ദൈവം എന്തിനാണ് എന്നോട് ഈ ക്രൂരത ചെയ്യുന്നതെന്ന് ചിന്തിച്ചുപോയി; സ്ത്രീകൾക്ക് സാമ്പത്തിക ഭദ്രത വേണം: ഡിംപിൾ
മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി ഡിംപിൾ റോസ്. ബാലതാരമായി കരിയർ ആരംഭിച്ച താരം വിവാഹശേഷമാണ് അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്. മിനിസ്‌ക്രീനിൽ നിന്നൊക്കെ വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് താരം. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളെല്ലാം ഡിംപിൾ പങ്കുവെക്കാറുണ്ട്. മകൻ പാച്ചു ആണ് ഡിംപിളിന്റെ പ്രധാന വിശേഷം. മകനോടൊപ്പമുള്ള ഓരോ സന്തോഷ നിമിഷങ്ങളും ഡിംപിൾ ആരാധകരെ കാണിക്കാൻ ശ്രദ്ധിക്കാറുണ്ട്.
ഡിംപിളിന്റെ മക്കളിൽ രണ്ടാമത്തെ ആളാണ് പാച്ചു. ഇരട്ട കുഞ്ഞുങ്ങളാണ് ഡിംപിളിന് പിറന്നത്. എന്നാൽ അതിൽ ഒരാളെ മാത്രമേ ഡിംപിളിന് ലഭിച്ചുള്ളു. ഒരു കുഞ്ഞ് ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ മരിച്ചു. കെസ്റ്റർ എന്നാണ് ആ കുഞ്ഞിനെ ഡിംപിൾ വിളിക്കുന്നത്. മകൻ പാച്ചു മാസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഇന്ന് പാച്ചുവിന് രണ്ട് വയസാണ് പ്രായം. അതിനിടെ ഇപ്പോഴിതാ അന്ന് അനുഭവിച്ച പ്രതിസന്ധിയെ കുറിച്ച് മനസുതുറക്കുകയാണ് ഡിംപിൾ.

സാമ്പത്തികമായടക്കം ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ച സമയമായിരുന്നു പ്രസവസമയം എന്ന് ഡിംപിൾ പറയുന്നു. ഒരു പെൺകുട്ടിക്ക് ഫൈനാൻഷ്യൽ ഫ്രീഡം ഉണ്ടായിരിക്കണം എന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അതെന്നും താരം പറയുന്നു. പെൺകുട്ടി ആയതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങൾക്കും ഒരു റെസ്ട്രിക്ഷൻസ് വച്ചാണ് വീട്ടിൽ വളർത്തിയത്. ഒരു നല്ല കുട്ടി ഇമേജ് ജീവിതത്തിൽ ആദ്യമേ കിട്ടിയതുകൊണ്ടുതന്നെ, അഭിപ്രായങ്ങൾ തുറന്നുപറഞ്ഞാൽ അവർക്ക് എന്തുതോന്നും എന്ന ചിന്ത ആയിരുന്നുവെന്നും ജോഷ് ടോക്സിൽ സംസാരിക്കവെ ഡിംപിൾ പറഞ്ഞു.
'24-മത്തെ വയസ്സിലാണ് ഞാൻ വിവാഹിതയാകുന്നത്. മൂന്നര വർഷം കഴിഞ്ഞാണ് ഗർഭിണി ആയത്. അപ്പോഴേക്കും എല്ലാവരും ചോദിച്ച് തുടങ്ങിയിരുന്നു, എന്താണ് കുഞ്ഞില്ലാത്തതെന്ന്. ഒടുവിൽ ഒരുപാട് ട്രീറ്റ്‌മെന്റുകൾക്ക് ഒക്കെ ശേഷമാണ് ഞാൻ ഗർഭിണി ആയത്. അതുകൊണ്ട് തന്നെ അതൊരു പ്രെഷ്യസ് പ്രെഗ്നൻസി ആയിരുന്നു. ഒരുപാട് പ്രാർത്ഥിച്ച ശേഷമാണ് ഗർഭിണി ആയതും. പിന്നീട് ഇരട്ടക്കുട്ടികൾ ആണെന്ന് അറിഞ്ഞതോടെ എല്ലാവർക്കും ഇരട്ടി സന്തോഷവുമായി,'
'എനിക്ക് അൽപം നെഗറ്റിവ് ചിന്തകൾ കൂടുതലാണ്. എല്ലാ കാര്യങ്ങളും ഗൂഗിൾ ചെയ്തുനോക്കി കാര്യങ്ങൾ മനസിലാക്കുന്ന ആളുകൂടിയാണ് ഞാൻ. അങ്ങനെ എന്റെ സന്തോഷത്തിന് വേണ്ടിയാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. അതിനിടയിൽ എനിക്ക് വയറ്റിൽ വേദന വന്നു. ഒരു ഇൻജെക്ഷൻ എടുക്കാൻ വേണ്ടി കയറി കിടന്നത് മാത്രമേ ഓർമ്മ ഉള്ളൂ... അവിടെ നിന്ന് എന്റെ ജീവിതം തന്നെ മാറി മറിഞ്ഞു. 24 മാസം ആയപ്പോഴാണ് ഇപ്പോൾ പ്രസവിക്കും എന്ന അവസ്ഥയിലേക്ക് എത്തുന്നത്,'
'പക്ഷേ സ്റ്റിച്ച് ചെയ്തു അത് ശരിയായി. എന്നാൽ അനങ്ങാൻ പറ്റാത്ത അവസ്ഥയിലായി ഞാൻ. രണ്ടാഴ്ചയാണ് ആശുപത്രിയിൽ കിടന്ന കിടപ്പിൽ കിടന്നു പോയത്. പക്ഷെ ആ വേദനകൾ എല്ലാം ഞാൻ മറന്നു, എന്റെ കുഞ്ഞുങ്ങളെ കാണാമല്ലോ എന്നോർത്തിട്ട്. എന്നാൽ പിന്നെയും വീണ്ടും വേദന തുടങ്ങി, ലേബർ റൂമിലേക്ക് മാറ്റി. ഒരുപാട് ഇൻജക്ഷനും മരുന്നും നൽകിയെങ്കിലും വേദന കുറയ്ക്കാൻ കഴിഞ്ഞില്ല. വേദന സഹിക്കാൻ ഞാൻ റെഡി ആയിരുന്നെങ്കിലും അതിന് കഴിയാത്ത സാഹചര്യം ആയതിനാൽ 26-മത്തെ ആഴ്ച ഞാൻ പ്രസവിച്ചു,'
'നോർമൽ ഡെലിവെറി ആയിരുന്നു. ആദ്യത്തെ ആൾ വന്നു ഞാൻ ഒന്ന് നോക്കാൻ തുടങ്ങുമ്പോഴേക്കും നഴ്സ് കുട്ടിയേം കൊണ്ട് ഓടുന്നതാണ് കണ്ടത്. രണ്ടാമത്തെ ആൾ അൽപം കഴിഞ്ഞാണ് വന്നത്. ഒരാൾ ചെറുതായി കരഞ്ഞു. ഒരാൾ ഒട്ടും കരഞ്ഞിരുന്നില്ല. കുഞ്ഞുങ്ങൾ വന്നല്ലോ, കുറച്ചു ദിവസം അവർ എൻഐസിയുവിൽ കിടന്നിട്ട് വരുമല്ലോ എന്ന ചിന്തയിൽ ആയിരുന്നു ഞാൻ. രണ്ടുപേരും ആൺകുട്ടികൾ ആണെന്ന് പറഞ്ഞെങ്കിലും എന്റെ മറ്റു ചോദ്യങ്ങൾക്കൊന്നും ആരും മറുപടി നൽകുന്നില്ലായിരുന്നു,'

'എല്ലാവരുടെയും പെരുമാറ്റത്തിൽ എനിക്ക് മിസ്റ്റേക്ക് തോന്നിയിരുന്നു. എന്റെ മൂത്തമോനെ നഷ്ടപ്പെട്ടു എന്ന് എന്റെ മമ്മി പറഞ്ഞ നിമിഷം എനിക്ക് ഓർക്കാൻ കൂടി വയ്യ. രണ്ടു കുഞ്ഞുങ്ങളെ വളർത്തുന്നത് സ്വപ്നം കണ്ടു കഴിയുകയായിരുന്ന ഞാൻ കേട്ടത് ഒരു മകന്റെ മരണവർത്തയാണ്. ഞാൻ കണ്ടിട്ട് പോലും ഉണ്ടായിരുന്നില്ല. രണ്ടാമത്തെ ആളെ ഞാൻ കാണുന്നത് 56-മത്തെ ദിവസമാണ്. അവനെ അതുവരെ കാണാനോ, പാല് കൊടുക്കാനോ ഒന്നും എനിക്ക് കഴിഞ്ഞിരുന്നില്ല,'
'അവന് ഡോക്ടർമാർ പറഞ്ഞിരുന്നത് പത്ത് ശതമാനം ചാൻസ് ആയിരുന്നു. കെസ്റ്ററിന് കുഴി വെട്ടിയപ്പോൾ അടുത്ത ആളിനെനെയും വൈകാതെ നഷ്ടപ്പെടും എന്ന രീതിയിലാണ് കുഴിമാടം ഒരുക്കിയത്. അവന്റെ ബ്രീത്തിങ് ശരിയായിരുന്നില്ല. അവയവങ്ങൾ ഒന്നും പൂർണ്ണവളർച്ച എത്തിയിരുന്നില്ല. അവനെ കണ്ടപ്പോൾ ഞാൻ കരയുകയാണ് ചെയ്തത്. അങ്ങനെയൊരു വികൃത രൂപമായിരുന്നു അവന്. ദൈവം എന്തിനാണ് എന്നോട് ഈ ക്രൂരത ചെയ്യുന്നതെന്ന് ഞാൻ ചിന്തിച്ചു പോയി,'
'ഏകദേശം 126 ദിവസങ്ങൾക്ക് ശേഷമാണ് എൻഐസിയു വാസം കഴിഞ്ഞ് മകനുമായി വീട്ടിൽ എത്തുന്നത്. സ്ത്രീകൾക്കും സാമ്പത്തിക ഭദ്രത വേണം എന്ന് തോന്നിയത് അപ്പോഴാണ്. അത്രയും പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകേണ്ടി വന്നു,' ഡിംപിൾ റോസ് പറയുന്നു


Click it and Unblock the Notifications