'കേരളത്തിൽ നിന്നും വിജയ്ക്ക് നിരന്തരം കോൾ, നയൻതാരയ്ക്ക് പകരം അസിനെ നിർദ്ദേശിച്ചത് നടൻ'
മലയാളത്തിൽ നിന്ന് നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുപ്പെട്ട സിനിമയാണ് സംവിധായകൻ സിദ്ദിഖ് ഒരുക്കിയ ബോഡിഗാർഡ്. ദിലീപ്-നയൻതാര ജോഡി അഭിനയിച്ച മലയാളം ബോഡിഗാർഡ് വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിദ്ദിഖ് തന്നെ തമിഴ്, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്തപ്പോൾ മലയാളത്തിലേക്കാളും വലിയ ഹിറ്റായി ഈ സിനിമ മാറി. തമിഴിൽ വിജയ്, അസിൻ എന്നിവരായിരുന്നു സിനിമയിലെ നായികാ നായകൻമാർ. ഹിന്ദിയിൽ കരീന കപൂറും സൽമാൻ ഖാനും.

ഇപ്പോൾ സിനിമയ്ക്ക് റീമേക്കുകൾ വന്ന സാഹചര്യത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് സിദ്ദിഖ്. കഥ കേട്ട് ഇഷ്ടപ്പെട്ടാണ് വിജയും സൽമാനും ബോഡിഗാർഡിൽ നായകരാവാൻ തയ്യാറായതെന്ന് സിദ്ദിഖ് പറയുന്നു. മലയാളത്തിൽ ബോഡിഗാർഡ് ചെയ്യുന്നതിനിടെ തന്നെ വിജയ് കഥ കേട്ടിരുന്നു. അന്ന് തന്നെ തമിഴിലും ചെയ്യാമെന്ന് പറഞ്ഞതാണ്. എന്നാൽ പിന്നീട് ചില കാരണങ്ങളാൽ മലയാളത്തിൽ സിനിമ ചെയ്ത ശേഷമാണ് തമിഴിൽ കാവലൻ എന്ന പേരിൽ സിനിമ ഒരുങ്ങിയത്.
Also Read: ചെറുപ്പമായിരിക്കാന്‍ 50000 രൂപയുടെ ക്രീം വാങ്ങിയ തബു, ഇനിയാവര്‍ത്തിക്കില്ലെന്ന് താരം; സംഭവിച്ചത്!

വിജയ് ഈ സിനിമയിൽ നിന്ന് പിൻമാറാൻ വേണ്ടി നടന് കേരളത്തിൽ നിന്നും നിരന്തരം ഫോൺകോളുകൾ വന്നിരുന്നെന്നും സിദ്ദിഖ് വെളിപ്പെടുത്തി. 'വിജയ്ക്ക് നിരന്തരമായി കേരളത്തിൽ നിന്ന് കോൾ പോയി. ഈ സിനിമ കൊള്ളില്ല വിജയ് അഭിനയിക്കരുത്, ഇത് ഓടിയിട്ടില്ല പൊട്ടിയ പടമാണ് എന്ന്'
'സർ എത്ര ആളുകളാണ് വിളിക്കുന്നതെന്ന് വിജയ് എന്നെ വിളിച്ചു പറഞ്ഞു. പൊട്ടിപ്പോയ പടമാണ്, ഈ സിനിമ അഭിനയിക്കേണ്ട എന്ന്, എന്താണ് സർ ഇങ്ങനെ ഞാൻ കണ്ട പടമല്ലെ എന്ന് വിജയ് ചോദിച്ചു. വിജയുടെ പടങ്ങൾ ഡിസ്ട്രിബ്യൂട്ട് ചെയ്യുന്ന ഷിബുവിനെ നടൻ വിളിച്ച് ചോദിച്ചു'
Also Read: നയന്‍താര വൈകാതെ അമ്മയാവും; അതിനുള്ള പരിശീലനം തുടങ്ങിയെന്ന് പറഞ്ഞ് ഭര്‍ത്താവ് വിഘ്‌നേശ് ശിവന്‍

'ഷിബു പറഞ്ഞു ഇത് ഗംഭീര ഹിറ്റാണ്, സിനിമ വിജയ് അഭിനയിക്കാതിരിക്കാൻ വേണ്ടി വെറുതെ ആളുകൾ പറഞ്ഞുണ്ടാക്കുന്നതാണെന്ന്. തൊട്ടു മുമ്പിലത്തെ ജോഡി നയൻതാരയും വിജയും ആയത് കൊണ്ട് വിജയ് പറഞ്ഞു അടുത്തത് അസിൻ മതിയെന്ന്. അങ്ങനെയാണ് അസിൻ ആ സിനിമയിൽ വരുന്നത്,' സിദ്ദിഖ് പറഞ്ഞു.
സൽമാൻ ഖാന് സബ്ടൈറ്റിൽ ചെയ്ത് മലയാളം ബോഡിഗാർഡ് അയച്ച് കൊടുക്കുകയായിരുന്നെന്നും സിനിമ കണ്ട് പകുതിയായപ്പോൾ തന്നെ നടന് സിനിമ ഇഷ്ടമായെന്നും സിദ്ദിഖ് പറഞ്ഞു. തമിഴിൽ റിലീസ് ചെയ്യുന്നതിന് മുമ്പേ തന്നെ ഹിന്ദിയിൽ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയെന്നും സിദ്ദിഖ് പറഞ്ഞു. സഫാരി ടിവിയോടാണ് പ്രതികരണം.

തിരക്കഥയിലെ മികവ് കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും ബോഡിഗാർഡിനെതിരെ വിമർശനവും റിലീസ് ചെയ്ത സമയത്ത് ഉയർന്നിരുന്നു. സിദ്ദിഖിന്റെ കോമഡി സിനിമയിൽ വലിയ തോതിൽ കാണാനില്ലെന്നായിരുന്നു വിമർശനം. എന്നാൽ സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. പതിവ് രീതിയിലുള്ള സിനിമ പക്ഷെ ക്ലെെമാക്സിൽ അടിമുടി മാറുന്നതാണ് ബോഡിഗാർഡിൽ പ്രേക്ഷകർ കണ്ടത്. ഈ ക്ലെെമാക്സ് അന്ന് വലിയ തോതിൽ ചർച്ച ആയിരുന്നു.


Click it and Unblock the Notifications











