ഇതിപ്പോ അങ്ങ് കഴിയും! വീട്ടില്‍ പോകാം; അച്ഛന്റെ അവസാന വാക്കുകള്‍ ഓര്‍ത്ത് വിതുമ്പി കിഷോര്‍
കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ് കിഷോര്‍ പീതാംബരന്‍. നായകനായും വില്ലനായുമെല്ലാം സീരിയല്‍ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന താരം. അപ്രതീക്ഷിതമായി കടന്നു വന്ന ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത കിഷോര്‍ ഇപ്പോള്‍ വീണ്ടും സജീവമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ അച്ഛനെക്കുറിച്ചുള്ള കിഷോറിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയായിരുന്നു.
അധ്യാപകനായിരുന്നു കിഷോറിന്റെ അച്ഛന്‍. വോളിബോള്‍ താരം കൂടിയായിരുന്നു. അച്ഛന്റെ മരണത്തില്‍ നിന്നും ഇപ്പോഴും മുക്തനായിട്ടില്ലെന്നാണ് കിഷോര്‍ പറയുന്നത്. വീട്ടില്‍ എല്ലാവരും 50-55 വയസ് വരെയേ ജീവിച്ചിരിക്കുകയുള്ളൂവെന്നാണ് കിഷോര്‍ പറയുന്നത്. ചെറിയ പ്രായത്തില്‍ തന്നെ എല്ലാവരും പ്രമേഹ രോഗികളായെന്നും താരം പറയുന്നുണ്ട്. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് കിഷോര്‍ മനസ് തുറന്നത്.

അച്ഛന് 58 വയസേ ഉണ്ടായിരുന്നുള്ളൂ. അന്ന് ചേട്ടന്‍ പാലക്കാട് പൊലീസ് ട്രെയിനിംഗ് കോളേജില്‍ ട്രെയിനിംഗ് കൊടുക്കാന്‍ പോയിരിക്കുകയായിരുന്നു. ഞാനും ഭാര്യയും മോനും ചേട്ടന്റെ വീട്ടിലായിരുന്നു. പിറ്റേന്ന് വരാമെന്നാണ് കരുതിയത്. രാത്രിയായപ്പോള്‍ ഇവിടെ കിടന്നാല്‍ രാവിലെ എഴുന്നേറ്റ് പോകേണ്ടി വരും. അതോടെ ഒരു ദിവസം അങ്ങ് പോയികിട്ടും. അതിലും നല്ലത് ഇപ്പോള്‍ തന്നെ പോകുന്നതാണെന്ന്. അങ്ങനെ അന്ന് രാത്രി തന്നെ ഞാന്‍ ഭാര്യയേയും മോനേയും കൂട്ടി വീട്ടിലേക്ക് പോന്നു.

വീട്ടില്‍ വരുമ്പോള്‍ സെറ്റില്‍ എന്തോ വായിച്ചു കൊണ്ട് അച്ഛന്‍ കിടക്കുന്നുണ്ടായിരുന്നു. ആറടി ഒരിഞ്ച് ഹൈറ്റുണ്ട്, അതിനാല്‍ സെറ്റില്‍ കൊള്ളില്ല. ഡേയ് നിങ്ങള്‍ വന്നോ എന്തു പറ്റിയെന്ന് ചോദിച്ചു. ഡേയ് എന്നാണ് കൂടുതലും വിളിക്കുക. ഞാനിങ്ങ് പോന്നുവെന്ന് ഞാന്‍ പറഞ്ഞു. മോന്‍ മരച്ചീനി കമ്പും കൊണ്ടാണ് വന്നത്. അത് ചെത്തി കൊടുക്കുകയൊക്കെ ചെയ്തു.
രാത്രി രണ്ട് മണിയൊക്കെ ആയപ്പോള്‍ അമ്മ വന്ന് അച്ഛന് സുഖമില്ലെന്ന് പറഞ്ഞു. ഞാന്‍ ചെല്ലുമ്പോള്‍ കട്ടിലില്‍ കൈ കുത്തിയിരിക്കുകയാണ്. എന്ത് പറ്റിയെന്ന് ചോദിച്ചപ്പോള്‍ ഗ്യാസിന്റെ ആണെന്ന് തോന്നുന്നു ചെറിയൊരു നെഞ്ചു വേദനയാണെന്ന് പറഞ്ഞു. നോക്കുമ്പോള്‍ നന്നായി വിയര്‍ക്കുന്നുണ്ട്. മുമ്പൊരു അറ്റാക്ക് വന്നതില്‍ എനിക്ക് മനസിലായി. ഉടനെ തന്നെ ആശുപത്രിയിലേക്ക് പോകാന്‍ തീരുമാനിച്ചു. അതിന്റെ ആവശ്യമൊന്നും ഇല്ലെന്ന് പറഞ്ഞു.

തര്‍ക്കിക്കുകയൊന്നും വേണ്ടെന്ന് പറഞ്ഞ് വണ്ടിയെടുത്തിറങ്ങി. അമ്മയും കയറി. അയല്‍വാസിയായ മാഷിനേയും കൂടെക്കൂട്ടി. ഒരു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ എടേയ് നമ്മള്‍ക്ക് തിരിച്ചു പോകാമെന്ന് പറഞ്ഞു. അതെന്തിന് തിരിച്ചു പോകുന്നത് എന്ന് ചോദിച്ചു. നീ ഒറ്റയ്‌ക്കേയുള്ളൂ, വിഷമിക്കുമെന്ന് പറഞ്ഞു. ഹോസ്പിറ്റലിലേക്കല്ലേ പോകുന്നത് എന്ത് വിഷമിക്കാന്‍ എന്ന് ചോദിച്ചപ്പോള്‍ അതല്ല, ഇതിപ്പോ അങ്ങ് കഴിയും എന്ന് പറഞ്ഞു. വെറുതെ ആവശ്യമില്ലാത്ത കാര്യമൊന്നും പറയണ്ട എന്ന് ഞാന്‍ അച്ഛനോട് പറഞ്ഞു.

ഗ്ലാസ് തിരിച്ച് വച്ച് നോക്കുമ്പോള്‍ അച്ഛന്‍ അമ്മയുടെ മടിയിലേക്ക് കിടക്കുന്നത് കണ്ടു. അവസാനം മക്കളേ തിരിച്ച് പോകാം എന്ന് പറയുന്നത് ഓര്‍മ്മയുണ്ട്. അപൂര്‍വ്വമായേ മക്കളേ എന്ന് വിളിക്കൂ. രണ്ട് മിനുറ്റ് കഴിഞ്ഞപ്പോള്‍ അച്ഛന്‍ അനങ്ങുന്നില്ല, മിണ്ടുന്നില്ല എന്ന് അമ്മ പറഞ്ഞു. നേരെ പോയത് നെടുമങ്ങാട് ആശുപത്രിയിലാണ്. അവിടെ എത്തിയപ്പോള്‍ ഡോക്ടര്‍ നോക്കിയ ശേഷം ഇല്ല എന്ന അര്‍ത്ഥത്തില്‍ കണ്ണടച്ചു കാണിച്ചു.
എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല. എന്താ എന്താ എന്ന് അമ്മ ചോദിക്കുന്നുണ്ട്. വീട്ടില്‍ പോകാം മരിച്ചു പോയെന്ന് ഞാന്‍ പറഞ്ഞു. അമ്മ തലകറങ്ങി വീണു. അവിടെ നിന്നും പോന്നു. മൂന്ന് നാല് കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ വണ്ടി നിര്‍ത്തിയിട്ട് ഉച്ചത്തില്‍ കരഞ്ഞു. ഇതിനിടെ പാലക്കാടുള്ള ചേട്ടനെ വിളിച്ചു കാര്യം പറഞ്ഞു. വീട്ടിലേക്ക് വിളിച്ച് ഭാര്യയോടും പറഞ്ഞു. വീട്ടിലേക്ക് എത്തുമ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ അവിടെയുണ്ടായിരുന്നു. ആ ദിവസം പച്ച എന്ന പറയുന്ന ആ കൊച്ചുഗ്രാമം തന്നെ നിശ്ചലമായിപ്പോയെന്നാണ് കിഷോര്‍ പറയുന്നത്.


Click it and Unblock the Notifications











