'ഏകലവ്യനിൽ ഇച്ചാക്കയായിരുന്നു നായകനാവേണ്ടത്'; പിൻമാറിയതിന് കാരണമെന്തെന്ന് മമ്മൂട്ടിയുടെ സഹോദരൻ
1993 ലിറങ്ങിയ സൂപ്പർ ഹിറ്റ് ആക്ഷൻ സിനിമയായിരുന്നു ഏകലവ്യൻ. സുരേഷ് ഗോപി നായകനായെത്തിയ സിനിമ സംവിധാനം ചെയ്തത് ഷാജി കൈലാസ് ആയിരുന്നു. രഞ്ജി പണിക്കറിന്റേതായിരുന്നു കഥയും തിരക്കഥയും സംഭാഷണവും. ഇടിവെട്ട് ഡയലോഗുകളുടെ സൃഷ്ടാവായി രഞ്ജി പ്രശസ്തിയാർജിക്കുന്നതും ഈ സിനിമയിലൂടെയാണ്. സുരേഷ് ഗോപിയുടെ കരിയറിലെ വൻ ഹിറ്റുകളിലൊന്നായും ഏകലവ്യൻ മാറി. ഭക്തിയുടെ മറവിൽ ഭരണത്തിലുള്ളവരുടെ ഒത്തുകളിയോടെ ശക്തിയാർജിച്ച മയക്കു മരുന്ന് മാഫിയക്കെതിരെ പോരാടുന്ന പൊലീസ് ഓഫീസറുടെ വേഷത്തിലായിരുന്നു സുരേഷ് ഗോപി എത്തിയത്.

പൊലീസ് വേഷത്തിൽ സുരേഷ് ഗോപിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് ഈ സിനിമ വിലയിരുത്തപ്പെടുന്നത്. യഥാർത്ഥത്തിൽ സുരേഷ് ഗോപിക്ക് പകരം മമ്മൂട്ടിയെ ആയിരുന്നു ഈ സിനിമയിൽ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് സുരേഷ് ഗോപിയിലേക്ക് ഈ വേഷം എത്തുകയായിരുന്നു.
മമ്മൂട്ടിയുടെ സഹോദരനും ചലച്ചിത്ര പ്രവർത്തകനുമായിരുന്ന ഇബ്രാഹിം കുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇബ്രാഹിം കുട്ടിയുടെ അടുത്ത സുഹൃത്താണ് രഞ്ജി പണിക്കർ. ചെറുപ്പകാലം മുതലേ തങ്ങൾ സുഹൃത്തുക്കളാണെന്ന് ഇദ്ദേഹം വ്യക്തമാക്കി.

സുറുമ വീഡിയോ മാഗസിൻ എന്ന ഇബ്രാഹിം കുട്ടിയുടെ സംരഭത്തിൽ ഇദ്ദേഹത്തോടൊപ്പം രഞ്ജി പണിക്കറും പ്രവർത്തിരുന്നു. അക്കാലത്താണ് രഞ്ജി തിരക്കഥകൾ എഴുതുന്നതും സിനിമകളിൽ തിരക്കേറുന്നതും. ഡോക്ടർ പശുപതി എന്ന സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതിയ ശേഷം രഞ്ജി പണിക്കറിന് ആത്മവിശ്വാസം വന്നു.
അതിന് ശേഷം ജയരാജന്റെ ആകാശകോട്ടയിലെ സുൽത്താൻ എന്ന സിനിമയിലേക്ക് വന്നു. പിന്നീട് സിനിമാ തിരക്കിലേക്ക് നീങ്ങിയതോടെ സമയക്കുറവ് മൂലം വീഡിയോ മാഗസിനുമായി സഹകരിക്കാൻ പറ്റാത്തത് മൂലം മുഴുവൻ സമയവും സിനിമാ സംബന്ധമായ കാര്യങ്ങളിലേക്ക് രഞ്ജി പോയി.

'രഞ്ജിയുടെ കോമഡി കൂടുതൽ വർക്ക് ചെയ്തത് സ്ഥലത്തെ പ്രധാന പയ്യൻസ് എന്ന സിനിമയിലായിരുന്നു. ഏകലവ്യൻ എന് സിനിമ ഇച്ചാക്കയെ വെച്ച് പ്ലാൻ ചെയ്തതായിരുന്നു. അന്ന് അതുപോലുള്ള കുറേ സിനിമകൾ ഇച്ചാക്ക ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ടോ സമയക്കുറവു കൊണ്ടോ പകരം സുരേഷ് ഗോപി ആ സിനിമയിൽ അഭിനയിച്ചു. അത് ഭയങ്കരമായി ഹിറ്റായി. രഞ്ജി ഒരു ഹിറ്റ് മേക്കറായി മാറി. പിന്നെ വന്ന സിനിമകളാണ് കമ്മീഷണർ, കിംഗ്, പ്രജ തുടങ്ങിയ സിനിമകളെല്ലാം'

ആദ്യമായി കേൾക്കുന്ന പല ഇംഗ്ലീഷ് വാക്കുകളും രഞ്ജിയുടെ സിനിമകളിലൂടെയാണ്. കിംഗിലെ ഡയലോഗ് മമ്മൂട്ടി പറയുമ്പോൾ രഞ്ജി എഴുതിക്കൊടുത്തതിന്റെ എത്രയോ മടങ്ങ് പുള്ളി ഔട്ട്പുട്ട് തന്നു. ഞാൻ ഏതൊരു സിനിമ എഴുതുമ്പോഴും എന്റെ അന്നത്തെയും ഇന്നത്തെയും നായകൻ മമ്മൂട്ടി തന്നെയാണെന്ന് രഞ്ജി പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്.


Click it and Unblock the Notifications