എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു, വേദന കാരണം കരഞ്ഞു പോവും; അത് സഹിച്ചാണ് വേദികളിലെത്തിയത്: ഷാഫി
മലയാളികൾക്ക് ഏറെ സുപരിചിതനാണ് ഗായകനും നടനുമായ കൊല്ലം ഷാഫി. ഒരുകാലത്ത് ഏറെ ജനപ്രീതിയുള്ള ഗായകനായിരുന്നു താരം. ഷാഫിയുടെ മാപ്പിളപ്പാട്ട് ആൽബങ്ങൾക്ക് വലിയ ആരാധക വൃന്ദമാണ് ഉണ്ടായിരുന്നത്. ആൽബം ഗാനങ്ങളിലൂടെ മലയാളത്തിൽ വലിയ വിപ്ലവം സൃഷ്ടിച്ച ഗായകരിൽ ഒരാളായിരുന്നു ഷാഫിയും. കുറച്ചു കാലമായി മിനിസ്‌ക്രീനിലെ സജീവ സാന്നിധ്യമാണ് താരം.
ഫ്ളവേഴ്സിലെ സ്റ്റാര്‍ മാജിക്ക് ഷോയിലൂടെയാണ് ഷാഫി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുള്ളത്. അതേസമയം, തല്ലുമാല എന്ന സിനിമയിൽ ശ്രദ്ധേയ വേഷത്തിലെത്തി അഭിനയത്തിലും സജീവമാകുന്നതിന്റെ സൂചനകൾ ഷാഫി നൽകിയിരുന്നു. കൂടാതെ സ്റ്റേജ് ഷോകളുമായൊക്കെ സജീവമാണ് താരം. അതിനിടെ തന്റെ ജീവിതത്തില്‍ ഏറ്റവും അധികം വേദന അനുഭവിച്ച സന്ദര്‍ഭത്തെക്കുറിച്ച് പറയുന്ന ഷാഫിയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷത്തെ നോമ്പ് കാലത്ത് ഉണ്ടായ ഒരു സംഭവമാണ് ഷാഫി പങ്കുവച്ചിരിക്കുന്നത്. അന്ന് ഇതേക്കുറിച്ച് പറയാനാവുന്ന അവസ്ഥയിലായിരുന്നില്ല. അതാണ് ഇപ്പോള്‍ ഇതേക്കുറിച്ച് പറയുന്നതെന്നും ശത്രുക്കള്‍ക്ക് പോലും ഇങ്ങനെയൊരു അവസ്ഥ വരാതിരിക്കട്ടെയെന്നും പറഞ്ഞാണ് ഷാഫി സംസാരിച്ച് തുടങ്ങിയത്. ഷാഫിയുടെ വാക്കുകൾ വിശദമായി വായിക്കാം.
'പെട്ടെന്നായിരുന്നു കഴുത്തിനും കൈയ്യിലുമെല്ലാം വേദന വന്നത്. നീരിറക്കമാണെന്നാണ് ആദ്യം കരുതിയത്. അങ്ങനെയുള്ള വേദനകളാണ് വന്നത്. തലയില്‍ കൈ വെച്ച് കരഞ്ഞ് നടക്കാനല്ലാതെ വേറൊന്നും ചെയ്യാന്‍ പറ്റിയില്ല. എത്ര ശക്തനായ മനുഷ്യനാണെങ്കിലും വേദന കാരണം കരഞ്ഞു പോവും. പെയിൻ കില്ലറൊന്നും നമുക്ക് അധികം തരില്ല. അതിനൊക്കെ പരിമിധിയുണ്ട്. ട്രെയിന്‍ യാത്രയിലെ കിടപ്പിന്റെ പ്രശ്‌നമായിരിക്കും എന്നായിരുന്നു ആദ്യം കരുതിയത്. കുറച്ച് പാട്ടുകള്‍ എഴുതാനുണ്ടായിരുന്നു, അതുംകൂടി കഴിഞ്ഞപ്പോള്‍ വേദന കൂടി,'
'ഉളുക്കിയാതാകുമെന്ന് കരുതി. വേദനകള്‍ക്കിടയിലും ഏറ്റെടുത്ത പരിപാടികളെല്ലാം ചെയ്യുന്നുണ്ടായിരുന്നു. ദുബായിലും പരിപാടിയുണ്ടായിരുന്നു. കിടന്ന സ്ഥലത്ത് നിന്നും എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. പിന്നീടാണ് ഡിസ്‌ക്കിനാണ് പ്രശ്‌നമെന്ന് അറിയുന്നത്, നേരത്തെ എന്തെങ്കിലും അപകടം പറ്റിയിരുന്നോ എന്ന് ചോദിച്ചിരുന്നു. എന്റെ ബൈക്കില്‍ ഓട്ടോറിക്ഷ വന്നിടിച്ചിരുന്നു. കൈക്കും കഴുത്തിനുമൊക്കെ പരിക്കേറ്റിരുന്നു അന്ന്. പക്ഷേ ഡിസ്‌ക്ക് ബള്‍ജിങ്ങ് വരുമെന്ന് അറിഞ്ഞിരുന്നില്ല. 42ാം വയസിലാണ് അതേക്കുറിച്ച് മനസിലാക്കിയത്,' ഷാഫി പറഞ്ഞു.
'പെട്ടെന്ന് തന്നെ സര്‍ജറി ചെയ്യുക എന്നതാണ് പരിഹാരമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. പെയിൻ കില്ലറൊക്കെ പരമാവധി ദുബായില്‍ നിന്ന് കഴിച്ചിരുന്നു. ഇഞ്ചക്ഷനും ഗുളികയും ഉഴിച്ചിലുമെല്ലാം നടത്തി. അതെല്ലാം കെട്ടിവെച്ച് അതിന് മുകളില്‍ ഡ്രസിട്ടാണ് പരിപാടികള്‍ക്ക് പോയിരുന്നത്. ഒരൊറ്റ പരിപാടിയും ഞാന്‍ മിസ്സാക്കിയിരുന്നില്ല. എത്രയും പെട്ടെന്ന് നാട്ടിലേക്ക് വരാനായിരുന്നു ഭാര്യയും പറഞ്ഞത്. ശരീരത്തിന് പ്രശ്‌നമുണ്ടായാലും മനക്കരുത്ത് കൂടെയുണ്ടായിരുന്നു,'
'എനിക്ക് ചുറ്റുമുള്ളവരെക്കുറിച്ചായിരുന്നു എന്റെ ചിന്ത. ഏറ്റെടുത്ത എല്ലാ പരിപാടികളും ചെയ്യുമെന്ന് മനസില്‍ തീരുമാനിച്ചു. വേദന സഹിച്ചാണ് വേദികളില്‍ പാടിയിരുന്നത്. നമ്മളെ കണ്ടിട്ട് മറ്റുള്ളവര്‍ക്ക് വേദന തോന്നും. അവരെ വിഷമിപ്പിക്കണ്ടെന്ന് കരുതി രാത്രി നടന്ന് സമയം തീര്‍ക്കുമായിരുന്നു. സര്‍ജറി ചെയ്താല്‍ അതിന്റെ വിജയസാധ്യതയെക്കുറിച്ചും ആശങ്കയുണ്ടായിരുന്നു. അതിനിടയിലാണ് ഫോട്ടോയെടുക്കാന്‍ നിന്ന് കൊടുത്തില്ലെന്നുള്ള പരാതികളൊക്കെ വന്നത്,' ഷാഫി പറയുന്നു.
'അവര്‍ക്കറിയില്ലല്ലോ എന്റെ അവസ്ഥ എന്താണെന്ന്. ഇതേക്കുറിച്ച് തന്നെ ചര്‍ച്ച ചെയ്യാരിക്കൂ എന്നായിരുന്നു ഞാന്‍ പറഞ്ഞത്. നാട്ടില്‍ തിരിച്ചെത്തി ഒരുപാട് ആശുപത്രികളില്‍ പോയിരുന്നു. വേദനയ്ക്ക് മാറ്റമൊന്നും വന്നില്ല. പിന്നെയാണ് കോയമ്പത്തൂരിലെ ഗംഗ ആശുപത്രിയിലേക്ക് പോയത്. ഗംഗയിലേക്ക് പോയപ്പോഴും സര്‍ജറിയെക്കുറിച്ച് പറഞ്ഞിരുന്നു. സര്‍ജറിയല്ലാത്തൊരു കാര്യത്തെക്കുറിച്ച് നോക്കാമെന്നായിരുന്നു പറഞ്ഞത്,'
'അങ്ങനെയാണ് സ്റ്റിറോയ്ഡ് എടുത്ത് തുടങ്ങിയത്. അതോടെ തടി കൂടി, ഹോര്‍മോണൽ ചെയ്ഞ്ചസ് വന്നു. ഇപ്പോഴും എന്റെ കൈയ്യിലെ മൂന്ന് വിരലുകള്‍ തരിപ്പിലാണ്. ഈ പ്രശ്‌നം മാറിയാലേ അത് ശരിയാവൂ. ഒരുവിധത്തിലാണ് ഇപ്പോള്‍ പോവുന്നത്. ഇനി ഈ അവസ്ഥ വരുമോ എന്നൊന്നും അറിയില്ല. വരാതിരിക്കട്ടെ,' എന്നായിരുന്നു ഷാഫി പറഞ്ഞത്.


Click it and Unblock the Notifications