അടുത്ത ജന്മത്തിൽ ആരാകണമെന്ന ചോദ്യത്തിന് സുധി പറഞ്ഞത് എന്റെ പേരാണ്; അവന്റെ കവിളിലെ കുഴി എനിക്ക് കിട്ടി!
പ്രേക്ഷകരെ ഏറെ ദുഃഖത്തിലാഴ്ത്തിയ വിയോഗമായിരുന്നു കൊല്ലം സുധിയുടേത്. രണ്ടു മാസം മുൻപാണ് വാഹനാപകടത്തിൽ സുധിക്ക് ജീവൻ നഷ്ടമായത്. അന്ന് ആ അപകടത്തിൽ സുധിക്ക് ഒപ്പം ഉണ്ടായിരുന്നയാളാണ് നടൻ ബിനു അടിമാലി. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. അതുകൊണ്ട് തന്നെ അവസാന നിമിഷം വരെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ വിയോഗം നടന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അപകടത്തിലേറ്റ പരുക്കുകൾ ഭേദമായി ആരോഗ്യം വീണ്ടെടുത്ത് വരുകയാണ് ബിനു അടിമാലി.
ടെലിവിഷൻ പരിപാടികളും സിനിമയുമൊക്കെയായി വീണ്ടും സജീവമാവുകയാണ് നടൻ. എങ്കിലും ആ അപകടത്തിന്റെ ഷോക്കിൽ നിന്ന് താൻ മുക്തനായിട്ടില്ലെന്നാണ് ബിനു അടിമാലി പറയുന്നത്. ബിനു അടിമാലി അഭിനയിച്ച ജയിലർ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. അന്ന് നടന്ന സംഭവങ്ങളും ബിനു അടിമാലി പങ്കുവച്ചു.

'ഇപ്പോഴും ഞാൻ ആ അപകടത്തിന്റെ ഷോക്കിൽ നിന്നും മുക്തനായിട്ടില്ല. സാധാരണ വണ്ടിയിൽ പോകുമ്പോൾ ഞാൻ മുൻ സീറ്റിലാണ് ഇരിക്കുക. സുധി അന്നത്തെ ദിവസം എന്ത് ചെയ്തിട്ടും മുന്നിൽ നിന്ന് മാറുന്നുണ്ടായിരുന്നില്ല. ഭക്ഷണം കഴിക്കാൻ ഇറങ്ങിയ ശേഷവും പുള്ളി ഓടി വന്ന് മുന്നിൽ ഇരിക്കുകയായിരുന്നു. അങ്ങോട്ട് പോയപ്പോളും തിരിച്ചു വന്നപ്പോഴും അത് തന്നെ. ചോദിച്ചു വാങ്ങിയ പോലെയാണ്',
'സുധിക്ക് കവിളിൽ ഒരു കുഴിയുണ്ടായിരുന്നു. അവന്റെ കറക്റ്റ് സ്ഥലത്ത് ഇപ്പോൾ എനിക്കൊരെണ്ണം വന്നു. അന്നത്തെ ദിവസത്തെ അവന്റെ പെർഫോമൻസും ആത്മാർത്ഥതയും എന്തോ ഒന്ന് സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ തന്നിരുന്നു. അതുപോലെയാണ് മഹേഷ് കുഞ്ഞുമോന്റെ കാര്യവും. ഞങ്ങൾ അങ്ങോട്ട് പോയപ്പോൾ പുള്ളി ഉണ്ടായിരുന്നില്ല. തിരിച്ചു വന്നപ്പോൾ, തമാശ പറഞ്ഞ് എറണാകുളം വരെ എത്താലോ എന്ന് പറഞ്ഞ് ഞങ്ങൾക്കൊപ്പം കയറിയതാണ്',
'അവന് വേറെ വണ്ടി ഉണ്ടായിരുന്നു. എന്നിട്ടും ഞങ്ങളുടെ കൂടെ കയറി ഇരുന്നു. കുറെ നേരം തമാശകളൊക്കെ പറഞ്ഞാണ് ഞങ്ങൾ വന്നത്. അവസാനം നമുക്ക് ഉറങ്ങാം എന്ന് പറഞ്ഞ് ഞങ്ങൾ കിടന്നു. പിന്നെ വണ്ടി ഇടിച്ചത് പോലും ഞാൻ അറിഞ്ഞിട്ടില്ല. ഒറ്റ ഇടിയിൽ എന്റെ ബോധം പോയി. എന്റെ മുഖത്തിന്റെ വശം ഇടിച്ചിട്ട് ഒരു കുഴിപോലെ ആയിരുന്നു. ആദ്യം എന്തോ ഷൂട്ടിങ് ആണെന്ന ചിന്തയിലേക്ക് പോയി',
'പിന്നെ കരുതി വേറേതോ വണ്ടിക്ക് അപകടം പറ്റിയിട്ട് രക്ഷിക്കാൻ പോയാതാകുമെന്ന്. അവരെ രണ്ടുപേരും കാണുന്നില്ലയിരുന്നു. ഞാൻ പതിയെ ഡോർ തുറന്ന് പുറത്തിറങ്ങി. മുഖത്ത് ഒരു വീക്കവും കാലിന് വേദനയും ഒക്കെയുണ്ട്. പതിയെ ഞാൻ കുഴഞ്ഞു പോകാൻ തുടങ്ങി. അവസാനം അവിടെ ഇരുന്നു',
'അപ്പോഴേക്കും ഒരാൾ വന്ന് ബിനു ചേട്ടൻ അല്ലേ ഇതെന്ന് പറഞ്ഞ് പിടിച്ച് ആംബുലൻസിൽ കയറ്റി. അതിനകത്ത് കയറിയപ്പോൾ സുധി കിടക്കുന്നു. അവന് നെഞ്ചിനൊരു ഭാരം തോന്നിയിട്ട് ബെൽറ്റ് കെട്ടല്ലേ എന്നൊക്കെ പറയുന്നുണ്ട്. അപ്പോഴും എനിക്ക് അപകടം പറ്റിയെന്ന് തലയിലേക്ക് വന്നിട്ടില്ല', ബിനു അടിമാലി പറയുന്നു.

'പിന്നീട് ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി. എന്നെയും ഡ്രൈവറെയും മഹേഷിനെയും ഒരിടത്തും സുധിയെ മറ്റൊരിടത്തുമാണ് കിടത്തിയിരുന്നത്. അതിനിടെ എന്റെയൊരു സുഹൃത്തിനെ വിളിച്ച് മെഡിക്കൽ ട്രസ്റ്റിലേക്ക് കൊണ്ടുപോകാനുള്ള കാര്യങ്ങൾ ചെയ്തിരുന്നു. അങ്ങോട്ട് പോകുന്നതിനിടയിൽ സുഹൃത്ത് ഫോണിലൂടെ സുധി മരിച്ചതൊക്കെ പറയുന്നുണ്ട് എങ്കിലും എനിക്ക് അത് ഉള്ളിലേക്ക് വരുന്നുണ്ടായിരുന്നില്ല. ഞാൻ പുള്ളിയോട് സുധിയെ ചോദിക്കുമ്പോഴും പുറകിലെ വണ്ടിയിൽ ഉണ്ടെന്നാണ് പറഞ്ഞത്. അതും ഞാൻ വിശ്വസിച്ചു. പിന്നീടാണ് ഞാൻ എല്ലാം അറിയുന്നത്',
'സുധിക്ക് എന്നോട് ഭയങ്കര ഇഷ്ടമായിരുന്നു. ഒരിക്കൽ സ്റ്റാർ മാജിക്കിൽ വെച്ച് നിങ്ങൾക്ക് ഓരോരുത്തർക്ക് ആരാകണം എന്ന് ചോദിച്ചപ്പോൾ സുധി പറഞ്ഞത് എനിക്ക് അടുത്ത ജന്മത്തിൽ ബിനു അടിമാലി ആയാൽ മതിയെന്നാണ്. അതുപോലൊരു ആത്മബന്ധം ഞങ്ങൾക്ക് ഉണ്ടായിരുന്നു', ബിനു അടിമാലി പറഞ്ഞു.


Click it and Unblock the Notifications