'കയ്യിൽ പിടിച്ച് കട്ടിലിലേക്ക് കിടത്താൻ ശ്രമിച്ചു, ഞാൻ ഇറങ്ങിയോടി'; സംവിധായകനെതിരെ നടി വർഷിണി!
ഭാഷ വ്യത്യാസമില്ലാതെ എല്ലാ സിനിമാ മേഖലയിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. നിരവധി താരങ്ങൾ ഇതിനകം തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. സിനിമയിലെത്തണം, നാലാളറിയുന്ന താരമാകണം എന്നൊക്കെ ആഗ്രഹിച്ചു വരുന്ന പുതിയ പെൺകുട്ടികളെയാണ് ഇത്തരക്കാർ കൂടുതലായി ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ അവസരത്തിന് വേണ്ടി കൂടെ കിടക്കാൻ നിർബന്ധിച്ചതിനെ കുറിച്ച് മുൻനിര താരങ്ങളടക്കം വെളിപ്പെടുത്തിയിട്ടുണ്ട്.
മീടു സജീവമായതോടെയാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഇത്തരം ചൂഷണങ്ങളുടെ ഞെട്ടിക്കുന്ന വാർത്തകൾ പുറത്തു വന്നത്. അതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും താരങ്ങൾ അടക്കമുള്ളവർ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. അന്നത് വലിയ ചർച്ചയായിരുന്നു. നല്ല ചില മാറ്റങ്ങൾക്കും കാരണമായി. കൂടുതൽ പേർ പ്രതികരിക്കാനും തുറന്നു പറയാനുമെല്ലാം തയ്യാറായി. എങ്കിലും ഇത്തരം മോശം പ്രവണതകളെ പൂർണമായി ഇല്ലാതാക്കുക എന്നത് അസാധ്യമായി തുടരുകയാണ്. നിരവധി യുവതാരങ്ങളാണ് ഇപ്പോഴും ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് രംഗത്തെത്തുന്നത്.

ഇപ്പോഴിതാ, തനിക്കുണ്ടായ അത്തരമൊരു മോശം അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് തെലുങ്ക് അവതാരകയും നടിയും മോഡലുമായ വർഷിണി സൗന്ദർരാജൻ. മോഡലിങ്ങിൽ നിന്നും കരിയർ ആരംഭിച്ച വർഷിണി തുടർന്നാണ് സിനിമയിലേക്ക് എത്തുന്നത്. ശാകുന്തളം അടക്കം ഏതാനും സിനിമകളിൽ അഭിനയിച്ച വർഷിണി പ്രേക്ഷകർക്ക് കൂടുതൽ പരിചിതയാകുന്നത് അവതാരകയായി എത്തിയത് മുതലാണ്. തെലുങ്കിൽ ചില ജനപ്രിയ ഷോകളുടെ അവതാരകയായി വർഷിണി തിളങ്ങിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിലും താരമാണ് വർഷിണി. നിരവധി പേരാണ് ഇൻസ്റ്റാഗ്രാമിലടക്കം താരത്തെ ഫോളോ ചെയ്യുന്നത്. നടി പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ അതിവേഗം വൈറലായി മാറാറുണ്ട്. കൂടുതൽ ഗ്ളാമറസ് വേഷങ്ങളിലുള്ള ചിത്രങ്ങളാണ് താരം പങ്കുവയ്ക്കാറുള്ളത്. കഴിഞ്ഞ ഒമ്പത് വർഷത്തിലേറെയായി സിനിമയിൽ അഭിനയിക്കുന്നുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളൊന്നും താരത്തിന് അധികം ലഭിച്ചിട്ടില്ല.
അതുകൊണ്ട് തന്നെ സിനിമയിലും വെബ് സീരീസുകളിലെല്ലാം മികച്ച അവസരങ്ങൾ തേടി നടക്കുകയാണ് താരം. ഇതിന്റെ ഭാഗമായി നിരവധി ഓഡിഷനുകളിലും വർഷിണി പങ്കെടുക്കുന്നുണ്ട്. അങ്ങനെ ഒരു ഓഡിഷന് പോയപ്പോൾ നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച്ചാണ് വർഷിണി അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞത്.

ഞാനും കാസ്റ്റിംഗ് കൗച്ചിന്റെ ഇരയാണ് എന്ന് പറഞ്ഞു കൊണ്ടാണ് വർഷിണി സംസാരിച്ചു തുടങ്ങിയത്. 'ലോക്ക് ഡൗണിന് മുമ്പ് ഒരു വെബ് സീരീസിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ഒരു സംവിധായകൻ ഓഡിഷന് വേണ്ടി ഒരു ഹോട്ടലിലേക്ക് ക്ഷണിച്ചു. കണ്ട ഉടനെ സംവിധായകൻ പറഞ്ഞു 'നീ കൊള്ളാം.. ഈ വെബ് സീരീസിന് നീ നന്നായി ചേരും' എന്ന്. എന്നെ സെലക്റ്റ് ചെയ്തു എന്ന് ഞാൻ കരുതി. പക്ഷെ അയാൾ എന്നോട് കൂടെ റൂം വരെ വരാനാണ് പറഞ്ഞത്',
'അവിടെ ചെന്നപ്പോൾ അയാൾ എന്റെ കയ്യിൽ പിടിച്ച് എന്നെ കട്ടിലിലേക്ക് കിടത്താൻ ശ്രമിച്ചു. എന്നോട് ഡ്രസ്സ് അഴിക്കാൻ പറഞ്ഞു. ഞാൻ പേടിച്ചു പോയി. അയാളുടെ കൈ തട്ടി മാറ്റി ഞാൻ ഓടി പുറത്തിറങ്ങി. ഞാൻ അന്ന് ഒരുപാട് നേരം കരഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസമായിരുന്നു അത്. ജീവിതത്തിൽ ഞാൻ നേരിട്ട ഏറ്റവും ഭീകരവും കയ്പേറിയതുമായ അനുഭവം', വർഷിണി പറഞ്ഞു. വർഷിണിയുടെ വാക്കുകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ഇത് തുറന്ന് പറയാൻ കാണിച്ച ധൈര്യത്തെ അഭിനന്ദിച്ച് നിരവധിപേർ എത്തുന്നുണ്ട്.


Click it and Unblock the Notifications