'ആകാശദൂത് കണ്ട് കരയാത്തവർ ഉണ്ടെന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല': ഔസേപ്പച്ചൻ
മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ നൊമ്പരമുണര്‍ത്തുന്ന അപൂര്‍വ്വം സിനിമകളിലൊന്നാണ് ആകാശദൂത്. ഓരോ തവണ കാണുമ്പോഴും പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കും ഈ ചിത്രം. മാധവിയും മുരളിയും നായിക, നായകന്മാരായെത്തിയ ചിത്രത്തിലെ നാല് ബാലതാരങ്ങളും അതിഗംഭീര പ്രകടനം കൊണ്ട് പ്രേക്ഷകരുടെ ഹൃദയം തൊട്ടവരാണ്. അച്ഛനും അമ്മയും മരിച്ചതിന് ശേഷം നാല് പേരില്‍ ഒരാള്‍ മാത്രം പള്ളി മുറ്റത്ത് അനാഥനായി നില്‍ക്കുന്ന രംഗം ഇന്നും പ്രേക്ഷകരുടെ മനസിൽ നിറഞ്ഞ് നില്‍ക്കുന്നതാണ്.
സിബി മലയിൽ - ഡെന്നീസ് ജോസഫ് കൂട്ടുകെട്ടിൽ 1993ൽ പുറത്തിറങ്ങിയ ഈ ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് ഉൾപ്പെടെ നേടിയിരുന്നു. മുരളി, മാധവി എന്നിവരെ കൂടാതെ ജഗതി ശ്രീകുമാർ, നെടുമുടി വേണു, എൻ.എഫ്. വർഗ്ഗീസ്, ബിന്ധു പണിക്കർ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായിരുന്നു.

സിനിമയ്‌ക്കൊപ്പം അതിലെ ഗാനങ്ങളും ഇന്ന് പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്. ഓഎൻവി കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചനാണ്. ഇപ്പോഴിതാ, 'ആകാശദൂതി'നെ കുറിച്ച് ഔസേപ്പച്ചൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ആകാശദൂത് കണ്ട് കരയാത്ത മലയാളികള്‍ ലോകത്തുണ്ടെന്ന് പറഞ്ഞാല്‍ താൻ വിശ്വസിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഔസേപ്പച്ചൻ ഇത് പറഞ്ഞത്.

"ആകാശദൂത് കണ്ട് കരയാത്തവർ ഉണ്ടെന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല. ഇപ്പോഴും ആകാശദൂതിലെ ചില സീനുകള്‍ കാണുമ്പോള്‍ ഞാന്‍ കരഞ്ഞു പോകും, സിനിമയിലെ ഒരു സീനില്‍ കാലിന് വയ്യാത്ത പയ്യന്‍ അമ്മയോട് പറയുന്ന രംഗമുണ്ട്, 'അമ്മേ എന്റെ കാല് ഇങ്ങനെ ആയത് നന്നായി അല്ലേ... എനിക്ക് അമ്മേടെ കൂടെ ജീവിക്കാലോ..' എന്ന്. ആ സീന്‍ എനിക്ക് പറഞ്ഞ് അവസാനിപ്പിക്കാന്‍ പറ്റില്ല.. ഞാന്‍ കരഞ്ഞുപോകും. ഒരു കാലഘട്ടം വരെ അതിന്റെ കഥ ആരോടെങ്കിലും പറഞ്ഞാൽ തന്നെ ഞാൻ കരഞ്ഞുപോകുമായിരുന്നു" ഔസേപ്പച്ചന്‍ പറഞ്ഞു.

'രാപ്പാടി കേഴുന്നുവോ' എന്ന ഗാനത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഓഎൻവി അതിനെ ഭംഗിയായി വിഷ്വലൈസ് ചെയ്തിട്ടുണ്ട്. അതാണ് അത്രയും ഭംഗിയായ വരികൾ വന്നത്. ആദ്യം ആ പാട്ടിന്റെ ട്യൂണാണ് ചെയ്തത്. പാട്ടിന്റെ ട്യൂണ്‍ കേട്ടപ്പോള്‍ തന്നെ സംവിധായകന്‍ സിബി മലയില്‍ കരഞ്ഞുപോയി. അതോടെ അതിന്റെ ഫസ്റ്റ് ട്യൂണ്‍ തന്നെ ഓക്കെ പറയുകയായിരുന്നെന്നും ഔസേപ്പച്ചന്‍ പറഞ്ഞു.
ആ സിനിമയുടെ വിജയത്തിന് പിന്നിൽ ആ ഗാനത്തിന് വലിയ റോൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ മുഴുവൻ ഫീലും ആ പാട്ടിൽ ഉണ്ടായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളത്തിന്റെ സ്വന്തം ഗാനഗന്ധർവൻ യേശുദാസ് ആയിരുന്നു ഗാനം ആലപിച്ചത്. ആ പാട്ടിന് യേശുദാസിന് സംസ്ഥാന സർക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.
Recommended Video

അതുല്ല്യ നടൻ മുരളിയുടെയും മാധവിയുടെയും കരിയറിലെ ഏറ്റവും മികച്ച ചിത്രമായാണ് ആകാശദൂത് അറിയപ്പെടുന്നത്. ആകാശദൂത് എന്ന ചിത്രമാണ് അപ്പച്ചിയുടെ കരിയറില്‍ വഴിത്തിരിവായതെന്ന് എൻ എഫ് വർഗീസിന്റെ മകൾ സോഫിയയും അടുത്തിടെ പറഞ്ഞിരുന്നു. ചിത്രത്തിൽ കേശവന്‍ എന്ന കഥാപാത്രത്തെയാണ് എൻ.എഫ് വർഗീസ് അവതരിപ്പിച്ചത്.


Click it and Unblock the Notifications











