അമ്മയ്ക്ക് മാനസിക പ്രശ്‌നമുണ്ടല്ലേ എന്ന് പറഞ്ഞ് കളിയാക്കി; അമ്മ മകളും ഞാന്‍ അച്ഛനുമായ കാലം: വിജയകൃഷ്ണന്‍
മിമിക്രി വേദികളിലൂടെയാണ് വിജയകൃഷ്ണന്‍ സിനിയിലെത്തുന്നത്. ഹൃദയം, മാളികപ്പുറം, വേദ തുടങ്ങിയ സിനിമകളിലൂടെ ഇന്ന് മലയാളികള്‍ക്ക് സുപരിചിതനായി മാറിയിരിക്കുകയാണ് വിജയകൃഷ്ണന്‍. പൊക്കമില്ലായ്മയാണ് എന്റെ പൊക്കമെന്ന കുഞ്ഞുണ്ണി മാഷിന്റെ വാക്കുകളെ ഓര്‍മ്മിപ്പിക്കുന്ന ജീവിതമാണ് വിജയകൃഷ്ണന്റേത്.
ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ചും പോരാട്ടങ്ങളെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് വിജയകൃഷ്ണന്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയകൃഷ്ണന്‍ മനസ് തുറക്കുന്നത്. തന്റെ അമ്മയെക്കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന കളിയാക്കലുകളെക്കുറിച്ചുമൊക്കെ വിജയകൃഷ്ണന്‍ സംസാരിക്കുന്നുണ്ട്.

ഒരുപാട് പൊരുതിയിട്ടാണ് ഇവിടെ വരെ എത്തിപ്പെട്ടത്. എന്നാല്‍ ആ പൊരുതലുകള്‍ പോസിറ്റീവായി കാണാന്‍ ആഗ്രഹിക്കുന്ന ആളാണു ഞാന്‍. പിന്നെ കിട്ടുന്ന നേട്ടങ്ങള്‍ക്ക് ഇരട്ടി മധുരമാണ്. പൊരുതല്‍ എന്ന് പറയുമ്പോള്‍ ഒരു സാധാരണ വ്യക്തി മൂന്നടി വെക്കുന്നിടത്ത് എനിക്ക് ഒമ്പത് അടി വെക്കേണ്ടി വരുന്നു എന്നതു മുതല്‍ തുടങ്ങുന്നു കാര്യങ്ങള്‍. ഇതൊക്കെ മറ്റുള്ളവര്‍ എത്ര കണ്ടു മനസിലാക്കുന്നു എന്നറിയില്ല. ഒരാളെ പെട്ടെന്ന് പോയി കാണൂ എന്ന് പറഞ്ഞാല്‍ പോലും മനസില്‍ ആധിയുണ്ട്. അത്രയ്ക്കും പടികള്‍ കയറി നടന്നെത്തണം. ഒറ്റയ്ക്ക് എല്ലായിടത്തും പോകാന്‍ സാമ്പത്തികമടക്കമുള്ള പരിമിതികളുണ്ടെന്നും താരം പറയുന്നു.
സ്‌കൂളിലൊക്കെ നല്ല സപ്പോര്‍ട്ടായിരുന്നു. അതിപ്പോള്‍ അധ്യാപകരായാലും സീനിയേഴ്‌സ് ആയാലുമൊക്കെ. കലാകാരന്‍ എന്ന പരിഗണനയും സ്‌നേഹവും എപ്പോഴും കാണിച്ചിട്ടുണ്ട്. ശരീരത്തെപ്പറ്റിയുള്ള കളിയാക്കലുകള്‍ എനിക്കും ഉണ്ടായിട്ടുണ്ട്. അതൊന്നും എടുത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ല. ഞാനതൊന്നും പരാതിയായിട്ട് എടുത്തിട്ടില്ല. മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജമായിരുന്നു അവ. എന്തൊക്കെ കുറവുകളുണ്ട്. എന്തൊക്കെ മറി കടന്നു മുന്നോട്ട് പോയാലാണ് വിജയത്തിലെത്തുക എന്നൊക്കെയാണ് ഞാനതില്‍ നിന്നും പഠിച്ചതെന്നും വിജയകൃഷ്ണന്‍ പറയുന്നു.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ ബാലകൃഷണ്‍ മരിച്ചു. 2019 ല്‍ അമ്മ വിജയലക്ഷ്മിയും. അമ്മയായിരുന്നു എന്റെ ഏറ്റവും വലിയ പിന്തുണ. ഒരു പാവം വീട്ടമ്മയായിരുന്നു. പക്ഷെ മരിക്കുന്നതിന് മുന്‍പ് ചില മാനസിക ബുദ്ധിമുട്ടുകള്‍ വന്നു. പെട്ടെന്ന് ദേഷ്യപ്പെടുക, ആളുകളുമായി വഴക്കുണ്ടാക്കുക അങ്ങനെ. ആ സമയത്ത് പലരും അമ്മയ്ക്ക് മാനസിക പ്രശ്‌നമുണ്ടല്ലേ എന്നൊക്കെ പറഞ്ഞു കളിയാക്കിയിരുന്നു. അന്നത് വലിയൊരു ട്രോമയായിരുന്നു. അന്നാണെങ്കില്‍ ഞാന്‍ അത്തരക്കാരെ നേരിടുക കുറച്ചുകൂടി പക്വമായിട്ടായിരിക്കുമെന്നാണ് വിജയകൃഷ്ണന്‍ പറയുന്നത്.

സുഖമില്ലാതായപ്പോള്‍ രണ്ട് വര്‍ഷം സിനിമ ചെയ്യാതെ അമ്മയ്‌ക്കൊപ്പം നിന്നു. അന്ന് അമ്മയോട് ദേഷ്യപ്പെടേണ്ടി വന്നിട്ടുണ്ട്. അസുഖം വന്നതോടെ മുന്‍പു കിട്ടാത്ത പരിഗണന വരെ പറഞ്ഞു കരയും. കുഞ്ഞാവ എന്നാണ് അന്ന് അമ്മയെ വിളിച്ചിരുന്നത്. ഞാന്‍ അച്ഛനായും അമ്മ മകളായും മാറിയൊരു കാലം. അമ്മയെ കുളിപ്പിക്കുക, ഉടുപ്പിടീപ്പിക്കുക, ഭക്ഷണം കഴിപ്പിക്കുക, തുടങ്ങി പലതും ചെയ്തു. പക്ഷെ ദേഷ്യപ്പെട്ടതോര്‍ക്കുമ്പോള്‍ ഇന്നും കരച്ചില്‍ വരുമെന്നും താരം പറയുന്നു.
അമ്മയുടെ മരണ ശേഷമാണ് ഹൃദയം എന്ന സിനിമ ചെയ്യുന്നത്. അച്ഛനും അമ്മയും അദൃശ്യ ശക്തികളായി ഒപ്പം നടക്കുന്നു എന്ന വിശ്വാസത്തില്‍ മുന്നോട്ട് പോകുന്നു. മലപ്പുറം പൂക്കോട്ടുംപാറയാണ് സ്വദേശം. ചുറ്റും ബന്ധുക്കളും സുഹൃത്തുക്കളുമുണ്ട്. നാട്ടുകാരും സിനിമാ സുഹൃത്തുക്കളുമൊക്കെയാണ് തന്റെ കരുത്തെന്നും വിജയകൃഷ്ണന്‍ പറയുന്നു.


Click it and Unblock the Notifications