അച്ഛന്റെയും അമ്മയുടെയും മുന്നിൽവച്ച് അത് കേട്ടപ്പോൾ ഞാൻ തകർന്നുപോയി; അതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്!
സോഷ്യൽ മീഡിയയി നിരവധി ആരാധകരുള്ള കപ്പിൾസാണ് ജിസ്മയും വിമലും. ടെലിവിഷൻ അവതാരകരായി തിളങ്ങിയിട്ടുള്ള ഇരുവരും യൂട്യൂബിലൂടെയാണ് കൂടുതൽ ശ്രദ്ധനേടുന്നത്. ജിസ്‍മ ആൻഡ് വിമൽ എന്ന യൂട്യൂബ് ചാനലിലൂടെ ഇവർ പങ്കുവയ്ക്കുന്ന വെബ് സീരീസുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് ലഭിക്കുന്നത്. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം. യൂട്യൂബ് ചാനലുമായി എത്തുന്നതിന് മുൻപ് തന്നെ കിടിലം മേക്കോവറിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് ജിസ്മ ജിജി ജിജി.
ഒന്നര മാസം കൊണ്ട് 25 കിലോ കുറച്ചതിന് പിന്നാലെയാണ് ജിസ്മ ശ്രദ്ധനേടുന്നത്. ജിസ്മയുടെ പഴയ ചിത്രങ്ങളടക്കം ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ മേക്കോവറിന് ശേഷമാണ് അവതാരകയായും മോഡലായുമെല്ലാം ജിസ്മ തിളങ്ങുന്നത്. ഇപ്പോഴിതാ, അന്നത്തെ ആ മേക്കോവറിന് പിന്നിലെ കഥ പങ്കുവച്ചിരിക്കുകയാണ് ജിസ്മ. ധന്യ വർമ്മയുമായുള്ള അഭിമുഖത്തിലാണ് ജീവിതത്തിൽ വഴിത്തിരിവായ ആ സംഭവത്തെ കുറിച്ച് ജിസ്മ മനസുതുറന്നത്.

'ഞാൻ ആദ്യ ഓഡിഷന് പങ്കെടുക്കുമ്പോൾ അത്യവശ്യം വണ്ണമുണ്ട്. പക്ഷേ വനിതയുടെ കവർ ഗേൾ ആവണമെന്നതും സിനിമ ചെയ്യണമെന്നതുമൊക്കെയാണ് ആഗ്രഹം. അമ്മയോട് പറയുമ്പോൾ 'നിനക്കു പറ്റും' എന്ന് പറഞ്ഞ് അമ്മ പ്രോത്സാഹിപ്പിക്കും. അമ്മ മാത്രമേ അങ്ങനെ പറയാറുണ്ടായിരുന്നുള്ളു. അങ്ങനെയിരിക്കെയാണ് ഒരു കാസ്റ്റിംഗ് കോൾ കാണുന്നത്. അതിന് എറണാകുളം വരെ പോകണം. അമ്മയോട് ആഗ്രഹം പറഞ്ഞപ്പോൾ സമ്മതിച്ചു. അപ്പയും പോകാമെന്ന് പറഞ്ഞു',
'അങ്ങനെ ഞാനും അപ്പനും അമ്മയും അനിയനും കൂടെ ഓഡിഷന് പോയി. അന്ന് ഓഡിഷൻ എങ്ങനെയാണെന്ന് പോലും അറിയില്ല. അവിടെ ചെല്ലുമ്പോൾ കാണുന്നത് വലിയൊരു ക്രൗഡാണ്. പുറത്ത് സ്റ്റെപ്പിൽ വരെ ആളുകൾ. ഓപ്പൺ കാസ്റ്റിംഗ് കോളാണ്. അതിനനുസരിച്ച് ആളുകളുണ്ട്. കുറെ നേരം കാത്തിരിക്കേണ്ടി വന്നു. അതിനകത്ത് കയറിയപ്പോൾ മുഴുവൻ ആളുകൾ. ഓരോ തവണ കയറിയവരും ഓഡിയൻസ് ആയിട്ട് അവിടെയുണ്ട്,'
'സ്റ്റേജിൽ നിൽക്കാൻ പോയിട്ട് ടീച്ചർ ഒരു ചോദ്യം ചോദിച്ചാൽ അത് അറിയുന്നതാണെങ്കിൽ പോലും എഴുന്നേറ്റ് നിന്ന് പറയാൻ അറിയാത്ത ആളാണ് ഞാൻ. പണ്ട് എന്റെയൊരു സാർ പറഞ്ഞിട്ടുണ്ട്, അങ്ങനെ പേടി വരുമ്പോൾ മുന്നിൽ മത്തങ്ങകൾ ആണെന്ന് കരുതി സംസാരിച്ചാൽ മതിയെന്ന്. ഞാൻ അങ്ങനെ കരുതി പെർഫോം ചെയ്തു. പെർഫോമൻസ് നന്നായെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ അതിന്റെ സംവിധായകൻ എന്നെ പേഴ്സണലി വിളിച്ചിട്ട് പ്രായം എത്രയായെന്ന് ചോദിച്ചു,'
'അന്ന് എനിക്ക് ഏകദേശം 20 വയസുണ്ട്. അദ്ദേഹം പറഞ്ഞു, പ്രായം കൂടുതൽ തോന്നുന്നുണ്ട്. സിനിമയിൽ അഭിനയിക്കാൻ ആണെങ്കിൽ ഒരു 25 കിലോ എങ്കിലും കുറച്ചിട്ടു വരാൻ. അത് കേട്ടപ്പോൾ ഞാൻ തകർന്നുപോയി. സ്‌കൂളിൽ ഒക്കെ ടീച്ചർമാരിൽ നിന്നുൾപ്പെടെ ഒരുപാട് ഇത് കേട്ടിട്ടുണ്ടെങ്കിലും ഇവിടെ അച്ഛന്റെയും അമ്മയുടെയും മുന്നിൽ വച്ച് അങ്ങനെ കേൾക്കേണ്ടി വന്നപ്പോൾ ഒരുപാട് വിഷമമായി. അത് എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. അന്ന് 25 കിലോ കുറയ്ക്കാൻ ഞാൻ തീരുമാനിച്ചു, കുറച്ചു,' ജിസ്മ പറയുന്നു.
'മുൻപ് സ്‌കൂളിൽ എല്ലാവരും കളിയാക്കുമായിരുന്നെങ്കിലും ഞാൻ വീട്ടിൽ പറഞ്ഞിരുന്നില്ല. വീട്ടിൽ കുറെ ദാരിദ്ര്യവും പ്രശ്നങ്ങളുമുണ്ട്. അതിന്റെ ഇടയിൽ ഞാൻ ചെന്ന് ഈ വിഷമം പറയുന്നത് എങ്ങനെയാണ് എന്ന ചിന്തയായിരുന്നു. അച്ഛന് കൃഷിയായിരുന്നു. ഞങ്ങൾ വളരെ ഉൾപ്രദേശത്താണ് താമസിച്ചിരുന്നത്. സ്‌കൂളിൽ പോകാനുള്ള വണ്ടിക്കൂലി പോലും ചിലപ്പോൾ ഉണ്ടാകാത്ത സാഹചര്യം ഉണ്ടായിരുന്നു. അങ്ങനെയൊരു വീട്ടിൽ ചെന്ന് എന്നെ കുട്ടികൾ കളിയാക്കുന്നു എന്ന് പറയുന്നത് എങ്ങനെയാണ്. അവർക്ക് അല്ലെങ്കിൽ തന്നെ ഒരുപാട് വിഷമങ്ങളുണ്ട്,'

'അങ്ങനെ അവരുടെ മുന്നിൽവച്ച് ശരീരഭാരത്തെ കുറിച്ച് കേൾക്കേണ്ടി വന്നതോടെ, അവരോട് വീട് എത്തുന്നത് വരെ മിണ്ടിയില്ല. അവർ അതിനെ സാധാരണ രീതിയിലെ എടുത്തുള്ളൂ. പക്ഷേ എനിക്ക് അങ്ങനെ ആയിരുന്നില്ല. രണ്ടു ദിവസം ഉറക്കം ഉണ്ടായിരുന്നില്ല. വണ്ണം കുറയ്ക്കണം എന്ന് ഉറപ്പിച്ചു. അമ്മയോട് പറഞ്ഞപ്പോൾ, നീ ജനിച്ചു വീണതെ വണ്ണത്തോടെയാണ് നല്ല ഭക്ഷണം കഴിച്ചുണ്ടായ വണ്ണമാണ്. കുറയാൻ ബുദ്ധിമുട്ടായിരിക്കും എന്നാണ് അമ്മ പറഞ്ഞത്,'
'പക്ഷേ ഞാൻ അനിയനോട് ചോദിച്ച് ചില വ്യായാമങ്ങളൊക്കെ ചെയ്ത് തുടങ്ങി. അവൻ ബാസ്‌കറ്റ് ബോൾ കോച്ചായി പോകുന്നുണ്ടായിരുന്നു. എനിക്ക് ആ സമയത്ത് ഭക്ഷണം കഴിക്കാനും കഴിയുന്നുണ്ടായിരുന്നില്ല. വായിലേക്ക് വയ്ക്കാൻ പോകുമ്പോൾ വണ്ണത്തിന്റെ കാര്യം ഓർമ വരും. അങ്ങനെ പട്ടിണി കിടന്നും വ്യായാമം ചെയ്തും ഒന്നര മാസം കൊണ്ട് 25 കിലോ കുറച്ചു. ശരിക്കും അങ്ങനെ ചെയ്യാൻ പാടില്ല. എനിക്ക് ആ വിഷമത്തിന്റെ പുറത്ത് സംഭവിച്ചതാണ്. മാനസികമായി തളർന്നിരിക്കുകയായിരുന്നു', നിറകണ്ണുകളോടെ ജിസ്മ പറഞ്ഞു.


Click it and Unblock the Notifications











