തുല്യ വേതനം എന്നതല്ല, ന്യായമായ കുറച്ച് കാര്യങ്ങളുണ്ട്, ഒരു പരിധി കഴിഞ്ഞാൽ ഞാൻ ദേഷ്യപ്പെടുമെന്ന് അപർണ ബാലമുരളി
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അപർണ ബാലമുരളി. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊണ്ട് മലയാളികള്‍ക്ക് അഭിമാനമായി മാറാനും അപര്‍ണ ബാലമുരളിക്ക് കഴിഞ്ഞു. സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അപര്‍ണയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. ചിത്രത്തിൽ ബൊമ്മി എന്ന കഥാപാത്രത്തെയായിരുന്നു അപർണ അവതരിപ്പിച്ചത്. പുരസ്ക്കാരം നേടിയതിന് പിന്നാലെ സിനിമാ മേഖലയിലെ പ്രതിഫലത്തെക്കുറിച്ച് അപർണ നടത്തിയ പ്രസ്താവനകൾ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.
സിനിമയിൽ നായികമാർക്ക് ന്യായമായ പ്രതിഫലം നൽകണം എന്ന അപർണയുടെ പ്രസ്താവന വലിയ തോതിൽ ചർച്ചയായി. നിർമാതാവ് സുരേഷ് കുമാറുൾപ്പെടെ തുല്യ പ്രതിഫലം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ മാതൃഭൂമി ഡോട് കോം യുവേഴ്സ് ട്രൂലിയിൽ അപർണ അതിഥിയായി എത്തിയപ്പോൾ താൻ പറഞ്ഞ വിഷയത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്.

എല്ലാവർക്കും ഒരുപോലെ പ്രതിഫലം നൽകണം എന്നല്ല ഞാൻ പറഞ്ഞത്, ന്യായമല്ലാത്ത കാര്യങ്ങൾ നടക്കുന്നത് പ്രതിഫലവിഷയത്തിൽ കണ്ടിട്ടുണ്ട്. അതിൽ ഭീകരമായ വ്യത്യാസം ഉണ്ടെന്ന് തോന്നിയിട്ടുമുണ്ട്, അതിൽ മാറ്റം വരണമെന്നാണ് പറഞ്ഞത്. പൃഥിരാജിനൊപ്പം കാപ്പ എന്ന സിനിമയിൽ ഞാൻ അഭിനയിക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന് ലഭിക്കുന്ന അതേ പ്രതിഫലം എനിക്കും വേണമെന്ന് വാശി പിടിക്കാൻ പറ്റില്ലല്ലോ, ഞാൻ പറഞ്ഞതിൻ്റെ വ്യത്യാസം അതാണ്, അപർണ പറഞ്ഞു.

ദേശിയ പുരസ്ക്കാരം നേടിക്കഴിഞ്ഞതിന് ശേഷമുള്ള മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അവതാരക ചോദിച്ചപ്പോൾ അപർണ്ണ മറുപടി നൽകിയത് ഇങ്ങനെയാണ്. ഇപ്പോൾ കുറച്ച് കൂടി ഉത്തരവാദിത്തം കൂടി എന്ന് തോന്നാറുണ്ട്. അവാർഡ് ഒക്കെ കിട്ടിയത് കൊണ്ട് ആളുകൾ നമ്മളിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുകയും ചെയ്യും. അതു കൊണ്ട് തന്നെ ഒരു കഥാപാത്രം കിട്ടുമ്പോൾ കുറച്ച് വർക്ക് ചെയ്ത് കഥാപാത്രം മികച്ചതാക്കാൻ ശ്രമിക്കും.

ദേശീയ പുരസ്ക്കാനം നേടണമെന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. അത് ഇത്ര പെട്ടെന്ന് കിട്ടുമെന്ന് വിചാരിച്ചിരുന്നില്ല. സൂരറൈ പോട്രിലേക്ക് വിളിച്ച സുധാ മാഡത്തോട് ആണ് അതിന് നന്ദി പറയുന്നത്. മഹേഷിൻ്റെ പ്രതികാരത്തിലെ ജിംസി എന്ന ക്യാരക്ടറാണ് എന്നെ ഇന്ന് ഇത്രയധികം റീച്ചിലേക്ക് എത്തിച്ചത്. ആ ക്യാരക്ടർ എനിക്ക് കിട്ടിയില്ലായിരുന്നെങ്കിൽ ഒരിക്കലും ഞാൻ ഇന്ന് ഇവിടെ ഇരിക്കില്ല.
ജിംസിയുടെ സ്വഭാവം പോലെ തന്നെയാണ് എൻ്റേതും. എന്തേലും ഒരു പ്രശ്നം ഉണ്ടായാൽ ക്ഷമിക്കാൻ കഴിയുന്നത് വരെ ക്ഷമിക്കും. ആ ഒരു പോയിൻ്റ് കഴിഞ്ഞാൽ ഞാൻ ദേഷ്യപ്പെടും ആതിപ്പോ പബ്ലിക്ക് ആയിട്ടാണെങ്കിലും ഞാൻ അങ്ങനെയെ പ്രതികരിക്കുള്ളൂ.
Also Read: എളിമ കൊണ്ട് പറയുന്നതല്ല, എന്റെ അഭിമുഖങ്ങൾ എന്നെ ബോറടിപ്പിക്കാറുണ്ട്; മഞ്ജു വാര്യർ പറയുന്നു

അഭിനയവും ഡാൻസും പാട്ടുമൊക്കെ മാറ്റി വെച്ചാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ആർക്കിടെക്ട് മേഖലയാണ്. വലിയ താത്പര്യമാണ്. പഠിക്കുകയാണിപ്പോൾ. പക്ഷെ ഇപ്പോൾ പഠനം മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല. ഭാവിയിൽ എന്തായാലും അത് മുന്നോട്ട് കൊണ്ട് പോകണമെന്ന് ആഗ്രഹമുണ്ട്. എവിടെയെങ്കിലും പോകുമ്പോൾ ഒരു ബിൽഡിങ്ങോ സ്ഥലമോ ഒക്കെ കണ്ടാൽ ഇവിടെ എന്ത് ചെയ്യാൻ പറ്റുമെന്നാ ആലോചിക്കുന്നത്, അപർണ പറഞ്ഞു.
പുതിയ സിനിമ പ്രൊജക്ടുകൾ കുറച്ച് വന്നിട്ടുണ്ട്. അവാർഡ് കിട്ടുന്നതിന് മുമ്പ് വന്ന പ്രൊജക്ടുകളാണ്. അതൊക്കെ വന്നതിന് ശേഷമേ പുതിയ പൊജക്ടുകളുടെ വരവ് എത്രത്തോളം ഉണ്ടെന്ന് പറയാൻ കഴിയുള്ളൂ.
'മഹേഷിന്റെ പ്രതികാരം' എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന അപർണ പിന്നീട് 'സൺഡേ ഹോളിഡേ' ഉൾപ്പെടെയുള്ള സിനിമകളിലൂടെ ശ്രദ്ധ നേടി. സിനിമ മേഖയിൽ എത്തിയിട്ട് ഏഴ് വർഷത്തോളമായി. 20 ഓളം ചിത്രങ്ങൾ ചെയ്തു. മികച്ച ബോൾഡ് ആയിട്ടുള്ള കഥാപാത്രങ്ങളാണ് അപർണക്ക് ലഭിച്ചിട്ടുള്ളതും.അപർണയുടെ പുതിയ സിനിമ 'സുന്ദരി ഗാർഡൻസ്' പുറത്തിറങ്ങി. നീരജ് മാധവിനൊപ്പമാണ് അപർണ ചിത്രത്തിലെത്തുന്നത്. മികച്ച പ്രേക്ഷക പ്രതികരണമാണ് സുന്ദരി ഗാർഡൻസിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











