അന്ന് ഏറ്റവും കൂടുതൽ പിന്തുണച്ചത് മണിച്ചേട്ടനാണ്; അദ്ദേഹമുള്ളപ്പോൾ ഒറ്റപ്പെടൽ തോന്നിയിട്ടില്ല: പ്രസീത
മലയാളികളുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം നേടിയിട്ടുള്ള കലാകാരനാണ് കലാഭവൻ മണി. അദ്ദേഹത്തിന്റെ ചിരിയും പട്ടുമെല്ലാം ഇന്നും ജനഹൃദയങ്ങളിൽ തങ്ങി നിൽക്കുന്നുണ്ട്. മലയാളി പ്രേക്ഷകരുടെ സ്നേഹം ഒരുപാട് ഏറ്റുവാങ്ങിയ നടനാണ് അദ്ദേഹം. നടനായും മിമിക്രി കലാകാരനായും ഗായകനായുമെല്ലാം തിളങ്ങിയിട്ടുള്ള മണി, മലയാള സിനിമാ ലോകത്തെ പകരക്കാരനില്ലാത്ത വ്യക്തിത്വമാണ്. ലോകത്തെവിടെ ചെന്നാലും മലയാളികള്‍ക്കിടയില്‍ കലാഭവന്‍ മണിക്കുണ്ടായിരുന്ന ജനപ്രീതി ചെറുതല്ല.
ചാലക്കുടിയിലെ വളരെ സാധാരണ കുടുംബത്തിൽ ജനിച്ച മണി മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയതിന് പിന്നിൽ വലിയ കഷ്ടപ്പാടിന്റെ കഥയുണ്ട്. കുട്ടിക്കാലത്തെ പട്ടിണിയും മറ്റും മണി തന്റെ പാട്ടുകളിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. മിമിക്രിയിലൂടെയാണ് മണി സിനിമയിലേക്ക് എത്തുന്നത്. കോമഡി വേഷങ്ങളിൽ തുടങ്ങിയ മണി പിന്നീട് നായകനായി. അന്യഭാഷകളിൽ അടക്കം തിളങ്ങി കൊണ്ട് മലയാളത്തിലെ വലിയ താരങ്ങളിൽ ഒരാളായി മണി മാറി.

താരമായി മാറിയപ്പോഴും സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങി അവരിലൊരാളായാണ് മണി ജീവിച്ചത്. സ്വയം വളരുന്നതിനൊപ്പം ചുറ്റുമുള്ളവരെ കൈപിടിച്ചുയർത്താനും മണി മറന്നില്ല. നിരവധി പേരെ സാമ്പത്തികമായി സഹായിക്കുകയും, ഒപ്പം തന്നെ നല്ല കലാകാരന്മാരെ സിനിമയിലേക്കും അനുബന്ധ മേഖലകളിലേക്കും കൈപിടിച്ചു കൊണ്ടുവരുകയും അദ്ദേഹം ചെയ്തിരുന്നു. അങ്ങനെ കലാഭവൻ മണി കൈപിടിച്ച് കൊണ്ടുവന്ന ഒരു കലാകാരിയാണ് പ്രസീത ചാലക്കുടി. നടൻ പാട്ട് രംഗത്തെ അറിയപ്പെടുന്ന ഗായികയാണ് പ്രസീത.
ഓരോ മലയാളിയ്ക്കും അഭിമാനമായ കലാഭവൻ മണി എന്ന കലാകാരൻ തന്റെ ജീവിതത്തില്‍ എത്രമാത്രം വിലപ്പെട്ടതായിരുന്നു എന്ന് പറയുകയാണ് പ്രസീത. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. ചാലക്കുടി എന്ന് പറയുമ്പോള്‍ തന്നെ കലാഭവന്‍ മണിയെ ഒഴിച്ചു നിര്‍ത്തി മറ്റൊന്നും പറയാന്‍ സാധിക്കില്ലെന്ന് പ്രസീത പറയുന്നു.
എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ ഒരുപാട് പ്രധാനപ്പെട്ട വ്യക്തിയാണ് അദ്ദേഹം. മണിച്ചേട്ടന്റെ പാട്ടുകള്‍ ഞാന്‍ ഒട്ടുമിക്ക വേദികളിലും പാടാറുണ്ട്. പക്ഷേ എത്ര അടിച്ചുപൊളി പാട്ടുകള്‍ പാടിയാലും അത് കഴിയുമ്പോള്‍ ഉള്ളില്‍ വല്ലാത്തൊരു വേദന തോന്നും. കാരണം ഓരോ പാട്ടിലും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നമുക്ക് വരും. അദ്ദേഹം നമുക്കൊപ്പം ഉണ്ടാവേണ്ടിയിരുന്നതാണ്, പക്ഷേ അദ്ദേഹം ഇന്ന് നമുക്കൊപ്പം ഇല്ലല്ലോ എന്ന വിഷമം തോന്നും.

ഒരു നാടന്‍പാട്ട് കലാകാരി എന്ന നിലയിലും ഈ മേഖലയിലേക്ക് എത്തുന്ന ഒരു സ്ത്രീ എന്ന നിലയിലും എനിക്ക് ഏറ്റവും വലിയ പിന്തുണ നല്‍കിയ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിനൊപ്പം ഞാന്‍ പല വേദികളിലും പാടിയിട്ടുണ്ട്. പുറത്തുള്ള പ്രോഗ്രാമുകള്‍ക്കാണ് ഞാന്‍ ഏറ്റവും കൂടുതല്‍ പോയിട്ടുള്ളത്. ദൂരസ്ഥലങ്ങളിലേക്ക് പ്രോഗ്രാമിന് പോകുമ്പോള്‍ ഒരിക്കലും ഒരു ഒറ്റപ്പെടല്‍ തോന്നിയിട്ടില്ല. അദ്ദേഹം എപ്പോഴും നമുക്കൊപ്പം ഉണ്ടാകും.
ഞങ്ങള്‍ ഒന്നിച്ചെത്തുന്ന വേദികളില്‍ എന്നെ പരിചയപ്പെടുത്തുന്നത് അദ്ദേഹം തന്നെയാകും. സ്വന്തം എന്ന നിലയ്ക്കാണ് നമ്മളെ കണ്ടിട്ടുള്ളതും. അതല്ലേ ഏറ്റവും വലിയ പിന്തുണ? ഇന്ന് ഇപ്പോൾ എനിക്ക് ഏറ്റവും വലിയ പിന്തുണ സ്വന്തം കുടുംബം തന്നെയാണ്. ചുറ്റുമുള്ളവരെല്ലാം ഒപ്പമുണ്ട്. പെര്‍ഫോം ഓരോ വേദികളിലെയും ഓഡിയന്‍സില്‍ നിന്ന് ലഭിക്കുന്ന പിന്തുണയും വളരെ വലുതാണ്, പ്രസീത പറയുന്നു. സ്റ്റേജ് ഷോകളിലും കോമഡി ഉത്സവം പോലുള്ള ടെലിവിഷൻ പരിപാടികളിലും തിളങ്ങിയിട്ടുള്ള പ്രസീത ഏതാനും സിനിമകളിലും പാടിയിട്ടുണ്ട്.


Click it and Unblock the Notifications