സുധിച്ചേട്ടന്റെ ആത്മാവ് ഇത് കേൾക്കുമ്പോൾ വേദനിക്കുന്നുണ്ടാകും; പിള്ളേരെ ഓർത്തിട്ടാണ് പിടിച്ചു നിൽക്കുന്നത്!
മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ വേർപാടിന്റെ വേദനയിൽ നിന്നും കുടുംബവും പ്രിയപ്പെട്ടവരും ഇതുവരെയും മുക്തരായിട്ടില്ല. ഒരു ഞെട്ടലോടെയാണ് പ്രേക്ഷകരും ആ മരണവാർത്ത കേട്ടത്. സ്റ്റാർ മാജിക് ഷോയിലൂടെ പ്രേക്ഷകർക്ക് കുടുംബത്തിലെ ഒരംഗമായി മാറിയ കലാകാരനായിരുന്നു സുധി. രണ്ടാഴ്ചമുൻപ് വടകരയിൽ ചാനലിന്റെ ഷോയില്‍ പങ്കെടുത്ത് തിരികെ വരുന്നതിനിടെയുണ്ടായ വാഹനാപകടത്തിലാണ് സുധി മരണപ്പെടുന്നത്.
സുധിയുടെ അപ്രതീക്ഷിത വിയോഗം അദ്ദേഹത്തിന്റെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പതിയെ അതിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് ഭാര്യ രേണുവും മക്കളും. അതിനിടെ സോഷ്യൽമീഡിയയിൽ പലവിധത്തിലുള്ള മോശം പ്രചാരണങ്ങളും ഇവർക്കെതിരെ നടക്കുന്നുണ്ട്. ഇപ്പോഴിതാ അതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് രേണു. മഴവിൽ കേരളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് സോഷ്യൽമീഡിയയിലെ മോശം പ്രചാരണങ്ങൾക്കെതിരെ രേണു പ്രതികരിച്ചത്.

സുധിയുടെ മൂത്ത മകൻ കിച്ചു (രാഹുൽ) തനിക്ക് സ്വന്തം മകൻ തന്നെയാണെന്ന് രേണു പറയുന്നു. "പതിനൊന്നു വയസായപ്പോൾ കിട്ടിയതാണ് കിച്ചുവിനെ, അന്ന് മുതൽ ഇന്ന് വരെ എന്റെ മകനാണ്. എനിക്ക് ഋതുൽ, കിച്ചു എന്ന വ്യത്യാസം ഇല്ല. ഞാൻ പ്രസവിച്ച എന്റെ മകൻ തന്നെയാണ് കിച്ചു. ഞങ്ങൾ തമ്മിൽ അമ്മ-മകൻ ബന്ധം തന്നെയാണ്. പറയുന്നവർ പറയട്ടെ", രേണു പറഞ്ഞു.
"മോൻ ഇത്രത്തോളം വളർന്നതിനു പിന്നിൽ ഞാൻ ആണെന്ന് എപ്പോഴും സുധിയേട്ടൻ പറയുമായിരുന്നു. പത്താം ക്ലാസ്സിൽ നല്ല മാർക്കോടെയാണ് മോൻ ജയിച്ചത്. അപ്പോൾ സുധിച്ചേട്ടൻ പറഞ്ഞിരുന്നു നിന്റെ മിടുക്കാണ് മോനെ ഇത്രത്തോളം എത്തിച്ചത് എന്ന്. എന്റെ അമ്മയും ചേട്ടനും, ചേച്ചിയും സുധിച്ചേട്ടനും മക്കളും എല്ലാവരും അത്രയും നല്ല ബന്ധമായിരുന്നു. ഇപ്പോഴും ഏട്ടൻ എന്നോട് സംസാരിക്കും. ഇവിടെ തന്നെയുണ്ട്", രേണു വിതുമ്പലോടെ പറയുന്നു.
"ഞാൻ കരയുന്നതിനും ഫുഡ് കഴിക്കാതിരിക്കുന്നതിനുമാണ് ഏട്ടൻ എന്നെ വഴക്ക് പറഞ്ഞിട്ടുള്ളത്. ഇങ്ങനെ ആവശ്യം ഇല്ലാത്ത കാര്യങ്ങൾ ആളുകൾ പറയുന്നത് കാണുന്നതും കേൾക്കുന്നതും അദ്ദേഹത്തിന് വേദനയാകും നൽകുന്നത്. അത് എനിക്ക് അറിയാം. എന്റെ ഉള്ളിൽ അത് ഏട്ടൻ പറയുന്നുണ്ട്. ഞങ്ങളെ ഇട്ടിട്ട് ഏട്ടൻ പോകത്തില്ല. പോകാൻ ആകത്തില്ല. ഇപ്പോഴും ഏട്ടൻ എങ്ങും പോയിട്ടില്ല. ഷൂട്ട് ഇല്ലാത്തപ്പോൾ ഞങ്ങളുടെ അടുത്ത് നിന്ന് ഏട്ടൻ എങ്ങോട്ടും പോകില്ലായിരുന്നു", രേണു പറയുന്നു.
തനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല, കണ്ണുനീര് പോലും വറ്റിയ അവസ്ഥയാണ്. പിള്ളേരെ ഓർത്തിട്ടാണ് താൻ കരയാതെ ധൈര്യത്തോടെ പിടിച്ചു നിൽക്കുന്നത്. ഏട്ടൻ ഇവിടെ തന്നെയുണ്ടെന്ന് വിശ്വസിക്കുന്നു. ദയവ് ചെയ്തു ഇങ്ങനെ ഓരോന്ന് പറഞ്ഞുണ്ടാക്കരുത് എന്നാണ് അപവാദങ്ങൾ പ്രചരിപ്പിക്കുന്നവരോട് പറയാനുള്ളതെന്നും അവർ വ്യക്തമാക്കി.

"ഏട്ടന്റെ ആത്മാവ് വേദനിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് ശാന്തി കിട്ടത്തില്ല. എനിക്ക് രണ്ടുമക്കളും ഒരുപോലെയാണ്", രേണു പറയുന്നു. ചേട്ടൻ മരണം നേരത്തെ കണ്ടോ എന്ന് എനിക്ക് അറിയില്ല എപ്പോഴും ഋതുലിനെ കാണിച്ചുകൊണ്ട് ഞാൻ ഇല്ലാതെ ആയാലും ഇവനിൽ ഞാൻ ഉണ്ടാകും എന്ന് പറയാറുണ്ടായിരുന്നുവെന്നും രേണു പറഞ്ഞു.
കിച്ചു കുഞ്ഞായിരിക്കുമ്പോഴാണ് ആദ്യ ഭാര്യ സുധിയെ ഉപേക്ഷിച്ച് പോയത്. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് സുധിയും രേണുവും പ്രണയിച്ച് വിവാഹിതരായത്. സ്വന്തം മകനെ പോലെയാണ് രേണു കിച്ചുവിനെ നോക്കുന്നതെന്ന് സുധി മുൻപ് പറഞ്ഞിട്ടുണ്ട്. അച്ഛൻ കൂടെയില്ലെന്നൊരു തോന്നലില്ലെന്നും രേണു തനിക്ക് രണ്ടാനമ്മയല്ല, അമ്മ തന്നെയാണെന്നും അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ രാഹുൽ പറഞ്ഞിരുന്നു.


Click it and Unblock the Notifications