'എന്നെപോലെയുള്ളവർക്ക് ഷോയുടെ ഭാഗമാകാൻ കഴിയുമോയെന്ന് സംശയിച്ചവർക്കുള്ള മറുപടിയാണ് എന്റെ യാത്ര': സൂരജ് പറയുന്നു
ബിഗ് ബോസ് മലയാളം സീസൺ നാലിൽ അവസാന ദിനം വരെ തുടർന്ന മത്സരാർഥികളിൽ ഒരാളായിരുന്നു സൂരജ് തേലക്കാട്. അപ്രതീക്ഷിതമായിട്ടായിരുന്നു ബിഗ് ബോസ് വീട്ടിലേക്കുള്ള സൂരജിന്റെ എൻട്രി. ടെലിവിഷൻ പരിപാടികളിലും മിമിക്രി വേദികളിലും തിളങ്ങി നിൽക്കുന്നതിനിടെയായിരുന്നു സൂരജ് ബിഗ് ബോസ് ഷോയുടെയും ഭാഗമായത്. അതുകൊണ്ട് തന്നെ സൂരജ് ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരനായിരുന്നു.
പൊക്കം കുറഞ്ഞ മനുഷ്യരുടെ പ്രതിനിധി ആയിട്ടായിരുന്നു സൂരജ് ഷോയിലേക്ക് എത്തിയത്. വീട്ടിൽ 100 ദിവസം പൂർത്തിയാക്കിയ, ഷോയിലെ ഫിസിക്കൽ ടാസ്കുകളിൽ ഉൾപ്പെടെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു ആഴ്ചയിൽ മികച്ച പെർഫോർമർ എന്ന ബഹുമതിയും സൂരജിനെ തേടിയെത്തിയിരുന്നു. കൂടാതെ രണ്ടു തവണ ബിഗ് ബോസ് വീടിന്റെ നായകനാകും സൂരജിനായി.

ഇപ്പോഴിതാ, തന്റെ ബിഗ് ബോസ് വീട്ടിലെ നൂറു ദിനങ്ങൾ തന്നെപോലുള്ളവർക്ക് ഷോയുടെ ഭാഗമാകാൻ കഴിയുമോ എന്ന് സംശയിച്ചവർക്കുള്ള മറുപടിയാണെന്ന് പറയുകയാണ് സൂരജ്. ഇ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് സൂരജിന്റെ പ്രതികരണം. ബിഗ് ബോസ് വീട്ടിൽ നൂറു ദിനങ്ങൾ അതിജീവിക്കുക എന്നത് വലിയ അനുഭവമായിരുന്നു എന്നാണ് സൂരജ് പറയുന്നത്.
"ബിബി ഹൗസിൽ 100 ദിനങ്ങൾ അതിജീവിച്ചത് വലിയ അനുഭവമായിരുന്നു. പ്രതിഭകളായ മറ്റു മത്സരാത്ഥികളോടൊപ്പം മത്സരിച്ചു മുന്നേറാൻ കഴിയുമെന്ന് കരുതിയിരുന്നില്ല. പക്ഷെ വീടിനുള്ളിൽ ഞാൻ ഒരു പ്രിവിലേജും എടുക്കില്ലെന്ന് ഞാൻ തീരുമാനിച്ചിരുന്നു. മറ്റെല്ലാവരെയും പോലെ കളിക്കാനാണ് ഞാനും ആഗ്രഹിച്ചത്. എന്നെപ്പോലുള്ളവർക്ക് ഈ ഷോ അതിജീവിക്കാൻ കഴിയുമോ എന്ന് സംശയിച്ചവർക്കുള്ള മറുപടിയാണ് എന്റെ യാത്ര. ഞാൻ പ്രതിനിധീകരിക്കുന്ന മനുഷ്യരിൽ ഒരാൾക്കെങ്കിലും പ്രചോദനമാകാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ സന്തോഷവാനാണ്" സൂരജ് പറഞ്ഞു.
ബിഗ് ബോസ് വീട്ടിലെ ആദ്യ ആഴ്ചകളിൽ എല്ലാം നിരവധി വിമർശനങ്ങൾ കേട്ട മത്സരാർത്ഥി കൂടിയായിരുന്നു സൂരജ്. ഒന്നിലും ഇടപെടാതെ സേഫ് ഗെയിം കളിക്കുന്നു എന്നതായിരുന്നു സൂരജിന് നേരെ ഉയർന്നു വന്ന ആരോപണം. ഫിനാലെയിലേക്ക് എത്തിയപ്പോൾ അതിന് അർഹതയില്ലാത്ത മത്സരാർത്ഥിയെന്ന ആരോപണവും ഒരു വിഭാഗം ഉയർത്തിയിരുന്നു. തനിക്കെതിരെ ഉയർന്ന അത്തരം വിമർശനങ്ങളിലും സൂരജ് പ്രതികരിച്ചു.
"ബിഗ് ബോസ് വീട്ടിലെ എല്ലാ മത്സരങ്ങളിലും ഞാൻ സജീവമായി പങ്കെടുത്തിട്ടുണ്ട്. വീട്ടിലെ ഒരു ജോലികളിൽ നിന്നും ഞാൻ മാറി നിന്നിട്ടില്ല. ഒരുപക്ഷെ ഞാൻ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് കണ്ടിട്ടുണ്ടാകില്ല. അത് ശരിയാകും. കാരണം അനാവശ്യമായി പ്രശ്‍നങ്ങൾ ഉണ്ടാക്കുന്നത് എന്റെ സ്വഭാവമല്ല. ഞാൻ എങ്ങനെയാണോ അങ്ങനെ ആയിരുന്നു വീടിനുള്ളിൽ." സൂരജ് പറഞ്ഞു.
താൻ വീക്കായ മത്സരാർത്ഥിയായിരുന്നെങ്കിൽ എന്തുകൊണ്ട് മറ്റു മത്സരാർത്ഥികൾ തനിക്കെതിരെ വോട്ട് ചെയ്തില്ലെന്നും സൂരജ് ചോദിക്കുന്നു. വഴക്കുണ്ടാകുന്നത് മറ്റുള്ളവരുടെ ഗെയിം ആയി അംഗീകരിക്കുന്നെങ്കിൽ നിങ്ങൾ എന്റെ ശാന്ത സ്വഭാവവും ഗെയിം ആയി അംഗീകരിക്കു എന്നും സൂരജ് പറഞ്ഞു.
വീട്ടിലെ ഓരോ മത്സരങ്ങളും താൻ ആസ്വദിച്ചെന്നും സൂരജ് പറഞ്ഞു. ഗെയിമുകളിൽ ടിക്കറ്റ് ടു ഫിനാലെയും ആൾമാറാട്ടവും അൽപം ബുദ്ധിമുട്ടായിരുന്നുവെന്നും സൂരജ് വ്യക്തമാക്കി. മറ്റൊരാളെ വേദനിപ്പിക്കാതെ അവതരിപ്പിക്കുക അൽപം ബുദ്ധിമുട്ടാണെന്ന് സൂരജ് പറഞ്ഞു. നൂറു ദിവസം വീട്ടിൽ നിൽക്കണം എന്ന ഉദ്ദേശത്തോടെയാണ് താൻ എത്തിയതെന്നും അതുകൊണ്ടാണ് അവസാനം പണം വെച്ചപ്പോൾ എടുക്കാതിരുന്നതെന്നും സൂരജ് പറഞ്ഞു. തുക താൻ എടുക്കില്ലെന്ന് ഉറപ്പായിരുന്നു എന്ന് സൂരജ് വ്യക്തമാക്കി.
അഖിലുമായുള്ള സൗഹൃദത്തെ കുറിച്ചും സൂരജ് സംസാരിച്ചു. ധാരാളം സുഹൃത്തുക്കൾ ഉള്ള താൻ ബിഗ് ബോസ് വീട്ടിലും നല്ല സൗഹൃദങ്ങൾ ഉണ്ടക്കാൻ ശ്രമിച്ചെന്നും അടുത്ത സുഹൃത്തുക്കളുടെ വിടപറയൽ തന്നെ വേദനിപ്പിച്ചെന്നും ഒരുപക്ഷേ അതാകും തനിക്ക് കരുത്തായതെന്നും സൂരജ് പറഞ്ഞു.
Recommended Video
സഹമത്സരാത്ഥികൾക്കെതിരെ ഉണ്ടായ സൈബർ ആക്രമണങ്ങൾ വിഷമിപ്പിച്ചെന്നും സൂരജ് പറഞ്ഞു. "ആരോഗ്യകരമായ വിമർശനങ്ങൾ സ്വീകരിക്കാനും സ്വയം തിരുത്താനും അവർ തയ്യാറാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ, സൈബർ ഇടങ്ങളിൽ അവരെ ആക്രമിക്കുന്നത് ഒരിക്കലും നല്ല ഉദ്ദേശത്തോടെയല്ല. ഞങ്ങൾക്കും ഒരു ജീവിതമുണ്ടെന്ന് മറക്കരുത്" സൂരജ് പറഞ്ഞു.


Click it and Unblock the Notifications