ശമ്പളം വാങ്ങുന്നില്ല, ജാതി എനിക്ക് വിഷയവുമല്ല എന്നിട്ടും ചാണക സംഘിയെന്ന് വിളി, മറ്റ് ജാതിയിൽ നിന്ന് കെട്ടിയാൽ!
മതവും ജാതിയും നോക്കി ആരെയും അകറ്റി നിർത്താൻ ഇഷ്ടപ്പെടുന്നയാളല്ല താനെന്ന് എൻഎഫ്ഡിസി ചെയർമാനും നടനുമായ കൃഷ്ണകുമാർ. തന്റെ ഭാര്യയുടെ സഹോദരി വിവാഹം ചെയ്തത് മുസ്ലീമിനെയാണെന്നും ആ വിവാഹം മുന്നിൽ നിന്ന് നടത്തി കൊടുത്തത് താനാണെന്നും കൃഷ്ണകുമാർ പറഞ്ഞു. അടുത്തിടെയാണ് എൻഎഫ്ഡിസി ചെയർമാനായി കൃഷ്ണകുമാറിനെ നിയമിച്ചത്.
ആ പദവിയിൽ ഇരിക്കുന്നുണ്ടെങ്കിലും നയാപൈസ താൻ ശമ്പളമായി കൈപറ്റുന്നില്ലെന്നും അദ്ദേഹം സാമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കൃഷ്ണകുമാറിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... എൻഎഫ്ഡിസി ചെയർമാനായെന്ന് കരുതി രാഷ്ട്രീയ പ്രവർത്തനത്തിൽ പരിമിതികൾ ഒന്നും വരില്ല. ഇഷ്ടം പോലെ വർക്ക് ചെയ്യാം. കാരണം അതൊരു പാർട്ട് ടൈം ജോബാണ്.

മൂന്ന് വർഷത്തേക്ക് മാത്രമുള്ള ജോലി. ശമ്പളം കൈപ്പറ്റുന്നില്ല. വേണ്ടെന്ന് എഴുതി കൊടുത്തിട്ടുണ്ട്. ലക്ഷങ്ങൾ വേണമെങ്കിൽ എഴുതി എടുക്കാനുള്ള അവസരമുണ്ട്. പക്ഷെ എനിക്ക് വേണ്ട. പൈസ ഇഷ്ടമല്ലാത്തത് കൊണ്ടല്ല. എനിക്ക് പണം വളരെ ഇഷ്ടമുള്ള ഒന്നാണ്. എന്നിരുന്നാലും വേണ്ട. കാരണം ജീവിച്ച് പോകാനുള്ള സാമ്പത്തിക വരുമാനം എനിക്കുണ്ട്. ഞാൻ സ്ട്രെയ്റ്റ് ഫോർവേഡ് മനുഷ്യനാണ്. കള്ളം പറയാറില്ല. ചെയ്യാറില്ല. ചതിച്ചിട്ടില്ല. ചതിക്കുന്നതിനെ കുറിച്ച് ചിന്തിക്കാറില്ല.
എന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തിരിമറിയുമായി വിഷയം വന്നപ്പോൾ പോലും അതിന് കാരണക്കാരായ പെൺകുട്ടികൾക്ക് എതിരെ ഒരു മോശം വാക്ക് പോലും ഞാൻ ഉപയോഗിച്ചിട്ടില്ല. അതുപോലെ ഞാനും ഭാര്യയും രണ്ട് ജാതിയിൽ നിന്നാണ്. സിജെപിയുടെ ഒരു പ്രൊട്ടസ്റ്റെന്ന് പറഞ്ഞ് മഹാരാജാസ് കോളേജിൽ കുറേ പേർ കൂടി പ്രതിഷേധിച്ചു.
അതിനകത്ത് രാഷ്ട്രീയമുണ്ട്, മതമുണ്ട് എല്ലാം വ്യക്തമാണ്. ബിജെപിയെ ഒരു വർഗീയ പാർട്ടിയായിട്ട് മുദ്ര കുത്തുന്നു. വർഗീയത ഒന്നുമില്ലാതെ ഇവിടെ ഒരു പാർട്ടിയും ഉണ്ടായിട്ടില്ല നിലനിന്നിട്ടില്ല. രാഷ്ട്രീയ പാർട്ടികൾ ആദ്യം തന്നെ ജാതിയുടെ ലിസ്റ്റ് എടുക്കും മതത്തിന്റെ ലിസ്റ്റ് എടുക്കും ഇതെല്ലാം വെച്ചിട്ട് തന്നെയാണ് ഇവിടെ വോട്ടിങ് നടക്കുന്നത്. അത് പാർലമെന്റ് ഇലക്ഷനാണെങ്കിൽ ജാതിയിലും മതത്തിലുമൊക്കെ നിൽക്കും.
ഇലക്ഷൻ ആകുമ്പോഴത്തേക്ക് ജാതിയും കഴിഞ്ഞ് ഉപജാതിയും കഴിഞ്ഞ് അതിൽ തന്നെ ഓരോ ഏരിയ എത്തുമ്പോഴത്തേക്കും തിരിക്കാൻ അറിയാം. അത് വെച്ചാണ് സ്ഥാനാർത്ഥിയെ പോലും നിർത്തുന്നത്. ഇതെല്ലാം ഈ സിസ്റ്റത്തിന്റെ ഭാഗമാണ്. ഇതിനെ ഞാൻ എതിർക്കുകയല്ല അതിന്റെ കൂടെ പോകാനേ പറ്റുള്ളൂ. ഇതൊന്നും ആർക്കും തിരുത്താൻ പറ്റില്ല.

ആദ്യം ചെയ്യേണ്ടത് സ്കൂളിൽ കുട്ടികളെ ചേർക്കുമ്പോൾ ജാതി എഴുതുന്ന ആ കോളം വെട്ടി ദൂരെ കളയണം. എന്റെ മകൾ കല്യാണം കഴിച്ചത് മറ്റൊരു ജാതിയിൽ നിന്നാണ്. അടുത്താൾ കല്യാണം കഴിക്കുന്നത് വേറൊരു മതത്തിൽ നിന്നാണ്. എനിക്ക് ഇതൊന്നും വിഷയമില്ല. എന്റെ വീട്ടിനകത്ത് സർവ്വ സംഭവങ്ങളുമുണ്ട്. എന്നിട്ടും നമ്മൾ എന്താണ് വർഗീയവാദിയായ ബിജെപിക്കാരൻ.
പച്ച മലയാളത്തിൽ പറഞ്ഞാൽ ചാണക സംഘി. എന്റെ മുഖത്ത് നോക്കി ഇത് വിളിച്ചാൽ പോലും എനിക്കൊന്നും തോന്നാറില്ല. കാരണം എന്റെ ജീവിതത്തിൽ ഞാൻ ഇന്നേവരെ ജാതിമത അടസ്ഥാനത്തിൽ ആരുമായും സ്നേഹത്തിനും പോയിട്ടില്ല വൈരാഗ്യത്തിനും പോയിട്ടില്ല. എന്റെ ഭാര്യയുടെ അനിയത്തി കല്യാണം കഴിച്ചിരിക്കുന്നത് മുസ്ലിമിനെയാണ്. ആ കല്യാണം പ്രശ്നമായപ്പോൾ കല്യാണം നടത്തികൊടുത്തത് ഞാനാണ്.
എനിക്കില്ല പ്രശ്നം ആ പുള്ളിക്കില്ല പ്രശ്നം. മറ്റ് ജാതിയിലും മതത്തിലും കെട്ടി കഴിഞ്ഞാൽ ഒരു ഗുണം കൂടിയുണ്ട്. ഈ സങ്കരയിനം തെങ്ങിനും നല്ല കായ്ഫലമെന്ന് പറഞ്ഞ പോലെ എന്റെ വീട്ടിലെ പിള്ളരും നല്ല നല്ല പിള്ളരല്ലേ. അതുകൊണ്ട് അങ്ങനെയൊക്കെ ആലോചിച്ച് കെട്ടിക്കോണം എന്നും കൃഷ്ണകുമാർ പറഞ്ഞു.


Click it and Unblock the Notifications


