'ഗേൾഫ്രണ്ട് കോളേജിലേക്ക് പോവുമ്പോൾ ഓട്ടോ ഡ്രെെവർക്ക് ഫോൺ കൊടുക്കണം; അത്തരം ആൾക്കാരും ഉണ്ട്'
യുവ താരങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് കരിയറിൽ മുന്നേറുകയാണ് നടൻ ആസിഫ് അലി. മികച്ച സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ ഒരുപോലെ തെരഞ്ഞെടുക്കുന്ന ആസിഫിന്റെ പ്രകടനം ജനപ്രീതി നേടാറുമുണ്ട്. ഋതു എന്ന സിനിമയിൽ തുടങ്ങി കൊത്ത് എന്ന സിനിമയിൽ എത്തിനിൽക്കുമ്പോൾ നടന്റെ കരിയർ വളർച്ചയും അഭിനേതാവെന്ന നിലയിലുള്ള വളർച്ചയും ശ്രദ്ധേയമാണെന്നാണ് ആരാധകർ പറയുന്നത്.
സിബി മലയിൽ സംവിധാനം ചെയ്ത കൊത്തിൽ സുപ്രധാന കഥാപാത്രത്തെയാണ് ആസിഫലി അവതരിപ്പിക്കുന്നത്. കണ്ണൂർ രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

ആസിഫ് അലിയെ കൂടാതെ റോഷൻ മാത്യു, നിഖില വിമൽ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. ഇപ്പോഴിതാ സിനിമയിൽ താൻ ചെയ്ത് കഥാപാത്രങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ആസിഫ് അലി. ഉയരെ എന്ന സിനിമയിൽ ഗോവിന്ദ് എന്ന് വില്ലൻ വേഷത്തിലാണ് ആസിഫ് എത്തിയത്. കാമുകിക്ക് നേരെ ആസിഡ് ആക്രമണം നടത്തുന്ന യുവാവായിരുന്നു ഈ കഥാപാത്രം. ഇത്തരം പല ഗോവിന്ദുമാർ സമൂഹത്തിലുണ്ടെന്നും തനിക്കറിയാവുന്ന ഒരു സുഹൃത്തും ഇത്തരക്കാരനായിരുന്നെന്നും ആസിഫ് അലി പറഞ്ഞു.
Also Read: ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് വാങ്ങാൻ ആളില്ല; ചിരഞ്ജീവിയുടെ സിനിമയോട് മുഖം തിരിച്ച് വിതരണക്കാർ

'കോളേജിൽ എനിക്കറിയാവുന്ന ഒരു സുഹൃത്തുണ്ടായിരുന്നു. അവന്റെ ഗേൾഫ്രണ്ട് ബാംഗ്ലൂരിൽ ഹോസ്റ്റലിൽ നിന്ന് കോളേജിലേക്ക് പോവുന്ന ഓട്ടോയുടെ ഡ്രെെവർക്ക് ഫോൺ കൊടുക്കണം. ഇവനാണ് കോളേജ് പറഞ്ഞ് കൊടുക്കുക. ഇങ്ങനെയുള്ളവർ നമ്മുടെ ചുറ്റിലും ഉണ്ട്'
'ഇത്തരം കഥാപാത്രങ്ങൾ ചെയ്യുമ്പോൾ എന്നെ വെച്ച് സിനിമ ആലോചിക്കുന്ന എഴുത്തുകാർക്ക് വലിയ സാധ്യത നൽകി. ഇവൻ വേണമെങ്കിൽ ആസിഡ് ഒഴിച്ചേക്കാം എന്ന ചിന്ത പ്രേക്ഷകന് കിട്ടും. അത് നടൻ എന്ന നിലയിൽ ലഭിക്കുന്ന സ്വാതന്ത്ര്യം ആണ്,' ആസിഫ് അലി പറഞ്ഞു. ദേശാഭിമാനിയോടാണ് പ്രതികരണം.

തനിക്ക് ചെയ്യാനിഷ്ടമുള്ള കഥാപാത്രങ്ങളെക്കുറിച്ചും ആസിഫ് അലി സംസാരിച്ചു. ഹണി ബീ, സോൾട്ട് ആന്റ് പെപ്പർ പോലുള്ള സിനിമകൾ ചെയ്യാനിഷ്ടമാണ്. അതൊക്കെ എന്നെ പോലുള്ള കഥാപാത്രങ്ങൾ ആണ്. വലിയ തയ്യാറെടുപ്പുകൾ ആവശ്യമില്ല,. ഹണഇബീയ്ക്ക് ഒരു ഭാഗം കൂടി ചെയ്യണമെന്ന് സംവിധായകൻ ജീൻ പോളിനോട് ഞാൻ പറയാറുണ്ട്. സമപ്രായക്കാരായ നടൻമാരോടൊപ്പം ചെയ്യുന്ന മൾട്ടി സ്റ്റാർ സിനിമകൾ വളരെ ആസ്വദിക്കാറുണ്ട്. സൗഹൃദാന്തരീക്ഷം ആദ്യമായി ആസ്വദിക്കുന്നത് സോൾട്ട് ആന്റ് പെപ്പറിലാണ്.

അപൂർവരാഗം, ഋതു അടക്കമുള്ള സിനിമ ചെയ്ത ശേഷമാണ് എന്റെ പ്രായത്തിലുള്ള ആഷിഖ് അബുവിനൊപ്പം സിനിമ ചെയ്യുന്നത്. മഹാവീര്യർ ചെയ്യുമ്പോൾ നിവിനൊപ്പമുള്ള കെമിസ്ട്രിയും ലൊക്കേഷനിലെ തമാശകളും ആസ്വദിച്ചു. ജീൻ പോളും ജിസ്ജോയും അടക്കമുള്ള സുഹൃത്തുക്കൾക്കൊപ്പം സിനിമ ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ സുഖം സൗഹൃദത്തിന്റെ അന്തരീക്ഷം ഉണ്ടാവുമെന്നതാണെന്നും ആസിഫലി പറഞ്ഞു.
ഇബിലീസ് സിനിമയ്ക്ക് വേണ്ടി വലിയ പരിശ്രമം നടത്തിയിരുന്നു. എന്നാൽ വേണ്ടത്ര സ്വീകാര്യത തിയറ്ററിൽ സിനിമയ്ക്ക് ലഭിച്ചില്ല. ഒടിടിയിൽ കണ്ട് സിനിമ ഇഷ്ടമായവരുണ്ടെന്നും ആസിഫ് പറഞ്ഞു.


Click it and Unblock the Notifications