പാട്ടിന് സ്പീഡ് പോര, തർക്കത്തിലായി; ബോഡിഗാർഡ് റീമേക്കിൽ സംഭവിച്ചതിനെക്കുറിച്ച് സിദ്ദിഖ്
മലയാള സിനിമയിലെ മികച്ച ചിത്രങ്ങളിലൊന്നാണ് സിദ്ദിഖ് ഒരുക്കിയ ബോഡിഗാർഡ്. 2010 ലിറങ്ങിയ സിനിമയിൽ ദിലീപ്, നയൻതാര, മിത്ര കുര്യൻ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. മലയാളത്തിലെ റിലീസിന് ശേഷം ഈ സിനിമ സിദ്ദിഖ് തന്നെ തമിഴിലും ഹിന്ദിയിലും റീമേക്ക് ചെയ്തു.
തമിഴിൽ കാവലൻ എന്ന പേരിലിറങ്ങിയ സിനിമയിൽ വിജയും അസിനുമായിരുന്നു പ്രധാന കഥാപാത്രങ്ങൾ. ഹിന്ദിയിൽ സിനിമ ബോഡിഗാർഡ് എന്ന പേരിൽ തന്നെ പുറത്തിറക്കി. സൽമാൻ ഖാനും കരീന കപൂറും ആയിരുന്നു പ്രധാന താരങ്ങൾ.

'രണ്ട് റീമേക്കുകൾ ചെയ്യുമ്പോഴും കേരളത്തിൽ നിന്ന് നിരവധി പേർ വിജയ്നെയും സൽമാനെയും വിളിച്ച് സിനിമ ചെയ്യരുതെന്ന് പറഞ്ഞിരുന്നെന് സിദ്ദിഖ് പറയുന്നു. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദിയിൽ എടുക്കാൻ പോവുന്നെന്ന് അറിഞ്ഞപ്പോൾ അവിടെയും കോളുകൾ വന്നു'
'വളരെ ഹ്യൂമർ സെൻസുള്ള ആളാണ് സൽമാൻ. സൽമാൻ എന്നോട് ചോദിച്ചു നിങ്ങൾക്ക് നല്ല ഫ്രണ്ട്സ് ഉണ്ടല്ലേയെന്ന്. ഞാൻ പറഞ്ഞു ഉണ്ടെന്ന്. പരാജപ്പെട്ട സിനിമയാണ്. ഈ സിനിമ ചെയ്യരുതെന്നാവശ്യപ്പെട്ട് ഒരു ദിവസം രണ്ട് കോളെങ്കിലും വെച്ച് നാട്ടിൽ നിന്ന് വരുന്നുണ്ടെന്ന് സൽമാൻ ചിരിച്ച് കൊണ്ട് പറഞ്ഞു. അവിടെ സിനിമ ഫ്ലോപ് ആയത് എന്ത്കൊണ്ടെന്ന് എനിക്കറിയില്ല. എനിക്കിഷ്ടപ്പെട്ടു സിനിമ ഇവിടെ വർക്കാവും എന്ന് സൽമാൻ അവരോട് മറുപടി പറഞ്ഞു'

'വളരെ പോസിറ്റീവായി വിജയും സൽമാനും എടുത്തത് കൊണ്ടാണ് ആ സിനിമ തമിഴിലും ഹിന്ദിയിലും എനിക്ക് ചെയ്യാൻ പറ്റിയത്. അത്രയും അറ്റാക്ക് ആ സിനിമയ്ക്ക് നേരെ ഉണ്ടായിരുന്നു. തമിഴിൽ അവസാന ഘട്ടത്തിൽ വിതരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നം മൂലം റിലീസ് തടസ്സപ്പെട്ടു എന്നതിൽ കവിഞ്ഞ് നിർമാതാവിന്റെ ഭാഗത്ത് നിന്ന് അത്ര വലിയ ബുദ്ധിമുട്ടുണ്ടായില്ല'
Also Read: 'ഇന്ന് വരെ ടച്ച് വിട്ടു പോയി എന്ന് പറഞ്ഞ് കേട്ടിട്ടില്ല; അരങ്ങ് അടക്കി വാഴുന്ന ജയറാമേട്ടൻ'

'പിന്നെ നമ്മൾ ചെന്ന് ഇങ്ങനത്തെ പാട്ട് വേണമെന്ന് പറയുമ്പോൾ നമ്മൾ ഇറങ്ങിപ്പോയ ശേഷം പ്രൊഡ്യൂസർ പോയി അങ്ങനെയല്ല തെലുങ്ക് സ്റ്റെെലിലെ പാട്ടുകൾ വേണമെന്ന് പറയുന്ന ബുദ്ധിമുട്ടുണ്ടായി. വിദ്യാസാഗറും തെലുങ്ക് മ്യൂസിക് ഡയരക്ടറാണല്ലോ. അദ്ദേഹം സംഗീതം ചെയ്തത് 80 ശതമാനവും തെലുങ്കിലാണ്. പ്രൊഡ്യൂസർ ഇത്ര സ്പീഡുള്ള പാട്ട് വേണമെന്നാണ് പറയുന്നതെന്ന് ഇദ്ദേഹവും പറഞ്ഞു'

'ഞാൻ പറഞ്ഞു കഥയ്ക്ക് സ്പീഡുള്ള പാട്ടുകൾ പറ്റില്ല, സ്പീഡുള്ള പാട്ടുകൾക്ക് എതിരായിട്ടല്ല, കഥയ്ക്കും സിറ്റുവേഷന് അങ്ങനത്തെ പാട്ടുകൾ പറ്റില്ലെന്ന് പറഞ്ഞു. നിർമാതാവുമായി അത്തരം ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടായി എന്നതിൽ കവിഞ്ഞ് മലയാളത്തിലുണ്ടായ പ്രശ്നങ്ങൾ എനിക്കുണ്ടായില്ല'
'മലയാളത്തിലെ പ്രൊഡ്യൂസർ എന്തൊക്കെ തടസ്സങ്ങൾ എനിക്ക് വരുത്താൻ പറ്റുമോ അതൊക്കെ വരുത്തി. ഹിന്ദിയിൽ എന്നെ അത്ഭുതപ്പെടുത്തിയത് നമുക്ക് ഒരു തടസ്സവും വരരുത് എന്ന വിധത്തിലാണ് ഹിന്ദി സിനിമാ നിർമാതാക്കൾ ലൊക്കേഷനിൽ സംവിധായകനെ സംരക്ഷിക്കുന്നത്,' സിദ്ദിഖ് പറഞ്ഞു.


Click it and Unblock the Notifications