'എന്നെപ്പോലുള്ളവർ അത് അനുഭവിച്ചിട്ടുണ്ട്, അതോടെ സിനിമ വേണ്ടെന്ന് വെച്ചു'; മനസുതുറന്ന് നടി രൂപാലി ഗാംഗുലി
സിനിമാ മേഖലയുടെ നിറംകെടുത്തുന്ന ഒന്നാണ് കാസ്റ്റിങ് കൗച്ച്. ഇതിനകം നിരവധി താരങ്ങൾ തങ്ങൾക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. ഭാഷ വ്യത്യാസമില്ലാതെ എല്ലാ ഇൻഡസ്ട്രികളിൽ നിന്നും കാസ്റ്റിംഗ് കൗച്ച് സംബന്ധിച്ച വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്. പുതിയ താരങ്ങളെയാണ് ഇത്തരക്കാർ കൂടുതലായും ലക്ഷ്യം വയ്ക്കുന്നത്. ഇന്നത്തെ മുൻനിര നായികമാർ പലരും തുടക്കകാലത്ത് ഇത്തരം അനുഭവങ്ങൾ ഉള്ളവരാണ്.

കാസ്റ്റിങ് കൗച്ച് കാരണം സിനിമ വിട്ടവരും, സിനിമയിൽ നിന്ന് അകലം പാലിച്ചവരുമായ താരങ്ങളും നിരവധിയുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നടി രൂപാലി ഗാംഗുലി. ഹിന്ദി സീരിയൽ രംഗത്തെ ജനപ്രിയ മുഖങ്ങളിലൊന്നാണ് രൂപാലി ഗാംഗുലി. 1985ൽ സാഹേബ് എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് രൂപാലിയുടെ അരങ്ങേറ്റം. എന്നാൽ മിനിസ്ക്രീനിലാണ് നടി തിളങ്ങിയത്. 2000ൽ സുകന്യ എന്ന സീരിയലിലൂടെയാണ് രൂപാലി ടെലിവിഷൻ രംഗത്തെത്തുന്നത്.
തുടർന്ന് സാരാഭായ് വേഴ്സസ് സാരാഭായ്, പർവാരിഷ്-കുച്ച് ഖട്ടേ കുച്ച് മീത്തി, കഹാനി ഘർ ഘർ കി, ബാ ബഹൂ ഔർ ബേബി തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ പരമ്പരകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്നു മാറുകയായിരുന്നു. നിലവിൽ അനുപമ എന്ന സീരിയലിലൂടെ കയ്യടി നേടുകയാണ് രൂപാലി. ഇരുപത്തിനടുത്ത് പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള രൂപാലി കരിയറിൽ ആകെ ചെയ്തിട്ടുള്ളത് മൂന്നോ നാലോ സിനിമകൾ മാത്രമാണ്.
ഇപ്പോഴിതാ മിനിസ്‌ക്രീനിൽ ഇത്ര വിജയകരമായ കരിയർ ഉണ്ടായിട്ടും സിനിമയിൽ നിന്നും അകലം പാലിച്ചതിനെ കുറിച്ച് മനസുതുറക്കുകയാണ് താരം. കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നതോടെയാണ് സിനിമയിൽ അഭിനയിക്കാനുള്ള മോഹം താൻ ഉപേക്ഷിച്ചതെന്ന് രൂപാലി പറയുന്നു. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ, കരിയറിൽ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുകയായിരുന്നു നടി.
'സിനിമകളിൽ ഞാൻ നന്നായി ചെയ്യാത്ത ഒരു കാലമുണ്ടായിരുന്നു, അത് എന്റെ ചോയ്‌സായിരുന്നു. കാരണം ആ സമയത്ത് ഇൻഡസ്ട്രിയിൽ കാസ്റ്റിംഗ് കൗച്ച് നിലനിന്നിരുന്നു. ചിലർ അനുഭവമുണ്ടാകില്ല. എന്നാൽ എന്നെപ്പോലുള്ള ആളുകൾ അത് അനുഭവിച്ചിട്ടുണ്ട്. അതോടെ സിനിമ വേണ്ടെന്ന് തീരുമാനിച്ചു', രൂപാലി പറയുന്നു.
സിനിമാ കുടുംബത്തിൽ നിന്നുള്ള നടിയാണ് രൂപാലി. ബോളിവുഡിലെ അറിയപ്പെടുന്ന സംവിധായകൻ അനിൽ ഗാംഗുലിയുടെ മകളാണ് താരം. അതുകൊണ്ട് തന്നെ താൻ സിനിമയിൽ എത്താത്തത് പലരും പരാജയമായി കണ്ടിരുന്നെന്ന് രൂപാലി പറയുന്നു. അന്ന് വിഷമം തോന്നിയെങ്കിലും ഇന്ന് അഭിമാനമുണ്ടെന്നും നടി പറഞ്ഞു. ഞാൻ സ്വപ്നം കണ്ടതെല്ലാം സീരിയലിലൂടെ ലഭിച്ചു. അനുപമ എന്ന പരമ്പര എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. അതിന് ഞാൻ എന്റെ അച്ഛനോടും ദൈവത്തോടും കടപ്പെട്ടിരിക്കുന്നു, നടി പറഞ്ഞു.

അടുത്തിടെ ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ, അനുപമ എന്ന പരമ്പരയിൽ അഭിനയിച്ച ശേഷം ബോഡി ഷെയിമിങ് കേൾക്കേണ്ടി വന്നതിനെ കുറിച്ചും രൂപാലി സംസാരിച്ചിരുന്നു. 'അനുപമയ്ക്ക് ശേഷം ഞാൻ ബോഡി ഷെയ്മിങ്ങിലൂടെയും ഏജ് ഷെയിമിങ്ങിലൂടെയും കടന്നുപോയി. നിന്റെ ചുളിവുകൾ കാണുന്നുണ്ടോ, തടിച്ചവളേ എന്നൊക്കെയാണ് ചിലർ വിളിച്ചത്, അതെ എനിക്ക് ചുളിവുകൾ ഉണ്ട്, അതിൽ ഞാൻ അഭിമാനിക്കുന്നു. ഞാൻ ഇന്ന് എന്താണോ അതിൽ അഭിമാനിക്കുന്നു', രൂപാലി പറഞ്ഞു.
മകൻ രുദ്രാൻഷ് ജനിച്ച ശേഷം രൂപാലി അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. നേരത്തെ, ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, പ്രസവശേഷം തിരിച്ചുവരുമ്പോൾ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ച് നടി തുറന്ന് പറഞ്ഞിരുന്നു. ഇൻഡസ്ട്രി ആഗ്രഹിക്കുന്നത് പോലൊരു ശരീരമില്ലാതെ നാല്പതുകളിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബുദ്ധിമുട്ടാണ്. എന്നാൽ തനിക്ക് അതിന് സാധിച്ചുവെന്ന് നടി പറയുകയുണ്ടായി.


Click it and Unblock the Notifications