ഞങ്ങളുടേത് പ്രേമമൊന്നും ആയിരുന്നില്ല! ആൾക്ക് നല്ല പക്വതയുണ്ട്, എന്റെ മറ്റൊരു രൂപമാണ്; ഷിയാസ് പറയുന്നു
ബിഗ് ബോസിലൂടെ ജീവിതം മാറി മറിഞ്ഞ ഒരുപാട് താരങ്ങളുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നടനും മോഡലുമായ ഷിയാസ് കരീം. മോഡലിംഗ് രംഗത്ത് മാത്രം അറിയപ്പെട്ടിരുന്ന ഷിയാസ് ബിഗ് ബോസിൽ എത്തിയതോടെ താരമായി മാറുകയായിരുന്നു. തുടർന്നാണ് സിനിമയിലേക്കൊക്കെ ഷിയാസ് എത്തുന്നത്. ഇന്ന് സ്റ്റാർ മാജിക് ഷോയിലൂടെ ടെലിവിഷനിലും സജീവ സാന്നിധ്യമാണ് ഷിയാസ്. ഫിറ്റ്നസ് കാര്യങ്ങളിലൊക്കെ വളരെയധികം ശ്രദ്ധ നൽകുന്ന ഷിയാസിന് സോഷ്യൽ മീഡിയയിലൊക്കെ നിരവധി ആരാധകരാണ് ഉള്ളത്.
അടുത്തിടെയാണ് ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് ഷിയാസ് കടന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് തന്റെ നിക്കാഹ് കഴിഞ്ഞതായി ഷിയാസ് ആരാധകരെ അറിയിച്ചത്. അതിനു മുൻപ് നിശ്ചയത്തിന്റെ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഡെന്റിസ്റ്റായ രഹ്നയാണ് ഷിയാസിന്റെ വധു. താരത്തിന്റെ എൻഗേജ്‌മെന്റിന്റെയും നിക്കാഹിന്റെയും ചിത്രങ്ങൾ പുറത്തുവന്നതോടെ പ്രണയവിവാഹമാണോ എന്ന ചോദ്യങ്ങളുമായി ആരാധകർ എത്തിയിരുന്നു. ഇപ്പോഴിതാ മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ അതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഷിയാസ്.

"ഞങ്ങളുടേത് പ്രേമം ഒന്നും ആയിരുന്നില്ല. അറേഞ്ച് മാര്യേജ് തന്നെയാണ്. ഞങ്ങൾ കണ്ടു. പരിചയപ്പെട്ടു, വീട്ടിൽ പോയി ചോദിച്ചു. അതാണ് ഉണ്ടായത്. ഞങ്ങളുടെ നിക്കാഹ് കഴിഞ്ഞതാണ്. ഭാര്യയാണ് ഇപ്പോൾ. ആളുകളെ വിളിച്ച് ഭക്ഷണം കൊടുക്കുന്ന പരിപാടി ഒന്നും ആയിട്ടില്ലന്നെ ഉള്ളൂ. ബാക്കിയെല്ലാം കഴിഞ്ഞതാണ്. ഞാൻ എന്റെ സ്വഭാവത്തെ കുറിച്ചൊക്കെ ആളോട് പറഞ്ഞിട്ടുണ്ട്. വളരെ ഷോർട്ട് ടെംപേർഡ്. പക്ഷെ അഞ്ച് മിനിറ്റത്തേക്കേ ഉണ്ടാവുകയുള്ളൂ. നമ്മളെ ഭീകരമായിട്ട് കൺട്രോൾ ചെയ്ത് വയ്ക്കാതെ ഇരിക്കുന്നതാണ് നല്ലത്.
പുള്ളിക്കാരി നല്ല ഫുഡഡിയാണ്. പിന്നെ എന്റെ വേറൊരു രൂപമാണ്. കാര്യങ്ങളെയൊക്കെ വളരെ സീരിയസായി കാണുന്ന ആളാണ്. നല്ല പക്വതയുണ്ട്. ഡോക്ടറാണ്. അതിന്റെതായ അച്ചടക്കമൊക്കെ ഉണ്ട്. ജോലി ചെയ്യുന്ന സമയത്ത് തന്റെ രോഗികളുമൊക്കെയായി നല്ല ബന്ധമാണ് ആൾക്ക് ഉണ്ടായിരുന്നത്.
ഇപ്പോൾ പിജി ചെയ്യുന്നതിനായി ബ്രേക്ക് എടുത്തിരിക്കുകയാണ്. അതിനുള്ള തയ്യാറെടുപ്പിലാണ്. ഞാൻ മീഡിയയിൽ ആയതുകൊണ്ട് ഒരുപാട് വിവാദങ്ങളൊക്കെ ഉണ്ടാകുമെന്നും അതൊക്കെ ഓക്കെ ആണെങ്കിൽ മാത്രം കല്യാണം മതിയെന്നും ആദ്യമേ പറഞ്ഞിരുന്നു", ഷിയാസ് പറഞ്ഞു. കേസ് വന്നപ്പോൾ തനിക്കൊപ്പം കട്ടയ്ക്ക് കൂടെനിന്നത് ആളാണെന്നും ഷിയാസ് പറഞ്ഞു.

വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കിയതിനെ കുറിച്ചും ഷിയാസ് വാചാലനായി. 'ഞങ്ങൾ വാടകയ്ക്കാണ് താമസിച്ചിരുന്നത്. വീടുമാറുമ്പോൾ ഓരോ ഇടത്തേക്കും ഇതെല്ലാം കെട്ടിച്ചുമെന്ന് പോകുന്നതിന്റെ ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അന്നൊന്നും എന്നെ ആർക്കും അറിയില്ല. ബിഗ് ബോസ് കഴിഞ്ഞപ്പോൾ ഞാൻ ഒരു ചെറിയ വീട് വാങ്ങിച്ചു. എന്റെ ഉമ്മയൊക്കെ പണിയെടുത്ത് കെട്ടിയ ഒരു വീട് ആയിരുന്നു അത്. അത് ഞാൻ വാങ്ങി. അത് കൊടുത്തിട്ടാണ് ടൗണിൽ പുതിയൊരു വീട് വെച്ചത്.
ചെറിയൊരു വീടാണ്. പക്ഷെ എന്റെ കൊട്ടാരമാണ് അത്. ഇതൊന്നും എന്നെ കൊണ്ട് ഉണ്ടാക്കാൻ കഴിയുമെന്ന് കരുതിയ കാര്യങ്ങളല്ല. വീട് പണിയനൊക്കെ ഒരുപാട് പൈസ വേണം. എനിക്ക് അവസാനം പൈസ ഇല്ലാതെയായി. ഇപ്പോഴും എനിക്ക് കടമുണ്ട്. കുറച്ചുപേർക്ക് പൈസ കൊടുക്കാനുണ്ട്. ഇതൊന്നും ആരോടും പറയണ്ട എന്നൊക്കെ എന്റെ കൂട്ടുകാർ പറയും. കോൺട്രാക്ടർക്ക് ഉൾപ്പടെ പൈസ കൊടുക്കാനുണ്ട് എന്നതാണ് സത്യം. ആളുകളൊക്കെ പലതും പറയുന്നുണ്ട്. പക്ഷെ ഇതാണ് യാഥാർഥ്യം." - ഷിയാസ് കരീം പറഞ്ഞു.
അതേ സമയം ഷിയാസിന്റെ വിവാഹനിശ്ചയത്തിന് പിന്നാലെ താരത്തിനെതിരെ പഴയൊരു സുഹൃത്ത് പീഡനപരാതി നൽകിയ വലിയ വാർത്തയായിരുന്നു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടക്കുകയാണ്.


Click it and Unblock the Notifications