'അത് സുരേഷ് ഗോപിയെ വളരെ വേദനിപ്പിച്ചു'; ഫ്രണ്ട്സിൽ നിന്ന് നടൻ പിൻമാറിയതിന് കാരണമെന്തെന്ന് സിദ്ദിഖ്
1999 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയാണ് ഫ്രണ്ട്സ്. ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമ സംവിധാനം ചെയ്തത് സിദ്ദിഖ് ആയിരുന്നു. ലാൽ നിർമാണത്തിലും പങ്കാളിയായി. യഥാർത്ഥത്തിൽ ഈ സിനിമയിൽ ജയറാമിന് പകരം ആദ്യം തീരുമാനിച്ചിരുന്നത് സുരേഷ് ഗോപിയെ ആയിരുന്നു. ഒരു ചെറിയ തെറ്റിദ്ധാരണയുടെ പുറത്താണ് സുരേഷ് ഗോപി സിനിമയിൽ നിന്ന് പിൻമാറിയത്. ഇതേപറ്റി സിദ്ദിഖ് തന്നെയാണ് തുറന്ന് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ വായിക്കാം,
'സിനിമയ്ക്ക് കാർഡ് അടിക്കണം. അതിനായി മുകേഷും സുരേഷ് ഗോപിയും ശ്രീനിവാസനും കൂടി ഒരു ഫോട്ടോ എടുക്കണം. സുരേഷ് ഗോപി നടുക്ക് നിന്നിട്ട് ഇവരെ രണ്ട് പേരെയും ചേർത്ത് പിടിച്ച് നിൽക്കുന്ന ഒരു ഫോട്ടോ വേണം.ഫോട്ടോ എടുക്കാനായി ഇവരെ മൂന്ന് പേരെയും ഒരുമിച്ച് കിട്ടുന്നുണ്ടായിരുന്നില്ല. മൂന്ന് പേരും പല സെറ്റിലായിരുന്നു'

'കാർഡ് അടിക്കേണ്ട ദിവസം വന്നപ്പോൾ ലാൽ പറഞ്ഞു നമുക്കിതുവരെ ഫോട്ടോ എടുക്കാൻ പറ്റിയിട്ടില്ല, എന്ത് ചെയ്യും തിയറ്ററിന് കാർഡ് അയക്കേണ്ടതുണ്ടെന്ന്. അങ്ങനെയാണെങ്കിൽ നമുക്ക് വരപ്പിക്കാം എന്ന് ഞാൻ പറഞ്ഞു. സുരേഷ് ഗോപി മുകേഷിനെയും ശ്രീനിവാസനെയും കെട്ടിപ്പിടിച്ച് നിൽക്കുന്ന ഒരു കാർഡ്'
'ഒരു കാർട്ടൂണിസ്റ്റിനെ കൊണ്ടാണ് വരപ്പിച്ചത്. പക്ഷെ ആരെയും കണ്ടാൽ മനസ്സിലാവുന്നില്ല. വേറെ ആളെക്കാെണ്ട് മാറ്റി വരപ്പിക്കാനുള്ള സമയവും ഇല്ല. കാരണം പിറ്റേന്ന് പ്രിന്റിംഗിന് പോയാലെ കാർഡ് കിട്ടുള്ളൂ. പെട്ടന്ന് അയച്ചാലേ വിഷുവിന് മുമ്പ് എല്ലാവർക്കും എത്തൂ എന്ന് പറഞ്ഞ് ലാൽ ഭയങ്കര പ്രഷറിൽ ആയി. അങ്ങനെയാണെങ്കിൽ എല്ലാവരുടെയും ഫോട്ടോയുടെ താഴെ പേര് എഴുതാൻ പറഞ്ഞു. പ്രിന്റിൽ ആദ്യം മുകേഷ് ആയിരുന്നു'

'അതിനാൽ മുകേഷ്, സുരേഷ് ഗോപി, ശ്രീനിവാസൻ ഇങ്ങനെയാണ് എഴുതിയത്. ഈ കാർഡ് ആരോ കൊണ്ട് പോയി സുരേഷ് ഗോപിയെ കാണിച്ച് തെറ്റിദ്ധരിപ്പിച്ചു. നീയല്ല മെയിൻ റോൾ മുകേഷ് ആണെന്ന്. സുരേഷ് ഞങ്ങളെ വിളിച്ച് ചോദിച്ചുമില്ല. സുരേഷിനെ അത് വളരെ വേദനിപ്പിച്ചു. അന്ന് മമ്മൂക്ക, ലാൽ, സുരേഷ് എന്നീ മൂന്ന് പേരും ഏതാണ്ട് ഒപ്പം നിൽക്കുന്ന വിധത്തിലാണ് സിനിമകൾ പോയിക്കൊണ്ടിരിക്കുന്നത്'
'ഡേറ്റ് പറയാൻ വേണ്ടി ചെല്ലുമ്പോൾ സുരേഷ് പറഞ്ഞു നമുക്കത് ആലോചിക്കണം, ഈ വിഷുവിന് ചെയ്യാൻ പറ്റില്ലെന്ന്. വിഷുവിന് തിയ്യറ്റർ ഒക്കെ ബുക്ക് ചെയ്തു കാർഡൊക്കെ അയച്ചെന്നും പറഞ്ഞു. അതിന് മുമ്പ് ഞാൻ ഷാജി കൈലാസിന്റെ ഒരു പടം ഏറ്റുപോയി. അതിനകത്ത് അഭിനയിക്കണം'
Also Read: ലാലേട്ടന്‍ മേക്കപ്പിട്ട് ഇരിക്കുന്നു, നായിക വന്നില്ല; അയാള്‍ക്ക് ആ വേഷം കൊടുക്കണ്ടാന്ന് മോഹന്‍ലാല്‍

'അത് കഴിഞ്ഞിട്ട് വേണമെങ്കിൽ നമുക്ക് ആലോചിക്കാം എന്ന് സുരേഷ് പറഞ്ഞു. ലാൽ ഇത് വന്ന് പറഞ്ഞപ്പോൾ അടുത്ത സിനിമയിൽ സുരേഷിനെ കാസ്റ്റ് ചെയ്യാം, ഈ സിനിമയിൽ വേണ്ട എന്ന് ഞാൻ പറഞ്ഞു. സുരേഷിനോട് ഇത് പറഞ്ഞു. സുരേഷ് ഓക്കെ എന്ന് പറഞ്ഞു. അന്ന് ഗൗരവത്തിലാണ്'
'പിന്നെ ആ റോൾ ആര് ചെയ്യും എന്നായി. ജയറാമാണെങ്കിൽ ഈ കഥാപാത്രത്തിന് ശരിയാവും കുറച്ചൊന്ന് മാറ്റം വരുത്തിയാൽ. ഞങ്ങളുടെ ആദ്യ സിനിമ റാംജി റാവി സ്പീക്കിംഗിൽ അദ്ദേഹത്തെ സമീപിക്കുകയും ചെയ്തിരുന്നു. ജഗതി ചേട്ടൻ അഭിനയിച്ച റോളിൽ ഇന്നസെന്റിനെയാണ് അന്ന് കാസ്റ്റ് ചെയ്തത്. ഇന്നസെന്റ് ചേട്ടനോട് സുരേഷ് ഗോപി മാറിയ കാര്യം പറഞ്ഞു'
Also Read: ചേരേണ്ടവർ ചേരും, 'എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യം', ആരതിയെ ചേർത്ത് നിർത്തി റോബിൻ

'പകരം ജയറാമാണ് മനസ്സിൽ, പക്ഷെ ഡേറ്റ് എങ്ങനെയാണെന്ന് നമുക്ക് അറിയില്ല. അപ്പോൾ ജയറാമിന്റെ പടത്തിലാണ് ഇന്നസെന്റ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ജയറാമിനോട് ഇന്നസെറ്റ് ചേട്ടൻ ജനുവരിയിൽ ഡേറ്റ് ഉണ്ടാവുമോ എന്ന് ചോദിച്ചു'
'സുരേഷ് ചെയ്യേണ്ടതായിരുന്നു ഡേറ്റ് ഇല്ലാത്തത് മൂലം നിന്നെ വെച്ച് ചെയ്യാമെന്ന് അവർ ആലോചിക്കുന്നു, താൽപര്യം ഉണ്ടോ എന്ന് ചോദിച്ചു. എനിക്ക് സന്തോഷമേയുള്ളൂ എന്ന് ജയറാം പറഞ്ഞു. കഥകേട്ട ഉടനെ ജയറാം ചോദിച്ചത് സുരേഷ് ഈ കഥ കേട്ടില്ലേ എന്നാണ്. കഥയായിട്ട് പറഞ്ഞില്ല, ഒരു ഐഡിയ പറഞ്ഞെന്ന് ഞാൻ പറഞ്ഞു. എന്തായാലും ഞാനിത് ചെയ്യുന്നു എന്ന് ജയറാം പറഞ്ഞു'
'പക്ഷെ എനിക്കൊരു ചെറിയ പ്രശ്നം ഉണ്ട്. വിഷുവിന് രണ്ട് പടം വരും. കുഴപ്പമുണ്ടോ എന്ന് ചോദിച്ചു. അത് കുഴപ്പമില്ലെന്ന് ഞങ്ങൾ പറഞ്ഞു' ജയറാമെത്തിയപ്പോഴാണ് ആ കഥാപാത്രത്തിന് ഒരു പൂവാലനെന്ന ഇമേജ് കൊടുത്തതെന്നും സിദ്ദിഖ് പറഞ്ഞു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Click it and Unblock the Notifications