'രാത്രിയിലെ ഷൂട്ടിങ് എനിക്ക് പറ്റില്ല...', അന്ന് ഞാൻ പൊട്ടിക്കരഞ്ഞു! ആരോടും ഒന്നും പറഞ്ഞില്ല: സായ് പല്ലവി
ആദ്യ സിനിമയിലൂടെ തന്നെ തെന്നിന്ത്യ മുഴുവൻ ആരാധകരെ ലഭിക്കുക എന്നത് ഒരു നായികയ്ക്ക് അപൂർവമായി ലഭിക്കുന്ന ഭാഗ്യമാണ്. അങ്ങനെയൊരു ഭാഗ്യം ലഭിച്ച നടിയാണ് സായ് പല്ലവി. ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് താരം. മലയാളത്തിലൂടെ അരങ്ങേറ്റം നടത്തിയ താരത്തിന് തമിഴിലും തെലുങ്കിലുമൊക്കെ വലിയ ആരാധക വൃന്ദമാണ് താരത്തിനുള്ളത്. കൈ നിറയെ അവസരങ്ങളുമായി തിളങ്ങി നിൽക്കുകയാണ് സായ് പല്ലവി.
നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ പ്രേമം ആണ് സായ് പല്ലവി പ്രധാന വേഷത്തിൽ എത്തിയ ആദ്യ സിനിമ. പ്രേമത്തിലൂടെ സ്വപ്ന തുല്യമായ തുടക്കമായിരുന്നു സായ് പല്ലവിക്ക് ലഭിച്ചത്. പ്രേമവും സായ് പല്ലവിയുടെ മലര്‍ മിസും തരംഗമായി മാറി. പിന്നാലെ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി വന്ന കലിയിലും കയ്യടി നേടാന്‍ സായ് പല്ലവിയ്ക്ക് സാധിച്ചു. തുടര്‍ന്നാണ് തെലുങ്കിൽ നിന്നും തമിഴിൽ നിന്നും മികച്ച അവസരങ്ങൾ തേടിയെത്തുന്നത്.

ഫിദയായിരുന്നു സായ് പല്ലവിയുടെ ആദ്യ തെലുങ്ക് ചിത്രം. ഫിദ വന്‍ വിജയമായി. ഇതോടെ സായ് പല്ലവിയ്ക്ക് പിന്നെ തിരഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇതിനകം പതിനഞ്ചോളം സിനിമകളിൽ സായ് പല്ലവി അഭിനയിച്ചു കഴിഞ്ഞു. അതിനിടെ അഭിനയിക്കണ്ട, ഒന്ന് വെറുതെയിരുന്നാൽ മതിയെന്ന് തോന്നിയ സന്ദർഭത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സായ് പല്ലവി. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ഷൂട്ടിന് പോകണ്ട വെറുതെ കിടന്ന് യൂട്യൂബ് വീഡിയോ കണ്ടാൽ മതി എന്ന് തോന്നിയ ഏതെങ്കിലും സന്ദർഭമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സായ് പല്ലവി.
'അങ്ങനെയൊരു സമയമുണ്ട്. ശ്യാം സിംഗ റോയ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയ്ക്കാണ്. രാത്രിയിലായിരുന്നു ഷൂട്ടുകൾ. എനിക്ക് രാത്രി ഷൂട്ടിങ് പറ്റില്ല. കാരണം എനിക്ക് രാവിലെ ഉറങ്ങാൻ സാധിക്കില്ല. രാവിലെയും രാത്രിയും ഉറങ്ങാതെ ഇരുന്നാലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. ഏകദേശം 30 ദിവസത്തോളം അങ്ങനെ ഷൂട്ട് ഉണ്ടായിരുന്നു. അതിനിടയ്ക്ക് ഞാൻ ഗാർഗിക്കും ലവ് സ്റ്റോറിക്കും വേണ്ടി ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു',
'സത്യത്തിൽ ഞാൻ ആ സമയത്ത് കരച്ചിലായിരുന്നു. എനിക്ക് അഭിനയം ഇഷ്ടമാണ് പക്ഷെ എനിക്കിപ്പോൾ ഒരു ദിവസം അവധി കിട്ടിയാൽ മതി എന്നായിരുന്നു. എന്നാൽ ഞാൻ ആരോടും ഒന്നും പറഞ്ഞില്ല. പിന്നീട് എന്റെ സഹോദരി പോയി നിർമാതാവിനോട് കാര്യം പറയുകയായിരുന്നു. അവൾ കരയുകയാണ്, അവൾക്ക് ഒരു ദിവസമെങ്കിലും അവധി കൊടുക്കൂ എന്ന് പറഞ്ഞു. അത് ഭയങ്കര മോശം അവസ്ഥയായിരുന്നു',

'ഒപ്പം വർക്ക് ചെയ്യുന്ന എല്ലാവർക്കും എന്നെ വളരെ ഇഷ്ടമാണ്. എന്നെ ഒരു കുട്ടിയെ പോലെയാണ് കാണുന്നത്. ഞാൻ കംഫർട്ടബിൾ ആയിരിക്കുമെന്നാണ് അവർ കരുതിയത്. അത് മറച്ചു വയ്ക്കാനും ഞാൻ മിടുക്കിയായിരുന്നു. ഇക്കാര്യം അറിഞ്ഞപ്പോൾ അവർക്കും വിഷമമായി. എനിക്ക് പത്ത് ദിവസം അവധി തന്നു. മൂന്ന് ദിവസം കൂടി ഷൂട്ട് ചെയ്തിട്ട് അവൾക്ക് വേണ്ട സമയം ഓഫ് കൊടുക്കൂ എന്ന് നിർമാതാവ് എളുപ്പത്തിൽ പറഞ്ഞു', സായ് പല്ലവി പറഞ്ഞു.
വിരാടപർവ്വം, ഗാർഗി എന്നീ സിനിമകളാണ് സായ് പല്ലവിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. 2019ൽ പുറത്തിറങ്ങിയ അതിരൻ ആണ് സായ് പല്ലവി അഭിനയിച്ച അവസാന മലയാള ചിത്രം. ശിവകാർത്തികേയൻ നായകനാകുന്ന എസ്കെ 21എന്ന് പേരിട്ടിരിക്കുന്ന ചിത്രവും. നാഗാർജുന നായകനാകുന്ന പുതിയ ചിത്രവുമാണ് സായ് പല്ലവിയുടേതായി അണിയറയിൽ ഉള്ളത്.


Click it and Unblock the Notifications











