അമ്മയ്ക്ക് ഇഷ്ടമില്ലാത്ത ഒന്നും ചെയ്യാൻ ആഗ്രഹിച്ചിട്ടില്ല; കല്യാണവും അമ്മയുടെ ആഗ്രഹം പോലെ നടത്തി: മാളവിക
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി മാളവിക കൃഷ്‌ണദാസ്. ഡാൻസർ, അവതാരക, അഭിനേത്രി എന്നിങ്ങനെ വിവിധ മേഖലകളിൽ തിളങ്ങിയിട്ടുള്ള മാളവിക സോഷ്യൽ മീഡിയയിലെയും മിന്നും താരമാണ്. ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് മാളവിക ശ്രദ്ധ നേടുന്നത്. തുടർന്ന് അവതാരകയായും അഭിനേത്രി ആയുമെല്ലാം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തി. എന്നാൽ നായികാ നായകൻ എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് മാളവിക പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയാകുന്നത്.
നായികാ നായകന് ശേഷമാണ് മാളവിക യൂട്യൂബ് ചാനലും മറ്റുമായി സജീവമാകുന്നത്. തന്റെ വിശേഷങ്ങളെല്ലാം മാളവിക ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ വിവാഹ വിശേഷങ്ങളും യൂട്യൂബ് വ്ലോഗുകളിലൂടെയാണ് മാളവിക അറിയിച്ചത്.നായികാ നായകനിൽ മാളവികയുടെ സഹ മത്സരാർഥിയായ തേജസിനെയാണ് മാളവികയെ വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹവീഡിയോയും വിവാഹശേഷമുള്ള ഹണിമൂൺ ട്രിപ്പിന്റെ അടക്കം വിശേഷങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.

പരിചയക്കാരാണെങ്കിലും പ്രണയവിവാഹമായിരുന്നില്ല ഇവരുടേത്. വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു. നേരത്തെ എങ്ങനെയാണു തങ്ങളുടെ സൗഹൃദം വിവാഹത്തിലേക്ക് എത്തിയത് എന്നൊക്കെ മാളവിക പറഞ്ഞിരുന്നു. ഇപ്പോഴിതാ അമ്മയോട് കാര്യം അവതരിപ്പിച്ചതിനെ കുറിച്ച് മാളവിക പറഞ്ഞത് ശ്രദ്ധനേടുകയാണ്. അമ്മ മാത്രമാണ് മാളവികയ്ക്ക് ഉള്ളത്. അതുകൊണ്ട് തന്നെ അമ്മയ്ക്ക് ഇഷ്ടമില്ലാത്ത ഒന്നും താൻ ചെയ്യാറില്ലെന്ന് മാളവിക പറയുന്നു.
അതുകൊണ്ട് തന്നെ വളരെ നാടകീയമായാണ് വിവാഹാലോചനയുടെ കാര്യം അമ്മയോട് പറഞ്ഞതെന്നാണ് മാളവിക പറയുന്നത്. വിവാഹശേഷം വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മാളവിക ഇക്കാര്യം പറഞ്ഞത്.
'എന്റെ വീട്ടിൽ ഞാനും അമ്മ ഉഷയും മാത്രമേയുള്ളൂ. അച്ഛൻ കൃഷ്ണദാസിനു ബിസിനസ്സായിരുന്നു. ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചു. അമ്മയ്ക്ക് ഇഷ്ടമില്ലാത്ത ഒന്നു ചെയ്യാൻ ഞാൻ ആഗ്രഹിച്ചില്ല. അതുകൊണ്ടു തന്നെ നാടകീയമായാണു വിവാഹാലോചനയുടെ കാര്യം അവതരിപ്പിച്ചത്. എനിക്ക് എപ്പോഴാണ് കല്യാണം നോക്കി തുടങ്ങുക?' എന്നു ചോദിച്ചപ്പോൾ 24, 25 വയസ്സൊക്കെ ആകുമ്പോൾ നോക്കാം' എന്ന് ഒഴുക്കൻ മട്ടിലായിരുന്നു അമ്മയുടെ മറുപടി',
'അന്നെനിക്ക് 21 വയസ്സേ ഉള്ളൂ, ബിബിഎ പഠനം പൂർത്തിയായിട്ടുമില്ല. 'നാളും ജാതകവുമൊക്കെ നോക്കി എല്ലാ ഒത്തു വന്നാൽ, സമ്മതമാണെങ്കിൽ ഈ ആലോചന നോക്കിക്കോളൂ...' എന്നു പറഞ്ഞ് തേജസേട്ടന്റെ പ്രപ്പോസൽ അമ്മയ്ക്കു കൈമാറി എല്ലാം ഒത്തുവന്നു. രണ്ടു കുടുംബങ്ങളും ഒന്നിച്ചെടുത്ത തീരുമാനത്തിന്റെ ഭാഗമായി മൂന്നു വർഷം എല്ലാം സീക്രട്ടാക്കി വച്ചു. അതായിരുന്നു ഞങ്ങളുടെ പ്രണയകാലം', മാളവിക പറഞ്ഞു.

കല്യാണം ആർഭാടപൂർവം വളരെ ആഘോഷമായി നടത്തിയത് അമ്മയുടെ ആഗ്രഹപ്രകാരമാണെന്നും മാളവിക അഭിമുഖത്തിൽ പറഞ്ഞു. 'ഒറ്റമോളായതിനാൽ കല്യാണം നന്നായി തന്നെ നടത്തണമെന്ന് അമ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. വല്യമ്മയുടെ മോൻ ദീപു ചേട്ടനായിരുന്നു അക്കാര്യത്തിൽ അമ്മയുടെ വലം കൈ', മാളവിക പറഞ്ഞു. കല്യാണശേഷം ആദ്യയാത്ര തായ്ലൻഡിലേക്കായിരുന്നു. പിന്നീടു പോയതു ദുബായിലേക്കാണെന്നും മാളവിക അഭിമുഖത്തിൽ പറഞ്ഞു.
മേർച്ചന്റ് നേവിയിൽ മെക്കാനിക്കൽ എഞ്ചിനീയറാണ് തേജസ്. വിവാഹത്തോടനുബന്ധിച്ച് അവധിയിൽ ആയിരുന്ന തേജസ് അടുത്തിടെയാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്. അടുത്തിടെ മാളവിക വീഡിയോയിലൂടെ ഇക്കാര്യം പങ്കുവെച്ചിരുന്നു. തേജസ് പോയശേഷം തന്റെ ജീവിതം അത്ര അടിപൊളിയല്ലെന്നാണ് മാളവിക പറഞ്ഞത്. ആറ് മാസത്തിന് ശേഷമേ തേജസ് വരുകയുള്ളുവെന്നും ഇത്തവണ ബ്രസീലിലേക്കാണ് യാത്രയെന്നും മാളവിക പറഞ്ഞിരുന്നു.


Click it and Unblock the Notifications