കുറേയേറെ നഷ്ടങ്ങള്‍ സഹിച്ചുകൊണ്ടെടുത്ത തീരുമാനം! വിവാഹക്കാര്യം വീട്ടിൽ പറഞ്ഞപ്പോൾ എതിർത്തു; ജിസ്മ പറയുന്നു!
സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള താരദമ്പതികളാണ് ജിസ്‍മയും വിമലും. ടെലിവിഷൻ അവതാരകരായി തിളങ്ങിയിട്ടുള്ള ഇരുവരും യൂട്യൂബിലൂടെയാണ് കൂടുതൽ ശ്രദ്ധനേടുന്നത്. ജിസ്‍മ ആൻഡ് വിമൽ എന്ന യൂട്യൂബ് ചാനലിലൂടെ ഇവർ പങ്കുവയ്ക്കുന്ന വെബ് സീരീസുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിലുള്ളത്. കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും വിവാഹിതരായി പുതിയ ജീവിതത്തിലേക്ക് കടന്നത്.
ഇപ്പോഴിതാ വിവാഹശേഷം ഇരുവരും ഒന്നിച്ച് നൽകിയ ആദ്യ അഭിമുഖം ശ്രദ്ധനേടുകയാണ്. ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ മറികടന്നതിനെ കുറിച്ചും വിവാഹതിരാകാൻ തീരുമാനിച്ചപ്പോൾ കുടുംബത്തിൽ നിന്നുണ്ടായ എതിർപ്പിനെ കുറിച്ചൊക്കെയാണ് ജിസ്മയും വിമലും സംസാരിക്കുന്നത്. ഐ ആം വിത്ത് ധന്യ വര്‍മ എന്ന ഷോയിലാണ് ഇരുവരും മനസുതുറന്നത്.

ജീവിതത്തില്‍ എന്താണ് വേണ്ടതെന്നുള്ള തിരിച്ചറിവ് ഉണ്ടായാല്‍ അതല്ലാത്ത മറ്റൊരിടത്ത് നില്‍ക്കുക പ്രയാസമാണെന്ന് ജിസ്മ പറയുന്നു. അഭിനയമാണ് എനിക്ക് ചെയ്യേണ്ടതെന്ന തിരിച്ചറിവ് ഉണ്ടായതിന് ശേഷം പിന്നീട് എനിക്ക് മറ്റൊരു ജോലിയില്‍ തുടരാന്‍ പറ്റില്ലായിരുന്നു. ഒരുപാട് മനുഷ്യരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യമാണ് ഇതൊക്കെ. ഒന്നുകില്‍ വീട്ടുകാര്‍ പറയുന്നത് കേട്ട് ഏതെങ്കിലും പ്രൊഫഷന്‍ തിരഞ്ഞെടുത്ത് മുന്നോട്ടുപകണം, അല്ലെങ്കില്‍ നമ്മുടെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പോകണം. അത് ഞാന്‍ തീരുമാനിക്കുന്നത് കുറേയേറെ നഷ്ടങ്ങള്‍ സഹിച്ചുകൊണ്ടാണ്.
ജോലി ഉപേക്ഷിക്കാന്‍ തീരുമാനിക്കുമ്പോള്‍ അതിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് അമ്മയാണ്. കാരണം വീട്ടിലെ അവസ്ഥ അങ്ങനൊന്നായിരുന്നു. വരുമാനമില്ലാത്തതായിരുന്നു പ്രശ്‌നം. എറണാകുളത്ത് തനിയെ ഒരു പെണ്‍കുട്ടി ജോലിയില്ലാതെ എങ്ങനെ നില്‍ക്കും എന്നുള്ളതായിരുന്നു മറ്റൊരു പ്രശ്‌നം. അതോടെ 2014 മുതല്‍ എല്ലാ ഓഡീഷനുകൾക്കും ഞാന്‍ പോകുമായിരുന്നു. ജോലിയില്‍ നിന്ന് രാജിവെച്ച വിവരം ആദ്യമൊന്നും വീട്ടില്‍ പറഞ്ഞിരുന്നില്ലെന്നും ജിസ്മ പറയുന്നു.
ജോലി രാജിവെക്കാനുള്ള തീരുമാനത്തെ ആരും പിന്തുണച്ചിരുന്നില്ല. അമ്മയുടെ വിചാരം അന്ന് എനിക്ക് ജോലിയുണ്ടെന്നാണ്. ചെറിയ ചെറിയ പരസ്യങ്ങള്‍ ചെയ്ത് എനിക്ക് ജീവിക്കാനുള്ള വരുമാനം കിട്ടും. വാടകയും ഭക്ഷണവും ഒക്കെ കഴിഞ്ഞ് വളരെ കുറച്ച് പൈസ മാത്രമേ കൈയ്യിലുണ്ടാവൂ. വീട്ടിലെ ആവശ്യങ്ങള്‍ക്ക് അമ്മ വിളിക്കുമ്പോള്‍ വല്ലാത്ത ടെന്‍ഷനായിരുന്നു. പൈസ കൊടുത്ത് കഴിഞ്ഞ് പിന്നെ എനിക്ക് സ്ട്രഗിളാണ്. അവിടെ നിന്നാണ് ഇവിടെവരെ എത്തിയത്. ആഗ്രഹങ്ങള്‍ കൈവിടാതിരുന്നതുകൊണ്ടാണ് ഇപ്പോള്‍ സന്തോഷത്തോടെ ഇരിക്കാന്‍ സാധിക്കുന്നതെന്നും ജിസ്മ പറഞ്ഞു.
ചെറുപ്പം മുതലേ പാട്ടും കീബോര്‍ഡ് വായനയും ഒക്കെയായി പോയിരുന്ന വിമലിനും സിനിമ തന്നെയായിരുന്നു സ്വപ്നം. പാര്‍ട്ടൈമായി ജോലി നോക്കിയാണ് ഓരോ ഓഡീഷനും പോയിരുന്നതെന്ന് വിമൽ പറയുന്നു. മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് എന്ന സിനിമ തന്നെപ്പോലെ ഒരുപാട് ആളുകള്‍ക്ക് വലിയ ആശ്വാസമായിരുന്നു. വിനീത് ശ്രീനിവാസൻ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. തന്നെ കൊണ്ടും പലതും പറ്റും എന്ന വിശ്വാസം ലഭിച്ചത് അദ്ദേഹത്തിലൂടെയാണ്. അങ്ങനെയാണ് സംവിധാനം, അഭിനയം എന്നൊക്കെയുള്ള ആഗ്രഹങ്ങളുമായി ജോലി ഉപേക്ഷിക്കുന്നതെന്നും വിമൽ പറഞ്ഞു.

സൂര്യ മ്യൂസിക്കില്‍ അവതാരകരായിരിക്കുമ്പോഴാണ് ഞങ്ങള്‍ തമ്മില്‍ പരസ്പരം കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് നല്ല സുഹൃത്തുക്കളാവുകയും ജീവിതത്തില്‍ ഒന്നിക്കാനും തീരുമാനിച്ചു. ഞങ്ങള്‍ രണ്ടുപേരുടേയും ആഗ്രഹം ഒരു പ്രൊഡക്ഷന്‍ കമ്പനി തുടങ്ങുക എന്നതായിരുന്നു. അങ്ങനെയാണ് ജെ ആന്റ് വി പ്രൊഡക്ഷന്‍സ് കമ്പനി തുടങ്ങിയതെന്നും ഇരുവരും വ്യക്തമാക്കി.
വിമലിനെ കല്യാണം കഴിക്കുന്ന കാര്യം വീട്ടില്‍ സംസാരിക്കുമ്പോള്‍ ആദ്യം എതിര്‍പ്പുകള്‍ മാത്രമായിരുന്നുവെന്ന് ജിസ്മ പറഞ്ഞു. രണ്ട് മതത്തില്‍പ്പെട്ടവരായതാണ് ആദ്യത്തെ കാരണം. കുടുംബത്തിലെ ആദ്യത്തെ ഇന്റര്‍ കാസ്റ്റ് വിവാഹമായിരുന്നു എന്റേത്. മറ്റുള്ളവർ എന്ത് പറയുമെന്ന് ആലോചിച്ചാണ് അച്ഛൻ എതിര്‍പ്പ് പറഞ്ഞത്. പക്ഷേ അച്ഛന്റെ അനിയൻ ഞങ്ങള്‍ക്ക് വേണ്ടി സംസാരിച്ചു. അവര്‍ക്ക് ഇഷ്ടമാണെങ്കില്‍ അത് നടത്തിക്കൊടുത്തൂടെ എന്ന് ചോദിച്ചു. വീഡിയോയിലോക്കെ അവർ എത്ര ഹാപ്പിയാണ് എന്നാണ് പറഞ്ഞതെന്നും ജിസ്മ പറയുന്നു.


Click it and Unblock the Notifications