'അണ്ണനെയും തമ്പിയെയും അടുപ്പിക്കുന്ന ഘടകം അത്! ഞങ്ങൾ ആശയപരമായി രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്നവർ'; വിഷ്‌ണു
ബിഗ് ബോസ് മലയാളം സീസൺ 5 ലെ തീർത്തും അപ്രതീക്ഷിതമായ എവിക്ഷനാണ് കഴിഞ്ഞ ദിവസം നടന്നത്. ഈ സീസണിലെ ഏറ്റവും മികച്ച മത്സരാർത്ഥികളിൽ ഒരാളായ വിഷ്ണു ജോഷിയാണ് പുറത്തായത്. പ്രേക്ഷകരെയും സഹമത്സരാർത്ഥികളെയും ഒരുപോലെ ഞെട്ടിച്ച എവിക്ഷനായിരുന്നു ഇത്. ടോപ് ഫൈവിൽ എത്തുമെന്ന് പ്രേക്ഷകർ ഉറപ്പിച്ച മത്സരാർത്ഥിയാണ് വിഷ്‌ണു. ഈ സീസണിലെ ഏറ്റവും മികച്ച ഗെയിം ചേഞ്ചിങ് മൊമന്റുകൾക്കെല്ലാം കാരണക്കാരനായത് വിഷ്ണുവാണ്.
ഹൗസിനുള്ളിലെ വിഷ്ണുവിന്റെ ഗെയിമിൽ നിർണായകമായത് അതിനുള്ളിലെ സൗഹൃദങ്ങൾ കൂടിയാണ്. അഖിൽ മാരാർ, ഷിജു എന്നിവർക്കൊപ്പമായിരുന്നു വിഷ്ണുവിന് കൂട്ട്. ഇവരുടെ ഗെയിം പ്ലാനിങ്ങും സ്ട്രാറ്റജിയുമൊക്കെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ഇടക്ക് ചില പൊട്ടിത്തെറികൾ ഉണ്ടായെങ്കിലും അവസാനം വരെ ഒന്നിച്ചു നിന്ന ഗ്രൂപ്പാണ് ഇവരുടേത്. എന്നാൽ ആശയപരമായി രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്നവരാണ് താനും മാരാരുമെന്നാണ് വിഷ്ണു പറയുന്നത്.

എന്നിട്ടും അഖിൽ മാരാരുമായി അണ്ണൻ-തമ്പി കോമ്പോയിലേക്ക് എത്തിയത് എന്തുകൊണ്ടാണെന്ന് പറയുകയാണ് വിഷ്ണു ഇപ്പോൾ. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് വിഷ്ണു മനസുതുറന്നത്. രണ്ടുപേർക്കുമിടയിൽ ഉണ്ടായ വഴക്കിനെ കുറിച്ചും വിഷ്ണു സംസാരിക്കുന്നുണ്ട്.
"ഞങ്ങൾ ആശയപരമായി രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന വ്യക്തികളാണ്. അയാളുടെ ചിന്ത വേറെ രീതിയിലാണ്. എന്റെ ചിന്ത വേറെ രീതിയിലാണ്. രണ്ടുപേരും രണ്ടു ജെനറേഷനിൽ വരുന്ന ആളുകളുമാണ്. പക്ഷേ ഞങ്ങളെ അടുപ്പിക്കുന്ന ഘടകം സിനിമയും തമാശകളുമാണ്. ഞാൻ സിനിമകളും തമാശകളും ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അതാണ് മെയിൻ കാരണം. ഞാൻ എപ്പോഴും ചിരിച്ചു കളിച്ചു നടക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്",
"നമ്മളെ അടുപ്പിച്ച ഘടകം തമാശകളാണ്. ഞാൻ പറയുന്ന തമാശ, ചിലപ്പോൾ സർക്കാസമാകും. അത് എല്ലാവർക്കും മനസിലായി കൊള്ളണമെന്നില്ല. എന്നാൽ പുള്ളിക്ക് അത് മനസിലാകും. ഷിജു ചേട്ടന് ആണെങ്കിലും അത് മനസിലാകും. ബാക്കിയുള്ളവർക്ക് കുറെ കഴിഞ്ഞാകും കത്തുക. സിനിമകളെ കുറിച്ചൊക്കെ കുറെ കാര്യങ്ങൾ രണ്ടുപേരും എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്", വിഷ്ണു പറയുന്നു.
എല്ലാ ടാസ്കുകളിലും മനഃപൂർവം ഗ്രൂപ്പ് കളിച്ചിട്ടില്ലെന്നും വിഷ്ണു വ്യക്തമാക്കി. "ടാസ്കുകളിൽ ഞങ്ങൾ ഇടയ്ക്ക് സെയിം ടീമുകളിൽ ആയി പോകാറുണ്ട്. അല്ലാതെയും വന്നിട്ടുണ്ട്. ഞങ്ങളുടെ സൗഹൃദം എല്ലാ ഗെയിമുകളിലും കൊണ്ടുവരാറില്ല. നോമിനേഷൻ വിഷയങ്ങളാണെങ്കിൽ പോലും ഞങ്ങൾ അത് പരസ്‌പരം ചർച്ച ചെയ്യാറില്ല",
"സൗഹൃദം മാത്രമാണ് ഉള്ളത്. അവർ എല്ലാ കാര്യങ്ങളും എന്നോട് വന്ന് ചോദിക്കില്ല. കാരണം അവർ പറഞ്ഞാലും കേൾക്കാത്ത വ്യക്തിയാണ് ഞാൻ. എന്നോട് എന്തെങ്കിലും പറയാനാണെങ്കിൽ തന്നെ ചോദിച്ചു നോക്കാമെന്നേ പറയൂ",

"എല്ലാ കാര്യത്തിനും എനിക്ക് എന്റേതായ ഐഡിയോളജി ഉണ്ടായിരുന്നു. ചില സമയത്ത് ഗെയിം പ്ലാനായും ഞാൻ അതിനെ വർക്ക് ചെയ്ത് എടുത്തിട്ടുണ്ട്. മറ്റാരെയും ദ്രോഹിക്കണമെന്നോ, പുറത്താക്കണമെന്നോ ചർച്ചകൾ വന്നിട്ടില്ല", വിഷ്‌ണു വ്യക്തമാക്കി.
ഇടയ്ക്ക് ഉണ്ടായ പിണക്കമൊക്കെ മാറി വളരെ സൗഹൃദപരമായാണ് അവസാനം വരെ തങ്ങൾ നിന്നതെന്നും വിഷ്ണു പറഞ്ഞു. "ആശയപരമായ വ്യത്യാസം കൊണ്ടുണ്ടായ വാഴക്കായിരുന്നു ഞങ്ങൾ തമ്മിൽ. അതെല്ലാം മാറി. ഒരു മിസ് കമ്യൂണിക്കേഷൻ ആയിരുന്നു. പുള്ളി ഉദേശിച്ചത് ആയിരുന്നില്ല ഞാൻ ഉദേശിച്ചത്"
"അത് വേദനിപ്പിച്ചു എന്ന് മനസിലാക്കിയ കൊണ്ട് ഞാൻ ആദ്യം സംസാരിക്കാൻ പോയില്ല. പിന്നീട് ചെന്ന് സംസാരിച്ച് കാര്യം പറഞ്ഞപ്പോൾ എല്ലാം ശരിയായി. ഞാൻ ഇറങ്ങുന്ന ദിവസം വരെ ഞങ്ങൾ ഒന്നിച്ചാണ് കളിച്ചുകൊണ്ടിരുന്നത്", വിഷ്‌ണു പറഞ്ഞു.


Click it and Unblock the Notifications