ദേവാസുരവും വാത്സല്യവും അടുത്തടുത്ത ലൊക്കേഷനിൽ; ചിരി പടർത്തിയ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും കത്തുകൾ
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ 71ാം പിറന്നാൾ ആണിന്ന്. സിനിമാ ലോകത്തെ നിരവധി താരങ്ങൾ മമ്മൂട്ടിക്ക് ആശംസകൾ അറിയിച്ചു. മലയാളത്തിലെ മറ്റൊരു സൂപ്പർ സ്റ്റാർ ആയ മോഹൻലാലും മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചു. തന്റെ സഹോദര തുല്യനെന്നാണ് പിറന്നാൾ ആശംസയറിയിച്ച് കൊണ്ടുള്ള വീഡിയോയിൽ മമ്മൂട്ടിയെ മോഹൻലാൽ വിശേഷിപ്പിച്ചത്. മറ്റൊരു ഭാഷയിലെ സൂപ്പർ സ്റ്റാറുകളും തമ്മിൽ കാണാത്ത സൗഹൃദമാണ് മമ്മൂട്ടിയും മോഹൻലാലും തമ്മിൽ. സിനിമാ താരങ്ങൾ എന്നതിനപ്പുറത്തുള്ള സ്നേഹവും സൗഹൃദവും ഇരുവരും തമ്മിലുണ്ട്.

രണ്ട് പേരും ഈ സൗഹൃദത്തെ പറ്റി തുറന്ന് സംസാരിക്കാറുമുണ്ട്. വർഷങ്ങൾക്ക് മുമ്പ് മോഹൻലാലുമായുള്ള സൗഹൃദത്തെക്കുറിച്ചും തമാശകളെക്കുറിച്ചും മമ്മൂട്ടി തുറന്ന് സംസാരിച്ചിരുന്നു. മനോരമയിലെ നേരെ ചൊവ്വെ പരിപാടിയിലായിരുന്നു ഇത്. 'സിനിമയിലെ സൗഹൃദങ്ങൾക്ക് ഭയങ്കര തമാശയുണ്ട്. ഞാനിപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്ന ഒരു ജോഷി ചിത്രം, ഈ സിനിമയുടെ എല്ലാവരും ഒരു ടീം ആണ്. ഈ സിനിമയുടെ വിജയം ആണ് നമ്മുടെ ലക്ഷ്യം'
'ഈ സിനിമ കഴിഞ്ഞ് ജോഷി വേറെ പടമായിരിക്കും ചെയ്യുന്നത്. അപ്പോൾ ഞങ്ങൾ ശത്രുക്കളാണ്. ശ്വാശ്വതമായ ശത്രുതയും സൗഹൃദവും സിനിമ എന്ന വ്യവസായത്തിൽ ഇല്ല'

'പക്ഷെ മോഹൻലാലുമായി ഉള്ളത് വേറെ. ഞങ്ങൾ ഒരുമിച്ച് വന്നവരല്ലേ. മോഹൻലാലിനെ പാമ്പ് കടിക്കണമെന്നോ ഇടിവെട്ടണമെന്നോ ഞാൻ പ്രാർത്ഥിക്കുമോ. എനിക്കങ്ങനെ സങ്കൽപ്പിക്കാൻ പോലും പറ്റില്ല. സിനിമയിൽ എത്തിയ സമയത്ത് ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. ഞാനുണ്ട്, ലാലുണ്ട്, നെടുമുടി വേണു, ശ്രീനിവാസൻ, രതീഷ്, രവീന്ദ്രൻ, പ്രിയദർശൻ അങ്ങനെ കുറേ പേരുണ്ട്'
'അന്നത്തെ ഒരു യുവ തലമുറയെന്ന് പറയാം. മദ്രാസിൽ എന്റെ മുറിയിൽ സ്ഥിരമായി കിടന്നുറങ്ങുന്ന രണ്ട് പേരായിരുന്നു പ്രിയദർശനും ശ്രീനിവാസനും. ഞാനും നെടുമുടി വേണുവും ഒരു മുറിയിലായിരുന്നു താമസിച്ചത്. അങ്ങനെയുള്ള ഒരു സൗഹൃദം ഉണ്ടായിരുന്നു അന്ന്. ആ സൗഹൃദം ഒരു കാരണവശാലും പിന്നീട് മുറിഞ്ഞ് പോയിട്ടില്ല'
Also Read: മമ്മൂക്കയുടെ കാഷ്യൂ നട്ട്സ് കഴിച്ചാൽ നമ്മുടെ വിശപ്പ് മാറുമോ; ഡ്യൂപ്പ് ആയെത്താൻ ടിനിയെടുത്ത ഡയറ്റ്

'മോഹൻലാലും ഞാനും അമ്മയുടെ മീറ്റിംഗിൽ കവിതകൾ എഴുതിക്കൊണ്ടിരിക്കാറുണ്ട്. ഒരുപാട് കവിതകൾ എഴുതിക്കൊണ്ടിരുന്നത് വാത്സല്യത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോഴാണ്. ലാലിന്റെ ദേവാസുരത്തിന്റെ ഷൂട്ടിംഗും ഒരേ സ്ഥലത്താണ്. രണ്ട് പടത്തിലും അഭിനയിക്കുന്ന ഏതോ ഒരു നടനുണ്ട്. അദ്ദേഹം ലാലിന്റെ കവിതകൾ ഇങ്ങോട്ട് അയക്കും'
'ഇവിടെ നിന്ന് ഞാൻ അങ്ങോട്ട് അയക്കും. അങ്ങനെ ആറേഴ് കത്തുകൾ അങ്ങോട്ടും ഇങ്ങോട്ടും അയച്ചിട്ടുണ്ട്. അത് പക്ഷെ ഇങ്ങനെ പ്രചരിക്കും. എല്ലാവരും അത് വായിക്കും. ഒരു വലിയ തമാശ ആയിരുന്നു അത്'
Also Read: മമ്മൂട്ടിയെന്ന് കേൾക്കുമ്പോൾ ജനം കൂവി, സുഹൃത്തുക്കളായ നിർമാതാക്കൾ തിരിഞ്ഞു നോക്കിയില്ല; ആ പരാജയ കാലം

അന്നുണ്ടായിരുന്ന അതേ ഊഷ്മളത ലാലുമായി ഇപ്പോഴുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. 'ഞങ്ങൾ രണ്ട് പേരും കൂടിയാണ് ഐഐഐഎഫ് അവാർഡിന് ഒരേ കാറിൽ പോയി ഒരേ മുറിയിൽ കിടന്നുറങ്ങിയത്. അവർക്ക് തന്നെ വളരെ അത്ഭുതമായിപ്പോയി. ഞങ്ങൾ രണ്ട് പേരും ഒരു കാറിൽ ഒന്നിച്ചിരിക്കുന്നു. ഒന്നിച്ചു കൂടുമ്പോൾ സിനിമയൊന്നും ഞങ്ങളുടെ വിഷയം ആവാറില്ല. വീട്ടുകാര്യമോ പൊതുവേ ഉള്ള തമാശകളോ പറഞ്ഞു കൊണ്ടിരിക്കും,' മമ്മൂട്ടി പറഞ്ഞതിങ്ങനെ.


Click it and Unblock the Notifications











