കള്ള് കുടിപ്പിക്കുകയെന്നതല്ലല്ലോ സിനിമ കൊണ്ട് ഉദ്ദേശിക്കുന്നത്, ഇത്തരത്തിൽ അഭിപ്രായം മാറ്റുന്നത് അവസരവാദമല്ല!
സംവിധായകനും നടനുമായ ജീൻ പോൾ ലാലിനെ കുറിച്ച് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട കുറിപ്പ് ശ്രദ്ധ നേടുന്നു. ചിദംബരം സംവിധാനം ചെയ്ത ബാലനിൽ മികച്ച പ്രകടനമാണ് ജീൻ കാഴ്ചവെച്ചത്. സംവിധായകൻ ജീൻ പോളിനെക്കാൾ ആരാധകരുള്ളത‍് നടൻ ജീൻ പോളിനാണ്. മഞ്ഞുമ്മൽ ബോയ്സും ബാലനുമെല്ലാം റിലീസായശേഷം പ്രേക്ഷകർ ജീനിലെ അഭിനേതാവിനെ സെലിബ്രേറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ജീൻ പോൾ പറഞ്ഞ വാക്കുകളെ കുറിച്ച് ഫേസ്ബുക്ക് യൂസറായ അനു ചന്ദ്ര പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
പുതിയ അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതാനുഭവങ്ങൾ പങ്കുവെച്ച ജീൻ പോളിൽ ജീവിതാനുഭവങ്ങൾ ഒരാളുടെ മുൻഗണനകളെയും മൂല്യങ്ങളെയും എങ്ങനെ മാറ്റുമെന്ന് കണ്ടുവെന്നും ഇത്തരത്തിൽ അഭിപ്രായങ്ങൾ മാറ്റുന്നതിനെ അവസരവാദമായി പറയരുതെന്നും കുറിപ്പിൽ പറയുന്നു.

ആ കുറിപ്പ് ഇങ്ങനെയാണ്... ഇവല്യൂഷൻസ് ഓഫ് വാല്യൂസ് എന്ന് കേട്ടിട്ടുണ്ടോ?. മൂല്യപരമായ പരിണാമം എന്നാണ് അർത്ഥം. അതായത് ജീവിതാനുഭവങ്ങൾ ഒരാളുടെ മുൻഗണനകളെയും മൂല്യങ്ങളെയും മാറ്റുമെന്ന സംഗതിയില്ലേ? അത് തന്നെ. അത്തരത്തിലുള്ള ഇവല്യൂഷൻസ് ഓഫ് വാല്യൂസ് ആണ് സംവിധായകനും നടനുമായ ജീൻ പോളിൽ ഞാൻ കണ്ടത്.
ഏതോ ഒരു അഭിമുഖത്തിനിടയിൽ ജീൻ പോൾ പറയുന്നത് കേട്ടു ഹണി ബീ സിനിമ കണ്ട പലരും അക്കാലത്ത് എന്നോട് പറഞ്ഞത് മച്ചാനെ പടം കഴിഞ്ഞ ഉടനെ ഞങ്ങൾ പോയത് ബാറിലേക്കാണ്. രണ്ടെണ്ണം അടിക്കാൻ എന്ന്. അന്ന് ജീൻ പോളിനത് ഭയങ്കര അഭിമാനമായാണ് തോന്നിയതത്രേ. പക്ഷെ അതേ ജീൻ പോൾ ഇന്ന് പറയുന്നു ആൾക്കാരെ കള്ള് കുടിപ്പിക്കുക എന്നതല്ലല്ലോ നമ്മൾ സിനിമ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന്.
സത്യത്തിൽ ഈ രണ്ട് പ്രസ്താവനകൾക്കിടയിലുള്ള ദൂരം തന്നെയാണ്ഇവല്യൂഷൻസ് ഓഫ് വാല്യൂസ്. ഒരു കാലത്ത് വിജയമായി തോന്നിയ ഒരു കാര്യത്തെ പിന്നീട് കൂടുതൽ പക്വതയോടെയും സാമൂഹിക ഉത്തരവാദിത്ത ബോധത്തോടെയും വിലയിരുത്താൻ കഴിയുന്ന ആ ഒരു സംഗതിയില്ലേ? അത് തന്നെ. ദയവായി ഇത്തരത്തിൽ അഭിപ്രായങ്ങൾ മാറ്റുന്നതിനെ അവസരവാദമെന്നൊന്നും പറയരുത് കേട്ടോ. എല്ലായ്‌പോഴും അത് അവസരവാദമൊന്നുമല്ല. ചിലപ്പോഴൊക്കെ അത് അനുഭവങ്ങൾ മനുഷ്യനെ പഠിപ്പിച്ച പാഠങ്ങളുടെ പ്രതിഫലനമാണ്.
ജീൻ പോളിന്റെ മാറ്റത്തിലും എനിക്കതാണ് തോന്നിയത്. മൂല്യപരമായ പരിണാമത്തിന്റെ ഉദാഹരണമായിട്ട് എന്നായിരുന്നു കുറിപ്പ്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമയെന്ന വിമർശനം ജീൻ ആദ്യമായി സംവിധാനം ചെയ്ത ഹണി ബീ എന്ന സിനിമ നേരിട്ടിരുന്നു. അന്നത്തെ തന്റെ ചിന്തകൾ ആയിരുന്നു ആ സിനിമ എന്നാണ് ജീൻ അഭിമുഖത്തിൽ പറഞ്ഞത്.

കഞ്ചാവ് വലിക്കുന്ന ആൾക്കാരെയും കള്ളു കുടിക്കുന്ന ആൾക്കാരെയും താടി വളർത്തിയ ആൾക്കാരെയും ഗുണ്ടകളായി കണ്ടിരുന്ന കാലത്താണ് ഞാൻ ഹണി ബീ ചെയ്തത്. ആ സിനിമയുടെ ഉദ്ദേശം ഇതൊക്കെ നോർമലാണ് പിള്ളേര് ചെയ്യുന്ന കാര്യമാണ് എന്നത് കാണിക്കുക എന്നതായിരുന്നു. അഭിമാനിക്കേണ്ട കാര്യമില്ല നാണക്കേട് തോന്നേണ്ട കാര്യവുമില്ല എന്നായിരുന്നു അന്നത്തെ എന്റെ മനസിലെ ചിന്ത.
ഇന്ന് ഞാൻ ആലോചിക്കുമ്പോൾ ആ സിനിമ ചെയ്തതിൽ കുറ്റബോധമൊന്നുമില്ല. പക്ഷെ ഇന്ന് ഞാൻ ആ സിനിമ ചെയ്യില്ല. ഇന്ന് ചെയ്യുമ്പോൾ അതിന് വേറൊരു ആംഗിൾ ഉണ്ടാകും. സിനിമ കഴിയുമ്പോൾ എല്ലാവരും മദ്യപാനം നിർത്തുന്ന രീതിയിലേക്ക് വന്നേക്കാം. ഡ്രഗ്സ് കാണിക്കേണ്ടെന്നല്ല അത് ഉപയോഗിക്കുന്ന ആളെ അറസ്റ്റ് ചെയ്യുമ്പോൾ ആ സിനിമ ബാലൻസ്ഡ് ആകുന്നു. ഇതൊന്നും നമുക്ക് ഒഴിവാക്കാൻ പറ്റില്ല ഇതെല്ലം സമൂഹത്തിൽ ഉള്ളതാണ്.
ഹണി ബീ കണ്ടിട്ട് ഒരുപാട് പേര് എന്നോട് പറഞ്ഞു... മച്ചാനെ പടം കഴിഞ്ഞ് ഉടനെ ഞങ്ങൾ പോയത് ബാറിലോട്ടാണ് രണ്ടെണ്ണം അടിക്കാൻ. അന്ന് എനിക്കത് ഭയങ്കര അഭിമാനമായി തോന്നി. ഇനി അത് ചെയ്യരുത് എന്നാണ് ഇന്നെനിക്ക് തോന്നുന്നത്. ആൾക്കാരെ കള്ള് കുടിപ്പിക്കുക എന്നതല്ലല്ലോ നമ്മൾ സിനിമ കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് ജീൻ അഭിമുഖത്തിൽ പറഞ്ഞത്.


Click it and Unblock the Notifications


