനിക്കൊരു സോഫ്റ്റ് കോണർ ഉണ്ട്", വിഷ്ണു പറയുന്നു.
മിഥുന്റെ പ്രണയകഥ ലാലേട്ടൻ ചോദ്യം ചെയ്തിട്ടും അതൊരു കണ്ടന്റ് ആയി ഉപയോഗിക്കാതെ മിണ്ടാതെ ഇരുന്നത് എന്തുകൊണ്ടാണെന്നും വിഷ്‌ണു പറയുന്നുണ്ട്. "ഒരാളുടെ ഫിസിക്കൽ ഹെൽത്തിനേക്കാൾ പ്രധാനപ്പെട്ട സംഭവമാണ് ഒരാളുടെ മെന്റൽ ഹെൽത്ത്. ലാലേട്ടൻ അത് ചോദിച്ച് കഴിഞ്ഞ് അവൻ നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് പേടിയായി പോയി. ഞാനാണ് ആദ്യം ഓടിച്ചെന്നത്. ആ കാഴ്‌ച ഇപ്പോഴും എന്റെ ഓർമയിലുണ്ട്,"
"അതൊരു മരണവുമായൊക്കെ ബന്ധപ്പെട്ടുള്ള കാര്യമാണ്. അതൊരിക്കലും തമാശയാക്കാനോ, കളിയാക്കാനോ, സ്ട്രാറ്റജിയാക്കാനോ ഒക്കെ നിന്നാൽ അവൻ അത് എങ്ങനെ എടുക്കുമെന്ന് അറിയില്ല. അവന്റെ സ്ഥാനത്ത് ഞാൻ ആണെങ്കിൽ അത് ചിലപ്പോൾ പ്രശ്നമുണ്ടാകില്ല. അത് ഞാൻ ഒരു കഠിന ഹൃദയനായത് കൊണ്ടാണെന്ന് വേണമെങ്കിൽ പറയാം. എനിക്ക് ഹൃദയമില്ല. കല്ലാണ് എന്നൊക്കെ പലരും പറയുമായിരുന്നു. ഞാൻ ഒട്ടും പാവമല്ലാത്ത മനുഷ്യനാണ്. എനിക്ക് ഇങ്ങോട്ട് എന്തെങ്കിലും പറഞ്ഞാൽ തിരിച്ചു പറയാൻ പറ്റും. മിഥുന് അത് കഴിയില്ല,"

"അവൻ ഒരു പാവമാണ്. അവൻ പറഞ്ഞതിനെ പറ്റി കഥപറഞ്ഞപ്പോഴൊന്നും ഞാൻ ചോദിച്ചിട്ടില്ല. ലാൽ സാർ ചോദിച്ച ശേഷവും ചോദിച്ചില്ല. അവനൊരു വിഷമമുണ്ടെങ്കിൽ അത് ഉള്ളിൽ ഇരുന്നോട്ടെ എന്ന് കരുതി. അവൻ അവന് കംഫർട്ടബിൾ ആയ ആളോട് സംസാരിക്കട്ടെ എന്നാണ് കരുതിയത്. അങ്ങനെയാകും മറ്റുള്ളവരും ചിന്തിച്ചത്" വിഷ്ണു പറഞ്ഞു.
റിനോഷുമായുള്ള പ്രശ്‌നത്തെ കുറിച്ചും വിഷ്ണു സംസാരിക്കുന്നുണ്ട്. "ഞാൻ ആരുടേയും കുടുംബത്തെ ബാധിക്കണം എന്ന് കരുതിയിട്ടല്ല പറഞ്ഞത്. ഒരു ഗെയിം പ്ലാൻ എക്സ്പോസ് ചെയ്യാനാണ് ശ്രമിച്ചത്. റിനോഷിനെ ഇറങ്ങുന്ന സമയം കണ്ട് സംസാരിക്കാൻ കഴിഞ്ഞില്ല. എനിക്ക് അവിടെ ആരോടും ഒരു ദേഷ്യവുമില്ല. ആർക്കും എന്ത് ആവശ്യത്തിനും എന്നെ വിളിക്കാം. ബിഗ് ബോസ് ഒരു ഗെയിം ഷോ ആണെന്ന് എനിക്ക് വ്യക്‌തമായിട്ട് അറിയാം. അവിടെ സംഭവിച്ചതെല്ലാം അവിടെ വിട്ടിട്ടാണ് വന്നത്" വിഷ്ണു വ്യക്തമാക്കി.


Click it and Unblock the Notifications