അമ്മ എന്നെ ആർക്കോ കൊടുത്തു, ഞാൻ അവിടെനിന്ന് ഇറങ്ങി ഓടി; കുട്ടിക്കാലത്തെ നീറുന്ന ഓർമ്മ പങ്കുവച്ച് ഭാഗ്യലക്ഷ്‌മി
മലയാളികൾക്ക് ഏറെ സുപരിചിതയായ ഡബ്ബിങ് ആർട്ടിസ്റ്റാണ് ഭാഗ്യലക്ഷ്‌മി. ശബ്ദം കൊണ്ട് മലയാള സിനിമയിലെ പല നടിമാര്‍ക്കും അനുഗ്രഹമായി മാറിയ താരമാണ് അവർ. ശോഭന, ഉര്‍വശി മുതലിങ്ങോട്ട് നിരവധി നടിമാരുടെ സൂപ്പര്‍ഹിറ്റായ പല കഥാപാത്രങ്ങൾക്കും ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മി ആയിരുന്നു. നിരവധി പുരസ്‌കാരങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്.
സാമൂഹിക വിഷയങ്ങളിൽ ഒക്കെ സജീവമായി ഇടപെടുന്ന വ്യക്തി കൂടിയാണ് ഭാഗ്യലക്ഷ്‌മി. ചില വിഷയങ്ങളിലെ ഭാഗ്യലക്ഷ്മിയുടെ നിലപാടുകളും അഭിപ്രായപ്രകടനങ്ങളുമൊക്കെ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. എന്നാൽ ബിഗ് ബോസ് സീസൺ മൂന്നിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് ഭാഗ്യലക്ഷ്‌മിയെ പ്രേക്ഷകർ കൂടുതൽ അറിയുന്നത്. ഭാഗ്യലക്ഷ്‌മിയുടെ വ്യക്തി ജീവിതത്തെ കുറിച്ചെല്ലാം പ്രേക്ഷകർ കൂടുതൽ കാര്യങ്ങളിൽ മനസിലാകുന്നത് അപ്പോൾ മുതലാണ്.

കരുത്തുറ്റ സ്ത്രീയായാണ് ഭാഗ്യലക്ഷ്മിയെ പലപ്പോഴും ജനങ്ങൾ വിലയിരുത്തിയിട്ടുള്ളത്. എന്നാല്‍ തന്റെ ജീവിതത്തിലെ കഷ്ടതകളും ഓരോ അനുഭവങ്ങളുമാണ് ഭാഗ്യലക്ഷ്‌മിയെ അങ്ങനെ മാറ്റിയത്. ബിഗ് ബോസ് വേദിയിലൊക്കെ താൻ അനുഭവിച്ച പല ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ ഫ്ളവേഴ്സിന്റെ ഒരു കോടി എന്ന പരിപാടിയിൽ ഭാഗ്യലക്ഷമി തന്റെ കുട്ടിക്കാലത്തെ നീറുന്ന ഓർമ്മകൾ പങ്കുവച്ചതാണ് ശ്രദ്ധനേടുന്നത്.
രോഗിയായി ചികിത്സയ്ക്ക് ഒന്നും പണമില്ലാതെ കഴിഞ്ഞിരുന്ന അമ്മ തന്നെ വിൽക്കാൻ നോക്കിയിട്ടുണ്ടെന്നും അവരുടെ അടുത്ത് നിന്ന് താൻ ഇറങ്ങി ഓടുകയാണ് ഉണ്ടായതെന്നും ഭാഗ്യലക്ഷ്‌മി പറയുന്നുണ്ട്. കുടുംബത്തിലെ കാര്യങ്ങൾ നോക്കാൻ സ്‌കൂളിൽ വിടാതെ ജോലിക്ക് വിട്ടതും ഭാഗ്യലക്ഷ്‌മി പറയുന്നു. ഭാഗ്യലക്ഷ്‌മിയുടെ വാക്കുകൾ ഇങ്ങനെ.

'അന്ന് എല്ലാ അമ്മമാരുടെയും ചിന്ത ആൺകുട്ടികൾക്ക് വിദ്യാഭ്യാസം വേണം പെൺകുട്ടികൾക്ക് വേണ്ട എന്നാണല്ലോ. പെൺകുട്ടികൾ നാളെ കല്യാണം കഴിച്ച് പോകാനുള്ളവർ ആണല്ലോ. കല്യാണം കഴിച്ച് പോകാൻ പ്രത്യേകിച്ച് വിദ്യാഭ്യാസവും വേണ്ട. വിവാഹ ജീവിതവും വിദ്യാഭ്യാസവും തമ്മിൽ ഒരു ബന്ധവും ഇല്ലെന്നാണ് ചിന്ത. അതുകൊണ്ട് ചേട്ടനെ സ്‌കൂളിൽ വിട്ടു. എന്നെ ജോലിക്ക് വിട്ടു,'
'ഞാൻ സ്റ്റിച്ചിംഗ് സെന്ററിൽ ജോലിക്ക് പോയിട്ടുണ്ട്. ബ്ലൗസിന്റെ ഹുക്ക് പിടിപ്പിക്കാൻ. ഇപ്പോൾ എന്റെ വീട്ടിൽ ഞാൻ ഹുക്കൊക്കെ നന്നായി പിടിപ്പിക്കുന്നത് അന്ന് പഠിച്ചത് കൊണ്ടാണ്. ഒരു ദിവസം പത്ത് രൂപയാണ് കിട്ടുക. അന്ന് പ്ലാസ്റ്റിക് വയർ കൊണ്ട് കസേര ഉണ്ടാക്കുന്ന പരിപാടിയുണ്ട്. ആ പണിയ്ക്ക് ഒക്കെ പോയിട്ടുണ്ട്. 50 രൂപ വാടക കൊടുക്കാനും കഞ്ഞി കുടിക്കാനുമുള്ളത് അതിൽ നിന്ന് കിട്ടും,'

'അങ്ങനെ ഇരുന്നപ്പോഴാണ് അമ്മയ്ക്ക് രോഗം വീണ്ടും സീരിയസ് ആയത്. അമ്മ വീണ്ടും ആശുപത്രിയിൽ ആയി. ഞാനും ചേട്ടനും പിന്നെ കോയമ്പത്തൂർ ആയിരുന്ന ചേച്ചിയും വന്നു. അങ്ങനെ ചേച്ചി ജോലിക്ക് ഒക്കെ പോകാൻ തുടങ്ങി എന്നെ സ്‌കൂളിൽ അയച്ചു. മദ്രാസിലെ ഒരു ഹോട്ടലിന്റെ ഉടമായണ് ഞങ്ങളുടെ സ്പോൺസർഷിപ് എടുത്ത് പഠിക്കാൻ വിട്ടത്. പിള്ളേരെ ഇങ്ങനെ സ്‌കൂളിൽ വിടാതെ നിർത്തുന്നത് എന്തിനാ ഞാൻ ഫീസ് കൊടുത്തോളം എന്ന് പറഞ്ഞ് അയച്ചതാണ്,'
'പക്ഷെ വീണ്ടും എന്റെ പഠിത്തം മുടങ്ങി. ആശുപത്രിയിൽ ഭക്ഷണം ഒക്കെ കൊണ്ടുപോയി കൊടുക്കണ്ടേ. ഉണ്ണി ഏട്ടൻ സ്‌കൂളിൽ പോകും ഞാൻ രാവിലെ ഭക്ഷണം ഉണ്ടാക്കി ആശുപത്രിയിൽ പോകും. അമ്മ രണ്ടു മൂന്ന് മാസത്തോളം അങ്ങനെ ഹോസ്പിറ്റലിൽ കിടന്നു മരിച്ചു,' ഭാഗ്യലക്ഷ്‌മി പറഞ്ഞു.

അമ്മ ഭാഗ്യലക്ഷ്മിയോട് അവസാനം സംസാരിച്ചത് എന്താണെന്ന ചോദ്യത്തിന് അമ്മ തന്നെ മറ്റൊരാൾക്ക് കൊടുക്കാൻ പോയതിനെ കുറിച്ചാണ് ഭാഗ്യലക്ഷ്‌മി പറഞ്ഞത്. 'അമ്മയുടെ തൊട്ടപ്പുറത്തെ കട്ടിലിൽ കിടന്നിരുന്ന ഒരു രോഗി. അവരെ കാണാൻ മകളും മകനും വന്നിരുന്നു. അന്ന് ഞാൻ കഞ്ഞിയുമായി ചെന്നപ്പോൾ അമ്മ എന്നെ പിടിച്ച് അവരുടെ കയ്യിൽ കൊടുത്തു. ഇവരോടൊപ്പം പൊയ്‌ക്കോളു എന്ന് പറഞ്ഞു.,'
'അമ്മ എന്നെ കൊടുത്തു, ആർക്കോ കൊടുത്തു. ഞാൻ അവിടെനിന്ന് ഇറങ്ങി ഓടി. അവരോടൊപ്പം പോയാൽ ഞാൻ രക്ഷപ്പെടുമെന്ന് ഓർത്ത് കാണും. എന്നോട് ഒന്നും പറഞ്ഞില്ല. ഉണ്ണിയെ കൊടുക്കാൻ പറ്റില്ല അവന് ഫിക്സുണ്ട്. ചേച്ചിക്ക് അത്യാവശ്യം പ്രായമായി. അപ്പോൾ എന്നെ പിടിച്ച് കൊടുത്തു. അവർക്ക് മക്കൾ ഒന്നുമില്ലെന്ന് പറഞ്ഞു. ഞാൻ അവിടെന്ന് കയ്യും വിടീപ്പിച്ച് ഓടി. ആ ഓട്ടം ചെന്ന് നിന്നാണ് മദ്രാസ് സെൻട്രൽ ഹോസ്പിറ്റലിന്റെ മുന്നിലാണ്. അന്ന് ഒരു പാലത്തിന്റെ മുകളിലൂടെയാണ് ഞാൻ ഓടിയത്. ഈയിടെ ഞാൻ അതിന്റെ മുകളിലൂടെ ഒന്ന് നടന്നു,' ഭാഗ്യലക്ഷ്‌മി പറഞ്ഞു.


Click it and Unblock the Notifications