'ആത്മഹത്യ ചെയ്യാൻ കുരുക്കിട്ട് തന്നിട്ട് അച്ഛൻ കാത്തുനിന്നു; നാലാം വയസുമുതൽ സന്തോഷമറിഞ്ഞിട്ടില്ല: ഗ്ലാമി ഗംഗ
സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് പരിചിതയാണ് ഗ്ലാമി ഗംഗ. യൂട്യൂബില്‍ സൗന്ദര്യ സംരക്ഷണത്തെ കുറിച്ചും മറ്റുമുള്ള വീഡിയോകളുമായി എത്തിയതോടെയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ഗംഗ പ്രേക്ഷക ശ്രദ്ധനേടുന്നത്. ഇന്ന് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ താരമാണ് ഗംഗ. നിരവധി പേരാണ് താരത്തെ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നത്.
എന്നാല്‍ തന്റെ ജീവിതം അത്ര സൗന്ദര്യം നിറഞ്ഞത് ആയിരുന്നില്ല എന്ന് അടുത്തിടെ ഗംഗ വെളിപ്പെടുത്തിയിരുന്നു. തനിക്ക് അച്ഛനില്ലെന്നും അമ്മയ്ക്കും സഹോദരിയുമാണ് ഉള്ളതെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ, ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ അച്ഛനിൽ നിന്ന് അകലാനുണ്ടായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഗ്ലാമി ഗംഗ.

വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു അച്ഛന്റെയും അമ്മയുടെയും. പെണ്ണ് കണ്ട് പതിനെട്ട് ദിവസത്തിനുള്ളിൽ വിവാഹം നടന്നു. കാര്യമായ അന്വേഷണം ഒന്നും നടന്നിരുന്നില്ല. അച്ഛൻ ഗൾഫിലായിരുന്നു. പക്ഷെ നാട്ടിൽ പ്രശ്നക്കാരനായത് കൊണ്ട് ഗൾഫിലേക്ക് അയച്ചതായിരുന്നു. കല്യാണം കഴിഞ്ഞ് മൂന്നാമത്തെ ദിവസമാണ് അച്ഛൻ മദ്യപാനി ആണെന്ന് അമ്മ അറിയുന്നത്.
കല്യാണ ശേഷം ഗൾഫിൽ പോയെങ്കിലും ഒരു മാസത്തിനുള്ളിൽ തിരിച്ചുവന്നു. പിന്നീട് മദ്യപാനവും അടിയും ബഹളവും തന്നെയായിരുന്നു. അമ്മയെ സ്‌നേഹത്തോടെ ഒന്ന് നോക്കുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. ചെറുപ്പത്തില്‍ അച്ഛനെ ഇഷ്ടമുള്ള മോളായിരുന്നു ഞാൻ. എന്തിനെങ്കിലും വാശി പിടിച്ച് കരയുമ്പോഴും അച്ഛനെ വിളിച്ചായിരുന്നു കരയുന്നത്.

അച്ഛന്‍ അമ്മയെ അടിയ്ക്കുമെന്ന് പലരും പറഞ്ഞ് കേട്ടിരുന്നെങ്കിലും കണ്ടിരുന്നില്ല. നാലാം ക്ലാസില്‍ വച്ചാണ് ആദ്യമായി ആ രംഗം കണ്ടത്. അന്ന് തുടങ്ങിയതാണ് ദുരിത ജീവിതം. പതിനെട്ട് വയസ്സ് വരെ അങ്ങനെ ആയിരുന്നുവെന്ന് താരം ഓർക്കുന്നു.
ഒരിക്കൽ വലിയ തടിക്കഷ്ണം കൊണ്ട് അച്ഛന്‍ അമ്മയെ അടിച്ചത് ഞാൻ കണ്ടു. വായില്‍ നിന്നും മൂക്കില്‍ നിന്നും ചോര വന്ന് അമ്മ തറയില്‍ വീണു. ഞാനും അനിയത്തിയും അമ്മയുടെ ചെന്നപ്പോൾ. അനങ്ങിയാല്‍ നിങ്ങളെയും തല്ലുമെന്ന് പറഞ്ഞു. അന്ന് സ്റ്റക്ക് ആയി നിന്നത് ഇപ്പോഴും ഓര്‍മയുണ്ടെന്ന് ഗംഗ പറയുന്നു. പിന്നീട് അമ്മയുടെ അച്ഛനും മാമന്മാരും വന്നാണ് അമ്മയെ ആശുപത്രിയില്‍ കൊണ്ടു പോയത്.

അന്ന് കേസ് കൊടുത്തു. അതിന് ശേഷം ആറ് മാസം ഡി അഡിക്ഷന്‍ സെന്ററിലാക്കി. ആ ആറ് മാസവും അച്ഛന്‍ മദ്യപിച്ചില്ല, അമ്മയെ ഉപദ്രവിച്ചില്ല. ഞങ്ങള്‍ സമാധാനത്തോടെ ഉറങ്ങി. അതുകഴിഞ്ഞ് വീണ്ടും കുടി തുടങ്ങിയ അച്ഛന്‍ പഴയതിലും വൈലൻറ് ആയി. ആദ്യം അമ്മയെ മാത്രമായിരുന്നു അടിക്കുന്നത്. പിന്നീട് ഞങ്ങളെയും അടിക്കാന്‍ തുടങ്ങി.
ഉറങ്ങി കിടക്കുന്ന ഞങ്ങളുടെ കാലില്‍ കയറി നില്‍ക്കും. എന്നെയും അമ്മയെയും അനിയത്തിയെയും പുറത്തിട്ട് വാതിലടച്ച് അകത്തിരിയ്ക്കും. അടി പേടിച്ച് ഞങ്ങള്‍ ഇരുട്ടില്‍ ഒളിച്ചിരുന്നാല്‍ കല്ലെടുത്ത് എറിയും. അച്ഛന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ അമ്മ മരിക്കാന്‍ ശ്രമിച്ചിരുന്നു. പാമ്പിന്റെ പൊത്തില്‍ കൈ ഇട്ടിട്ടുണ്ടെന്നും ഗ്ലാമി ഗംഗ പറഞ്ഞു.

നാലാം വയസ്സ് മുതല്‍ സന്തോഷം എന്താണെന്ന് ഞാൻ അറിഞ്ഞിട്ടില്ല. എന്നും തല്ലും വഴക്കും.ഒരിക്കല്‍ അച്ഛൻ അടിച്ചപ്പോള്‍ 'ഇങ്ങനെ ജീവിക്കുന്നതിലും ഭേദം ചത്താല്‍ മതി' എന്ന് ഞാൻ പറഞ്ഞു പോയി. അപ്പോള്‍ തന്നെ അച്ഛന്‍ അമ്മയുടെ സാരി കെട്ടി കുരുക്കിട്ട് തന്നു. ഉയരത്തിനായി ഒരു ബെഞ്ചും വച്ചു തന്നു. എന്നിട്ട് ചാവാന്‍ പറഞ്ഞു. മുറിയും അടച്ച് അച്ഛന്‍ പുറത്ത് കാത്തുനിന്നു. അന്ന് അമ്മയുടെ കരച്ചില്‍ കാരണമാണ് ഞാന്‍ മരിക്കാതിരുന്നത്.
സഹികെട്ട് പലപ്പോഴും അമ്മയുടെ വീട്ടില്‍ പോയി നിന്നിട്ടുണ്ട്. അപ്പോഴൊക്കെ ഒത്തു തീര്‍പ്പാക്കി വീണ്ടും വരും. അമ്മയുടെ വീട്ടില്‍ കൂട്ടു കുടുംബമാണ്. അവിടെ പോയി നിന്ന് അവരെയും ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാണ് അങ്ങോട്ട് പോകാതെ അച്ഛനെ സഹിച്ചത്. പക്ഷെ കൊല്ലുമെന്നായപ്പോൾ രക്ഷപ്പെടാന്‍ വേറെ വഴിയില്ലായിരുന്നുവെന്നും താരം പറയുന്നു.

ഒരിക്കല്‍ ഞാന്‍ സ്‌കൂൾ വിട്ട് വരുമ്പോള്‍ അച്ഛൻ അമ്മയെ ചവിട്ടി ഒരു കുഴിയിലേക്ക് ഇടുന്നതാണ് കണ്ടത്. അന്നാണ് അമ്മയെയും കൂട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. ഭാര്യയെയും മക്കളെയും വേണം എന്ന് പറഞ്ഞ് അച്ഛന്‍ കുടുംബ കോടതിയില്‍ കേസ് കൊടുത്തു. അവര്‍ അയച്ച നോട്ടീസിന് പ്രതികരിക്കാത്തതിനാല്‍ അമ്മയുടെ പേരില്‍ ഉണ്ടായിരുന്ന സ്ഥലം കോടതിയുടെ പേരിലായി. കേസ് ഇപ്പോഴും നടക്കുകയാണ്.
അതിനിടയിലാണ് ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. അമ്മ ഒരു ബേക്കറിയില്‍ ജോലിയ്ക്ക് പോകുന്നുണ്ട്. ചാനലില്‍ നിന്നും കിട്ടുന്നതാണ് ഞങ്ങളുടെ ഇപ്പോഴത്തെ പ്രധാന വരുമാനം. അത് വച്ച് ചെറിയ വാടക വീട്ടിലേക്ക് മാറി. സ്വന്തമായി ഒരു വീട് വയ്ക്കണം എന്നതാണ് സ്വപ്നമെന്നും ഗ്ലാമി ഗംഗ പറഞ്ഞു.


Click it and Unblock the Notifications











