'ഞാൻ ഇനി എങ്ങോട്ടും പോകില്ല, ഹാൻസും വെള്ളമടിയുമൊക്കെ എന്റെ തലയിൽ ആണല്ലോ!'; അവസാന വേദിയിൽ സുധി പറഞ്ഞത്
കൊല്ലം സുധിയുടെ മരണത്തിലൂടെ പ്രതിഭാശാലിയായ മറ്റൊരു കലാകാരനെ കൂടി മലയാളത്തിന് നഷ്ടമായിരിക്കുകയാണ്. നടന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും. ജീവിതത്തിലുണ്ടായ കഷ്ടപാടുകളും പ്രതിസന്ധികളുമെല്ലാം അതിജീവിച്ച് പുതിയൊരു ജീവിതം തുടങ്ങുന്ന സമയത്താണ് താരത്തിന്റെ മരണം എന്നതാണ് ഏറെ വേദനാജനകം. നിരവധി പേരാണ് പ്രിയപ്പെട്ട കലാകാരനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിച്ചേർന്നത്.
കൊല്ലം സുധി ഓർമയാകുമ്പോൾ അദ്ദേഹത്തിന്റെ പഴയ വീഡിയോകളും അഭിമുഖങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. സുധി അവസാനമായി പങ്കെടുത്ത വടകരയിലെ പ്രോഗ്രാമിന്റെ വീഡിയോയും ഇക്കൂട്ടത്തിലുണ്ട്. ഞായറാഴ്ച രാത്രിയായിരുന്നു പരിപാടി. ഒടുവിലത്തെ സ്റ്റേജ് ഷോയിൽ നിറഞ്ഞ കൈയ്യടിയോടെയാണ് താരത്തെ സദസ് വരവേറ്റത്. പ്രിയ കൂട്ടുകാരൻ ബിനു അടിമാലിയാണ് സുധിയെ വേദിയിലേക്ക് ക്ഷണിച്ചത്.

വേദിയിൽ എത്തിയ ഉടനെ സ്വതസിദ്ധമായ ശൈലിയിൽ കൗണ്ടർ അടിച്ചുകൊണ്ടാണ് സുധി തുടങ്ങിയത്. "ഈ പുള്ളിക്ക് കൗണ്ടർ അടിക്കണമെങ്കിൽ ഞാൻ വേണം, സത്യമല്ലേ", എന്നായിരുന്നു സദസിനോടുള്ള സുധിയുടെ ചോദ്യം. ബിനു അടിമാലിക്ക് ഒപ്പം നിന്ന് തമാശകൾ പറഞ്ഞ ശേഷം സുരേഷ് ഗോപി, ജഗദീഷ് അടക്കമുള്ള താരങ്ങളെ സുധി വേദിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി ഫ്‌ളവേഴ്‌സിനൊപ്പം പ്രവർത്തിക്കുന്ന അനുഭവത്തെ കുറിച്ചും സുധി വേദിയിൽ സംസാരിച്ചു.
'ഞാൻ കഴിഞ്ഞ എട്ട്, ഒമ്പത് വർഷമായി ഫ്ളവേഴ്സിൽ ആണ് വർക്ക് ചെയ്യുന്നത്. ഈ സമയത്ത് ഞാൻ വേറെ എവിടെയും വർക്ക് ചെയ്തിട്ടില്ല. ഇനി അങ്ങോട്ടും പോവുകയും ഇല്ല. കാരണം ഞാൻ പിതൃതുല്യരായി ബഹുമാനിക്കുന്ന ശ്രീകണ്ഠൻ സാർ, ഗോകുലം സാർ, മേഡം അവർ ഒക്കെയും നമ്മൾക്ക് തരുന്ന പിന്തുണ അങ്ങനെയാണ്. ഇതുവരെയും എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവരോടും നന്ദിയുണ്ട്', സുധി പറഞ്ഞു.
തന്റെ പല്ലുവേദനയുടെ കാര്യവും സുധി വേദിയിൽ പറഞ്ഞിരുന്നു. അത് പറഞ്ഞത് നന്നായി അല്ലെങ്കിൽ ഹാൻസ് വെച്ചേക്കുകയാണെന്ന് ആളുകൾ പറയുമെന്നായിരുന്നു ബിനുവിന്റെ കൗണ്ടർ. അല്ലെങ്കിലും ഈ ഹാൻസും, വെള്ളമടിയുമൊക്കെ എന്റെ തലയിൽ ആണല്ലോ എന്നയിരുന്നു അപ്പോൾ സുധിയുടെ മറുപടി. അതിൽ കാര്യമില്ല, ഇന്നലെ ഇതിലും വലിയ നീരായിരുന്നു മുഖത്തെന്നും സുധി പറഞ്ഞു.
ഞങ്ങളെ ഞങ്ങളാക്കിയത് സ്റ്റാർ മാജിക്ക് ആണ്. ഞങ്ങൾ ഒരു പായയിൽ കിടന്നുറങ്ങുന്ന ആളുകളാണ്. ഞങ്ങൾക്ക് പിന്തുണ നൽകുന്നത് നിങ്ങളാണ്, നിങ്ങളാണ് നമ്മുടെ ശക്തി എന്നും സുധി പറയുകയുണ്ടായി. ശേഷമാണ് നടൻ താരങ്ങളെ അവതരിപ്പിച്ചത്. വലിയ കയ്യടിയാണ് വേദിയിൽ സുധിക്ക് ലഭിച്ചത്.

കഴിഞ്ഞ ദിവസമാണ് 24 ന്യൂസ് സങ്കടിപ്പിച്ച ഷോയിൽ പങ്കെടുക്കാനായി സുധി വടകരയിലേക്ക് പോകുന്നത്. ഞായറാഴ്ച രാത്രി പതിനൊന്നോടെ ഷോ പൂർത്തിയാക്കി തിരികെ വരുമ്പോഴാണ് അപകടത്തിൽ സുധി മരിക്കുന്നത്. തൃശ്ശൂരിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് വാനിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. സുധിയ്‌ക്കൊപ്പം ബിനു അടിമാലി, മഹേഷ്, ഉല്ലാസ് അരൂർ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരുക്കേറ്റ ഇവർ ചികിത്സയിലാണ്.
സ്റ്റാർ മാജിക്കിന് പുറമെ വിവിധ ടെലിവിഷൻ പരിപാടികളിൽ സുധി പങ്കെടുത്തിട്ടുണ്ട്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ സുധി എത്തിയിട്ടുണ്ട്.


Click it and Unblock the Notifications