'പട്ടിണിയായിരുന്നു... നിർത്താതെ കരഞ്ഞു, സോംബിയെ പോലെയായി', പരിണീതി ചോപ്ര
ഒരു താഴ്ചയുണ്ടെങ്കിൽ അതിന് അപ്പുറത്ത് ഒരു ഉയർച്ചയുണ്ട്, ഒരു സങ്കടം വന്നാൽ നാളെ ആവോളം സന്തോഷിക്കാനുള്ള അവസരം വരും എന്നീ പ്രതീക്ഷകളിലൂടെയാണ് എല്ലാ മനുഷ്യനും മുമ്പോട്ടുള്ള ജീവിതം കൊണ്ടുപോകുന്നത്. ഇന്ന് നമ്മുടെ സമൂഹത്തിലെ ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവരാരും ഏറ്റവും എളുപ്പമായ വഴികളിലൂടെ സഞ്ചരിച്ച് അവിടെ എത്തിച്ചേർന്നതല്ല. വർഷങ്ങളും ദിവസങ്ങളും കഠിനമായി അധ്വാനിച്ചും അപമാനങ്ങൾ സഹിച്ചും ആത്മാർഥമായി തന്റേ ആഗ്രഹങ്ങൾക്ക് വേണ്ടി സഞ്ചരിച്ചത് കൊണ്ട് മാത്രം ഇന്ന് ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരാണ്.
Also Read: 'അച്ഛനും അമ്മയും തുല്യരാണെന്ന് മക്കൾക്ക് മനസിലാക്കി കൊടുക്കണം', പാരന്റിങിനെ കുറിച്ച് കരീന
അറിയപ്പെടുന്ന ബോളിവുഡ് നടിയെന്ന നിലയിലേക്ക് താൻ എത്തിച്ചേരുന്നതിന് വേണ്ടി താൻ സഹിച്ച ത്യാഗങ്ങളെയും ദുഖങ്ങളേയും കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി പരിണീതി ചോപ്ര. ഒരു കാലത്ത് ബോളിവുഡ് തഴഞ്ഞിരുന്ന പരിണീതി അർപ്പണ മനോഭാവവും അധ്വാനവും കൊണ്ടാണ് ബോളിവുഡ് മുൻനിര നടിമാരുടെ പട്ടികയിൽ കയറിപറ്റിയത്. താൻ ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത കെട്ടകാലത്തെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ പരിണീതി തുറന്ന് പറഞ്ഞിരുന്നു. താരം ഇന്ന് മുപ്പത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുമ്പോൾ ആ അഭിമുകം ആരാധകർക്കിടയിൽ വൈറലാവുകയാണ്.
Also Read: 'അമ്മയുടെ പാട്ടിനൊപ്പം താളം പിടിച്ച് ലൂക്ക', മകനൊപ്പമുള്ള ആദ്യ വീഡിയോ പങ്കുവെച്ച് മിയ

ഭക്ഷണം പോലും കഴിക്കാൻ പണമില്ലാതിരുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും അതിനാൽ പല അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നുമാണ് പരിണീതി പറയുന്നത്. ടേപ്പ് കാസ്റ്റ് എന്ന അഭിമുഖത്തിൽ പങ്കെടുത്താണ് താരം തന്റെ ഏറ്റവും മോശം കാലഘട്ടത്തെ കുറിച്ച് തുറന്ന് സംസാരിച്ചത്. 2014, 2015 വർഷങ്ങൾ ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടമായിരുന്നുവെന്നും താരം പറയുന്നു. ദാവത്-ഇ-ഇഷ്ക്, കിൽ ദിൽ എന്നീ സിനിമകൾ ബോക്സ് ഓഫീസിൽ വലിയ പരാജയമായതോടെയാണ് തിരിച്ചടികൾ ആരംഭിച്ചതെന്നും പരിണീതി പറയുന്നു. ' ദാവത്-ഇ-ഇഷ്ക്, കിൽ ദിൽ എന്നീ സിനിമകൾ ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. പിന്നീട് എന്റെ കയ്യിൽ പണമുണ്ടായിരുന്നില്ല. അതിന് മുമ്പ് ഞാൻ ഒരു വീട് വാങ്ങി വലിയ നിക്ഷേപങ്ങൾ നടത്തിയിരുന്നു. അതിനുശേഷം പണമില്ലാതിരുന്നതിനാൽ എല്ലാം അവസ്ഥയിലും തകർച്ചയിലേക്ക് നീങ്ങിയിരുന്നു. അക്ഷരാർത്ഥത്തിൽ എന്റെ ജീവിതത്തിലെ എല്ലാ വഴികളും അടഞ്ഞിരുന്നു. എനിക്ക് പ്രതീക്ഷിക്കാൻ പോസിറ്റീവായി ഒന്നുമില്ലാതെയായി... പിന്നീട് ഞാൻ എന്റെ വീടിനുള്ളിലെ നാല് ചുവരുകൾക്കുള്ളിലേക്ക് ചുരുങ്ങി' പരിണീതി പറഞ്ഞു.

'ഞാൻ ഭക്ഷണം കഴിക്കുന്നത് നിർത്തി, ഒരു ദിവസത്തെ മുഴുവൻ സമയവും ഉറങ്ങി തീർത്തു. ആ സമയത്ത് സുഹൃത്തുക്കളുണ്ടായിരുന്നില്ല. ഞാൻ ആരേയും കാണാനോ സംസാരിക്കാനോ തയ്യാറായിരുന്നില്ല. എന്റെ കുടുംബം ഉൾപ്പെടെ എല്ലാവരുമായുള്ള ബന്ധം ഞാൻ വിച്ഛേദിച്ചു. രണ്ടാഴ്ചയിലൊരിക്കൽ മാത്ര ഞാൻ എന്റെ കുടുംബത്തോട് സംസാരിക്കുമായിരുന്നു. ഞാൻ എന്റെ മുറിയിലായിരുന്നു എപ്പോഴും. ചിലപ്പോൾ ടിവി കാണും, അല്ലെങ്കിൽ ഉറങ്ങും... ഞാൻ ഒരു സോമ്പിയേ പോലെയായിരുന്നു. വൈകാതെ വിഷാദവും പിടികൂടെ. എന്റെ സോഫയിൽ ചുരുണ്ടുകൂടി കിടന്നുറങ്ങി സമയം തള്ളി നീക്കി. പിന്നീട് അസുഖം ബാധിച്ച് തുടങ്ങി. ആറുമാസത്തോളം ഞാൻ മാധ്യമങ്ങൾക്ക് മുമ്പിൽ പോലും പ്രത്യക്ഷപ്പെടാതിരിക്കാൻ ശ്രദ്ധിച്ചു' പരിണീതി പറഞ്ഞു.
Recommended Video

ആ കാലഘട്ടത്തിൽ അൽപമെങ്കിലും സംസാരിച്ചിരുന്നത് സഹോദരനുമായിട്ടായിരുന്നുവെന്നും അവൻ എന്നും വിളിച്ച് സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നുവെന്നും പരിണീതി പറയുന്നു. സഞ്ജന എന്നൊരു സുഹൃത്തുമായിട്ടും അക്കാലയളവിൽ നല്ല ബന്ധം സൂക്ഷിച്ചിരുന്നുവെന്നും ഇവരോട് മാത്രമാണ് തുറന്ന് സംസാരിച്ചിരുന്നതെന്നും പരിണീതി വെളിപ്പെടുത്തി. ഒരു ദിവസം പത്ത് തവണയെങ്കിലും കരയുമായിരുന്നുവെന്നും പരിണീതി ഓർക്കുന്നു. 2016ന്റെ തുടക്കത്തിൽ പതിയെ ജീവിതത്തിലേക്ക് തിരികെ വരാനും പുതിയ സിനിമകളിൽ പ്രവർത്തിക്കാനും അവസരം ലഭിച്ചുവെന്നും അതിനുശേഷമാണ് കൈവിട്ട് പോകുമായിരുന്ന ജീവിതം തിരിച്ച് പിടിച്ച് തുടങ്ങിയതെന്നും പരിണീതി പറയുന്നു. കുഴിൽ വീണുപോയയ ജീവിതത്തെയാണ് താൻ ഇതുവരെ എത്തിച്ചതെന്നും താരം പറയുന്നു. ഇന്ന് ബോളിവുഡ് മുൻനിര നായികമാരുടെ ലിസ്റ്റിലേക്ക് ഉയർന്ന പരിണീതിക്ക് കൈ നിറയെ സിനിമകളാണ്. ബാഡ്മിന്റൺ താരം സൈന നെഹ്വാളിന്റെ ജീവിതം പറഞ്ഞ സൈന എന്ന സിനിമയാണ് അവസാനമായി റിലീസ് ചെയ്ത പരിണീതി സിനിമ.


Click it and Unblock the Notifications











