'എന്റെ ശരീരത്തിന് സ്വാഭാവികമായി ഗർഭം ധരിക്കാൻ കഴിയില്ലെന്ന് വിശ്വസിച്ചു, പക്ഷേ അത്ഭുതം സംഭവിച്ചു'; നടി ദേബിന
ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ദേബിന ബോണര്‍ജിയും ഗുര്‍മീത് ചൗധരിയും. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് രണ്ടു മാലാഖ കുഞ്ഞുങ്ങൾ ഇരുവരുടെയും ജീവിതത്തിലേക്ക് വന്നത്. കഴിഞ്ഞ വർഷമാണ് ഇവർക്ക് രണ്ട് പെൺകുഞ്ഞുങ്ങൾ ജനിക്കുന്നത്. നിരവധി പ്രതിബന്ധങ്ങള്‍ മറികടന്നായിരുന്നു ദേബിന ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയത്. മാസങ്ങൾക്ക് ശേഷം രണ്ടാമത്തെ കുഞ്ഞും എത്തി.
2011 ല്‍ ആയിരുന്നു ദേബിനയുടെയും ഗുർമീതിന്റെയും വിവാഹം. പിന്നീടുള്ള 11 വർഷക്കാലം കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഇവർ. അക്യുപങ്ചര്‍, ആയുര്‍വേദം, ഐവിഎഫ് എന്നിങ്ങനെ പലതരത്തിലുള്ള ചികിത്സകളും നടത്തി. അഞ്ച് വര്‍ഷത്തോളം ഐവിഎഫ് ചികിത്സ നടത്തിയ ശേഷം 2022 ഏപ്രിൽ മൂന്നിനാണ് ഇവരുടെ ആദ്യത്തെ മകൾ ലിയാന ജനിക്കുന്നത്. 2022 നവംബർ 11ന് ആയിരുന്നു രണ്ടാമത്തെ കുഞ്ഞിന്റെ ജനനം.

രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കെ, താൻ എങ്ങനെയാണ് മാസങ്ങൾക്കുള്ളിൽ വീണ്ടും ഗർഭിണി ആയതെന്ന് വ്യക്തമാക്കി നടി എത്തുകയുണ്ടായി. അറിഞ്ഞപ്പോഴുണ്ടായ സന്തോഷത്തെ കുറിച്ചും ലക്ഷണങ്ങൾ ഒന്നും ഉണ്ടാകാതെ ഇരുന്നതിനെ കുറിച്ചുമൊക്കെ താരം സംസാരിച്ചിരുന്നു. ഇപ്പോഴിതാ അത് വീണ്ടും ശ്രദ്ധനേടുകയാണ്.
വീട്ടിൽ വച്ച് നടത്തിയ പ്രഗ്നൻസി ടെസ്റ്റിൽ ഗർഭിണി ആണെന്ന് കണ്ടപ്പോൾ ഞെട്ടിപ്പോയി എന്നാണ് താരം പറഞ്ഞത്. എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. സാധാരണ രീതിയിൽ ഗർഭം ധരിക്കാൻ തന്റെ ശരീരത്തിന് കഴിയില്ല എന്നായിരുന്നു മെഡിക്കൽ റിപ്പോർട്ടുകൾ. എന്നിട്ടും അത് സംഭവിച്ചു. അതാണ് അത്ഭുതമെന്ന് ദേബിന പറഞ്ഞു.
'എന്റെ ശരീരത്തിന് ഗർഭധാരണത്തിനുള്ള സ്വാഭാവിക ശേഷി നഷ്ടപ്പെട്ടുവെന്ന ചിന്തയിലാണ് കഴിഞ്ഞ അഞ്ചാറ് വർഷം ഞാൻ ജീവിച്ചത്. എനിക്ക് എൻഡോമെട്രിയോസിസ്, അഡെനോമിയോസിസ് തുടങ്ങിയ രോഗാവസ്ഥകൾ ഉണ്ടായിരുന്നു. ഇത് സ്വാഭാവികമായി ഗർഭം ധരിക്കുന്നതിനെ തടസപ്പെടുത്തുന്നുന്നതാണ്. എനിക്ക് എഎംഎച്ചിൽ കുറവുണ്ടായി. എന്റെ അണ്ഡങ്ങൾക്ക് ഗുണനിലവാരം കുറവായിരുന്നു. കൂടാതെ, ഞാൻ അഭിമുഖീകരിച്ച പ്രധാന പ്രശ്നം എന്റെ ഗർഭാശയ പാളി ഒരിക്കലും നന്നായി രൂപപ്പെടുന്നില്ല എന്നതാണ്. അതുകൊണ്ട് തന്നെ സ്വാഭാവികമായി ഗർഭം ധരിക്കാൻ കഴിയുമായിരുന്നില്ല', ദേബിന പറഞ്ഞു.
ഗർഭിണി ആണെന്ന് അറിയിച്ചപ്പോൾ ഡോക്ടറും ഞെട്ടിയെന്ന് ദേബിന പറയുന്നു. വേഗം സ്കാൻ ചെയ്യാൻ ഡോക്ടർ നിർദേശിച്ചു. കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേട്ടു. നമ്മൾ അനുവദിച്ചാൽ മനുഷ്യശരീരത്തിന് എന്തും ചെയ്യാൻ കഴിയുമെന്ന് അന്ന് മനസിലാക്കി. ഒരുപാട് പ്രതീക്ഷകൾ വയ്ക്കാതെയും അനാവശ്യമായി സമ്മർദ്ദം നൽകാതെയും ഇരുന്നാൽ മതിയെന്ന് താരം പറഞ്ഞു.
രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണി ആയിരിക്കുമ്പോൾ ഉണ്ടായ ആശങ്കയെ കുറിച്ചും ദേബിന പറയുകയുണ്ടായി. ആദ്യത്തെ പ്രസവത്തിന് ശേഷം തനിക്ക് രക്തസ്രാവമുണ്ടായിരുന്നുവെന്ന് ദേബിന പറയുന്നു. അതുകൊണ്ട് തന്നെ ഗർഭിണിയാകുമെന്ന് കരുതിയില്ല. കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേട്ട ശേഷവും രക്തസ്രാവം നിന്നിരുന്നില്ല. അത് ആശങ്കയ്ക്ക് കാരണമായി. ഗർഭാവസ്ഥയിൽ രക്തസ്രാവം ഗർഭം അലസിയതിന്റെ ലക്ഷണമാകാം എന്നായിരുന്നു ഗൂഗിളിൽ തിരഞ്ഞപ്പോൾ കണ്ടത്.
എന്നാൽ തനിക്ക് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. ഡോക്ടർമാർ ഉൾപ്പടെ ആശയക്കുഴപ്പത്തിലായി. ഒടുവിൽ, കുറെ സ്കാനുകൾക്ക് ശേഷം ഒരു ക്ലോട്ട് കണ്ടെത്തി. അതാണ് രക്തസ്രാവത്തിന് കാരണമെന്ന് മനസിലായി. മൂന്നാം മാസത്തോടെ ബ്ലീഡിങ് അവസാനിക്കുകയും ചെയ്‌തു. കുഞ്ഞിന് എന്തെങ്കിലും വൈകല്യങ്ങൾ ഉണ്ടാകുമോ എന്നതായിരുന്നു പിന്നീടുണ്ടായ ആശങ്ക. അതിനായി സ്കാനുകളും ബ്ലഡ് ടെസ്റ്റുകളും നടത്തി. ഏകദേശം 60,000 രൂപ അതിനായി. എല്ലാം നോർമലായിരുന്നു എന്ന് ദേബിന പറഞ്ഞു.

രണ്ടാം തവണ നല്ല വിശ്രമം ആവശ്യമായിരുന്നു. അതിന് കുടുംബം നല്ല രീതിയിൽ സഹായിച്ചു. നേരത്തെ ഐവിഎഫ് ചികിത്സ ചെയ്യുമ്പോഴൊക്കെ കൂടെ നിന്നത് തന്റെ അമ്മ ആയിരുന്നുവെന്നും നടി പറയുന്നുണ്ട്. ഗർഭിണി ആയിരിക്കെ തനിക്ക് അതിന്റെതായ ഒരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്നും നടി വ്യക്തമാക്കി. ഒന്നിനോടും ആസക്തി തോന്നിയില്ല, ഛർദ്ദിക്കാൻ വന്നില്ല, മത്സ്യം കഴിക്കുന്നതിനൊന്നും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല, തലകറക്കമോ മലബന്ധമോ ഒന്നും ഉണ്ടായിരുന്നില്ലെന്ന് നടി പറഞ്ഞു.
ആ സമയത്ത് കുഞ്ഞിനോടായി താൻ സംസാരിച്ചിരുന്നുവെന്നും ദേബിന പറയുന്നു. 'ഈ ശരീരം എല്ലാത്തിനും പ്രാപ്തമാണെന്ന് നീ തെളിയിച്ചു. നീ ഇവിടെ താമസിക്കാൻ വേണ്ടി വന്നതാണ്. അതിനാൽ നീ പോരാടുകയും സ്വയം സുഖപ്പെടുത്തുകയും ചെയ്യുക' എന്ന് പറഞ്ഞു. നിങ്ങൾ എന്നെ വിശ്വസിക്കില്ല, 3-4 ദിവസത്തിനുള്ളിൽ രക്തസ്രാവം നിലച്ചു. നമ്മുടെയും ഡോക്ടർമാരുടെയും കയ്യിൽ നിൽക്കാത്ത കാര്യങ്ങൾ ദൈവത്തിന് വിട്ടുകൊടുക്കുക. അവൻ സുഖപ്പെടുത്തുമെന്നും ദേബിന കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











