50 ദിവസത്തിന് മുന്‍പ് പുറത്ത് പോകേണ്ട വ്യക്തിയാണ് അഖില്‍ മാരാര്‍; വെട്ടാനായി ഞാൻ പലവഴി നോക്കുന്നുണ്ട്: വിഷ്‌ണു
ബിഗ് ബോസ് മലയാളം സീസൺ 5 പത്താം ആഴ്ചയിൽ എത്തി നിൽക്കുകയാണ്. അവസാന നാലാഴ്ചകളിലേക്ക് കടക്കുമ്പോൾ മത്സരവും ചൂട് പിടിക്കുന്നുണ്ട്. മുൻ മത്സരാർത്ഥികളായ ഫിറോസ് ഖാൻ, റിയാസ് സലിം എന്നിവരുടെ ചലഞ്ചേഴ്‌സ് ആയുള്ള വരവോടെ ഷോയിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറുന്നത്. ഇനിയുള്ള ഓരോ ദിവസവും മത്സരാർത്ഥികൾക്ക് നിർണയകമാണ്.
ഓരോ സീസണിലും ഹൗസിനുള്ളിൽ ചില കൂട്ടുകെട്ടുകൾ രൂപപ്പെടാറുണ്ട്. അത്തരത്തിൽ ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ തുടക്കം മുതൽ ഉണ്ടായിരുന്ന ഒരു ഗ്രൂപ്പാണ് അഖില്‍ മാരാര്‍, ഷിജു, വിഷ്ണു ജോഷി എന്നിവരുടേത്. ഇതിൽ അഖിൽ വിഷ്ണു കൂട്ടുകെട്ടിന് അവർ തന്നെ നൽകിയ പേര് അണ്ണനും തമ്പിയും എന്നായിരുന്നു. ഷോയിലെ രണ്ടു ശക്തരായ മത്സരാർത്ഥികളായ ഇവരുടെ സൗഹൃദം പ്രേക്ഷകരും ആഘോഷമാക്കി.

എന്നാല്‍ ഇവർ ഗ്രൂപ്പ് കളിക്കുന്നതിൽ ഒരുകൂട്ടം പ്രേക്ഷകർ വിമർശനം ഉന്നയിച്ചിരുന്നു. അഖിലും വിഷ്ണുവും ഷിജുവും നേര്‍ക്കുനേര്‍ വരണമെന്നതായിരുന്നു അവരുടെ ആഗ്രഹം. അടുത്തിടെയായി വിഷ്ണുവിനും അഖിലിനുമിടയില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തിക്കുകയാണ്. അഖിലിനും ഷിജുവിനും ഇടയില്‍ ഉള്ളതുപോലെയുള്ള വിശ്വാസം അഖിലിനും വിഷ്ണുവിനുമിടയില്‍ നിലവില്‍ ഇല്ല. അഖിലിനെതിരെ വിഷ്ണു കരുക്കൾ നീക്കിത്തുടങ്ങി.
ഇപ്പോഴിതാ സഹമത്സരാര്‍ഥികളോട് അഖിലിനെ വിമര്‍ശിച്ചുകൊണ്ട് വിഷ്ണു നടത്തുന്ന സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ലൈവിൽ നിന്നുള്ള ദൃശ്യങ്ങളാണ് ശ്രദ്ധനേടുന്നത്. അഖിലിനെ മറ്റ് മത്സരാര്‍ഥികള്‍ അനാവശ്യ പ്രാധാന്യം കൊടുത്ത് വളര്‍ത്തിക്കൊണ്ട് വരികയാണെന്നാണ് വിഷ്ണു പറയുന്നത്. ജുനൈസ്, സെറീന, നാദിറ, റിയാസ്, ഫിറോസ് എന്നിവര്‍ക്കൊപ്പം അഖിലും ഇരിക്കുമ്പോഴാണ് വിഷ്ണു ഇക്കാര്യം പറഞ്ഞത്.
ഓടി നടന്ന് ഇതിനകത്തുള്ളവര്‍ തന്നെയാണ് അഖിലിന് പ്രൊമോഷന്‍ കൊടുക്കുന്നതെന്നാണ് വിഷ്‌ണു പറയുന്നത്. അയാള്‍ക്കെതിരെ ഫൈറ്റ് ചെയ്തിട്ടും അനാവശ്യ കാര്യങ്ങള്‍ പറഞ്ഞും. ഇതിനൊന്നും റിയാക്ഷന്‍ കൊടുത്തില്ലായിരുന്നെങ്കില്‍ 50 എപ്പിസോഡിന് മുന്‍പ് പുറത്ത് പോകേണ്ട വ്യക്തിയാണ് അഖില്‍ മാരാര്‍. അയാളുടെ മുഖത്ത് നോക്കി താൻ ഇത് പറഞ്ഞിട്ടുണ്ട്. ജുനൈസും സാഗറും ആദ്യമേ ഇയാള്‍ക്കെതിരെ പാട്ടുകള്‍ ഉണ്ടാക്കിത്തുടങ്ങി.
ജുനൈസ് മിക്ക പ്രശ്നങ്ങളും ഉണ്ടാക്കിയിരിക്കുന്നത് അഖില്‍ മാരാര്‍ക്കെതിരെയാണ്. ഇന്നുള്‍പ്പെടെ, ഇപ്പോള്‍ വരെ. അതുകൊണ്ട് മാത്രമാണ് ഇയാള്‍ വളര്‍ന്നത്. അല്ലെങ്കില്‍ ഇയാള്‍ ഇത്ര വളരില്ലായിരുന്നു. ഈ ദിവസം വരെ ഇവിടെ നില്‍ക്കില്ലായിരുന്നു. രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ ഇറങ്ങിപ്പോകേണ്ട വ്യക്തിയായിരുന്നു അഖില്‍ മാരാര്‍ എന്നാണ് വിഷ്ണു പറഞ്ഞത്.
ഞാന്‍ നിന്നില്‍ ഒരു എതിരാളിയെ കാണുന്നുവെന്നായിരുന്നു ഇതിനോട് അഖിലിന്റെ പ്രതികരണം. എന്നാല്‍ വന്ന രണ്ടാമത്തെ ആഴ്ച തന്നെ താനിത് അഖിലിനോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്ന് വിഷ്ണു വ്യക്തമാക്കി. അതേസമയം, നിന്റെ ടെന്‍ഷന്‍ എനിക്കറിയാം, അത് കൈയില്‍ വച്ചിരുന്നാല്‍ മതി എന്നായിരുന്നു അപ്പോൾ അഖിലിന്റെ മറുപടി.

ചാന്‍സ് കിട്ടുമ്പോള്‍ വെട്ടാനായിട്ട് താൻ പലവഴി നോക്കുന്നുണ്ടെന്ന് വിഷ്‌ണു തുറന്നു പറഞ്ഞു. ഞാന്‍ കൂടെ നടന്ന് അളവെടുത്തുകൊണ്ടിരിക്കുകയാണ്. അനു ചേച്ചി വന്ന് കേറിയപ്പോഴും ഞാന്‍ പറഞ്ഞു, 70 അല്ലെങ്കില്‍ 80-ാം ദിവസം ഞാന്‍ അഖില്‍ മാരാര്‍ക്ക് പെട്ടി റെഡിയാക്കി വച്ചിട്ടുണ്ടെന്ന്. പക്ഷേ ഞാന്‍ ആ പെട്ടി സൈസ് ആക്കി വെക്കുമ്പോഴേക്ക് നിങ്ങള്‍ ആ പെട്ടിയുടെ സൈസ് വീണ്ടും കൂട്ടിക്കൊണ്ടിരിക്കുകയാണ്. എന്ത് ചെയ്യാനാണെന്ന് വിഷ്ണു പറയുന്നു.
അതേസമയം, അണ്ണൻ തമ്പി കൂട്ടുകെട്ട് നേർക്കുനേർ പോരാട്ടത്തിലേക്ക് നീങ്ങുന്നത് ആവേശത്തോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്. വരും ദിവസങ്ങളിൽ മത്സരം ഗംഭീര വഴിത്തിരിവിലേക്ക് മാറാൻ സാധ്യതയുണ്ടെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.


Click it and Unblock the Notifications