മഞ്ജുവിനെ പോലെ സിനിമയിൽ എത്തിയതാണ് ഞാനും; അവസരത്തിനായി എന്തിനും തയ്യാറാകുന്നവരെ മുതലെടുക്കും: മീര കൃഷ്ണൻ
മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് നടി മീര കൃഷ്ണൻ. നടിയെന്നതിന് ഉപരി നർത്തകി കൂടിയായ മീര നിരവധി മലയാള ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2003 ൽ മാർഗം എന്ന സിനിമയിലൂടെയാണ് മീര അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് സീരിയലുകളിൽ സജീവമാവുകയായിരുന്നു.
വിവാഹശേഷം ചെന്നൈയിൽ സ്ഥിരതാമസമാക്കിയ താരം ഇപ്പോൾ കൂടുതലും തമിഴ് സീരിയലുകളിലാണ് അഭിനയിക്കുന്നത്. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന മൂന്നുമണി എന്ന പരമ്പരയാണ് നടി മലയാളത്തിൽ അവസാനമായി ചെയ്തത്. തമിഴിൽ അമ്മ വേഷങ്ങളിലാണ് മീര കൂടുതലായി തിളങ്ങുന്നത്. മലയാളത്തിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ് മീര. ഇപ്പോഴിതാ താരത്തിന്റെ പുതിയ അഭിമുഖം ശ്രദ്ധനേടുകയാണ്.

മലയാള സീരിയലുകളും തമിഴ് സീരിയലുകളും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചുമെല്ലാം നടി സംസാരിക്കുന്നുണ്ട്. മീരയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.
തന്നെക്കാൾ മുതിർന്ന താരത്തിന്റെ അമ്മായി ആയാണ് ഇപ്പോൾ അഭിനയിക്കുന്നത്. അപ്പോൾ അവരെ സെറ്റിൽ എന്താണ് വിളിക്കുക എന്ന അവതാരകയുടെ ചോദ്യത്തിന് തങ്ങളുടെ സെറ്റിൽ ആരെയും ചേട്ടാ ചേച്ചി എന്നൊന്നും വിളിക്കാറില്ലെന്ന് മീര കൃഷ്ണ പറയുന്നുണ്ട്. പേര് വിളിക്കുകയാണ് പതിവ്. അല്ലെങ്കിൽ സർ എന്ന് വിളിക്കും. ദീപക് എന്ന് തന്നെയാണ് അദ്ദേഹത്തെ വിളിക്കുന്നത് നടി പറഞ്ഞു.

മലയാളത്തിൽ സീരിയലുകളുടെ ഷൂട്ടിങ് സമയം കൂടുതലാണെന്നും മീര പറയുന്നു. തമിഴിൽ അത് കുറവാണ്. മലയാളം സീരിയലുകളുടെ ഷൂട്ടിംഗ് രാവിലെ ഏഴ് മണി ഏഴര ആ സമയത്തൊക്കെ ആരംഭിക്കും. എന്നാൽ തമിഴിൽ അത് ഒമ്പത് മണിയാകും. മലയാളത്തിൽ വളരെ നാച്ചുറലായിട്ടാണ് അഭിനയിക്കേണ്ടത്. അങ്ങനെ നോക്കുമ്പോൾ തമിഴിൽ അഭിനയിക്കുന്നത് കുറച്ചുകൂടി എളുപ്പമായിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും മീര പറഞ്ഞു.

അഭിനയിക്കാൻ അവസരങ്ങൾക്ക് പിന്നാലെ നടന്ന് അവസരം ലഭിച്ച ആളല്ല താനെന്നും നടി പറയുന്നുണ്ട്. ചെറുപ്പം മുതൽ നൃത്തത്തിലും കായിക മത്സരത്തിലും ഒക്കെ ആയിരുന്നു ശ്രദ്ധ. നൃത്തം ജന്മനാ കിട്ടിയ ഒന്നാണ്. ഞാൻ നടക്കാൻ തുടങ്ങിയ കാലം മുതൽ എനിക്ക് നൃത്തത്തിൽ താത്പര്യമുണ്ടെന്ന് കണ്ടെത്തിയ അമ്മ എന്നെ നൃത്തം പഠിക്കാൻ ചേർക്കുകയായിരുന്നു. സ്‌കൂൾ കാലഘട്ടം മുതൽ കോളേജ് വരെ നൃത്തത്തിന് ഒരുപാട് സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട് ഞാൻ.

കേരളത്തിൽ കലോത്സവങ്ങളിൽ തിളങ്ങുന്ന പ്രതിഭകൾക്ക് സിനിമയിൽ അവസരം ലഭിക്കുന്നത് സാധാരണമാണ്. മഞ്ജു വാര്യരൊക്കെ അങ്ങനെ സിനിമയിൽ എത്തിയതാണ്. ഞാനും സംസ്ഥാന കലോത്സവങ്ങൾ വഴിയാണ് അഭിനയരംഗത്തേയ്ക്ക് എത്തുന്നത്. അഭിനയത്തെ കുറിച്ച് ഒന്നും തന്നെ അറിയാത്ത കാലത്താണ് ഞാൻ സിനിമയിൽ എത്തിയത്. പക്ഷെ എന്റെ സഹപ്രവർത്തകരെല്ലാം എന്നെ ഒരുപാട് സഹായിച്ചു.
അന്യൻ സിനിമയിൽ അഭിനയിച്ച വേണു അങ്കിളിനെ (നെടുമുടി വേണു) അറിയില്ലേ? അദ്ദേഹമൊക്കെ തന്നെ ഒരുപാട് സഹായിച്ചുവെന്നും മീര തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. സിനിമയിലെ കാസ്റ്റിങ് കൗച് സംബന്ധിച്ച ചോദ്യത്തിന് തനിക്ക് അങ്ങനെ അനുഭവം ഉണ്ടായിട്ടില്ലെന്നും മീര കൃഷ്ണ പറയുന്നുണ്ട്.

ഇതുവരെ തന്നോട് ആരും അഡ്ജസ്റ്റ്മെന്റിന് തയ്യാറായാൽ മാത്രമേ അവസരം നൽകൂ എന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അത്തരം വാദങ്ങൾ പ്രസക്തമായി തോന്നുന്നില്ല. ഒരാൾ എനിക്ക് സിനിമയിൽ അവസരം വേണം, അതിനു വേണ്ടി ഞാൻ എന്ത് അഡ്ജസ്റ്മെന്റിനും തയ്യാറാണ് എന്ന് പറഞ്ഞു ചെല്ലുകയാണെങ്കിൽ, അവർ ആ സ്ത്രീയെ മുതലെടുക്കും.
അവസരം കിട്ടാൻ അഡ്ജസ്റ്റ്മെന്റ് ചെയ്യണം എന്ന് പറയുന്നവരോട്, എനിക്ക് ആ അവസരം വേണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാമല്ലോ എന്നും മീര ചോദിക്കുന്നു. സിനിമ അഭിനയം മാത്രമല്ലല്ലോ തൊഴിലായി ഉള്ളത്, എത്രയോ പേർ റീലിസിലൂടെയും മറ്റും ഇപ്പോൾ പണവും പ്രശസ്തിയും നേടുന്നുണ്ട് എന്നും മീര കൃഷ്‌ണൻ പറഞ്ഞു.


Click it and Unblock the Notifications