'നാളെ കാണാമെന്ന് പറഞ്ഞ് പോയതാണ്, വളരെ സന്തോഷത്തിലായിരുന്നു; വിശ്വസിക്കാൻ വയ്യ'; ആദിത്യനെ കുറിച്ച് സഹപ്രവർത്തകർ
ഇന്ന് പുലർച്ചെയാണ് സീരിയൽ സംവിധായകൻ ആദിത്യൻ ലോകത്തോട് വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പ്രിയ സംവിധായകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് മലയാള സീരിയൽ ലോകം. സാന്ത്വനം, വാനമ്പാടി, ആകാശദൂത് അടക്കമുളള സൂപ്പർ ഹിറ്റ് പരമ്പരകൾ ഒരുക്കിയ സംവിധായകന്റെ പെട്ടെന്നുള്ള മരണം പ്രേക്ഷകർക്കും വേദനയായിരിക്കുകയാണ്.
പ്രേക്ഷകരുടെ പള്‍സ് അറിയാവുന്ന സംവിധായകനായിരുന്നു ആദിത്യന്‍. അദ്ദേഹം ഒരുക്കിയ പരമ്പരകളൊക്കെ എപ്പോഴും റേറ്റിംഗിലും മുന്നിലായിരുന്നു. സൂപ്പർ ഹിറ്റായി സംപ്രേഷണം തുടരുന്ന സാന്ത്വനം തന്നെ അതിന് തെളിവാണ്. സീരിയലിന് പുറമെ സിനിമയിലും തന്റെ കഴിവ് തെളിയിക്കാൻ ഒരുങ്ങുകയായിരുന്നു ആദിത്യൻ. ചെയ്യാനിരിക്കുന്ന സിനിമയുടെ ആലോചനകളിലുമായിരുന്നു അദ്ദേഹം. അതിനിടെയാണ് മരണം തേടിയെത്തുന്നത്.

മരണവാർത്ത വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നാണ് ആദിത്യന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും പറയുന്നത്. കഴിഞ്ഞ ദിവസം പോലും ഷൂട്ടിങും മറ്റുമായി തിരക്കിലായിരുന്നു ആദിത്യൻ. നാളെ കാണാമെന്ന് പറഞ്ഞാണ് അദ്ദേഹം സെറ്റിൽ നിന്നും ഇറങ്ങിയതെന്ന് സാന്ത്വനം സീരിയൽ കുടുംബത്തിലെ അംഗങ്ങൾ പറയുന്നു. പ്രിയസംവിധായകനെ ഒരുനോക്ക് കാണാൻ എത്തിക്കൊണ്ടിരിക്കുകയാണ് സിനിമാ, സീരിയൽ ലോകം. രാവിലെ തന്നെ ആശുപത്രിയിലേക്ക് ഒരുപാട് പേർ എത്തിയിരുന്നു.
അതിനിടെ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും അദ്ദേഹത്തെ കുറിച്ചുള്ള ഓർമകളും പങ്കുവയ്ക്കുകയാണ് താരങ്ങൾ. നാളെ കാണാം എന്ന് പറഞ്ഞു പോയ ആളാണ്, ഇന്ന് നമ്മൾ അറിയുന്നത് മരണവർത്തയാണ്. വിശ്വസിക്കാൻ നമുക്കും കഴിഞ്ഞിട്ടില്ല, ഹൃദയാഘാതം ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു എന്നാണ് സഹപ്രവർത്തകർ പറയുന്നത്. 'രണ്ടുകുഞ്ഞുമക്കളും ഭാര്യയും അവർക്ക് അതിനുള്ള ശക്തി തമ്പുരാൻ നൽകട്ടെ', നടി ഉമ നായർ പറഞ്ഞു.
ഒന്നും പറയാതെ ഒറ്റയടിക്ക് അങ്ങ് പോയിക്കളഞ്ഞു രണ്ടു ദിവസം മുൻപും ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചതാണ് തിരുവനന്തപുരം തിരുമലയിൽ പണിതു തുടങ്ങിയ പുതിയ വീടിനെക്കുറിച്ചും ഒക്കെ പറഞ്ഞു വലിയ സന്തോഷത്തിലായിരുന്നു... വിശ്വസിക്കാൻ പറ്റുന്നില്ല... ഏതൊരാളോടും വളരെ സൗമ്യനായി പെരുമാറിയിരുന്ന ആളാണ് ആദിത്യൻ എന്ന് സംവിധായകൻ പ്രസാദ് പറഞ്ഞു. 'പ്രിയപ്പെട്ട ആദിത്യ, വിശ്വസിക്കാൻ പറ്റുന്നില്ല. ഈശ്വര സഹിക്കാൻ പറ്റുന്നില്ല... വാനമ്പാടിയിലെ എന്റെ ഭദ്രയും, ആകാശദൂദിലെ ജെസിയും ഈ കൈകളിൽ ഭദ്രം ആയിരുന്നു', എന്നാണ് നടി സീമ ജി നായർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
'എന്ത് കാര്യവും എന്നോട് പറയാറുള്ള പ്രിയ ആദിത്യാ, ഒരു യാത്രാമൊഴി പോലും തരാതെ ഞങ്ങളെ വിട്ടു പോയല്ലോ. എന്റെ വിഷമങ്ങൾ ഞാനിനി ആരോട് പറയും പ്രിയ മിത്രമേ? അതുകൊണ്ട് തന്നെ പ്രണാമവും ആദരാഞ്ജലിയും ഞാൻ മനഃപൂർവം അർപ്പിക്കുന്നില്ല. കാരണം നിങ്ങളിപ്പോഴും എന്റെ ഉള്ളിൽ ജീവനോടെ ചൈതന്യത്തോടെ തന്നെ ഉണ്ടെന്ന് ഞാൻ വെറുതെയെങ്കിലും വിശ്വസിച്ചോട്ടേ. എന്തൊരു ലോകം ദൈവമേ ഇത്', നടൻ മനോജ് കുമാർ ഫേസ്‌ബുക്കിൽ എഴുതി.

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരമ്പരയാണ് സാന്ത്വനം. 2020ൽ ആരംഭിച്ച സീരിയൽ തുടക്കം മുതൽ ഇതുവരെയും ഒരിക്കൽ പോലും ജനപ്രീതിയുടെ കാര്യത്തിൽ പിന്നിലേക്ക് പോയിട്ടില്ല. പരമ്പരയുടെ ജീവനും ശ്വാസവും എല്ലാമായിരുന്നു ആദിത്യൻ. പോയ വർഷങ്ങളിൽ നിരവധി അവാർഡുകൾ സാന്ത്വനം വാരിക്കൂട്ടിയിരുന്നു. പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന തമിഴ് പരമ്പരയുടെ മലയാളം റീമേക്കാണ് സാന്ത്വനം. അത് മലയാളത്തിൽ ഇത്രയും വലിയ ഹിറ്റായതിന് മുഴുവൻ ക്രെഡിറ്റും ആദിത്യനാണ് സഹപ്രവർത്തകർ നൽകുന്നത്.
കൊല്ലം അഞ്ചൽ സ്വദേശിയാണ് ആദിത്യന്‍. ഏറെക്കാലമായി തിരുവനന്തപുരത്ത് പേയാട് ആണ് താമസം. ഭാര്യയും രണ്ടു മക്കളുമാണ് ആദിത്യന്.


Click it and Unblock the Notifications