അച്ഛനെതിരെയുള്ള വിലക്ക് എന്നെ തളർത്തി, ഉറക്കം പോലുമില്ലായിരുന്നു; വിനയന്റെ മകൻ പറയുന്നു
സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സംവിധായകൻ വിനയൻ ഒരുക്കിയ പത്തൊൻപതാം നൂറ്റാണ്ട്. ഏറെ വർഷങ്ങൾ നീണ്ടു നിന്ന വിലക്ക് ഒഴിവായ ശേഷം ചെയ്യുന്ന സിനിമയെന്ന നിലയിൽ പത്തൊൻപതാം നൂറ്റാണ്ട് വലിയ വലിയ അലയൊലികളാണ് സിനിമാ ലോകത്ത് ഉണ്ടാക്കുന്നത്.
സിജു വിൽസൺ ആണ് ചിത്രത്തിലെ നായകൻ. വിനയന്റെ മകൻ വിഷ്ണും വിനയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ സിനിമയുടെ വിശേഷങ്ങൾക്കൊപ്പം അച്ഛൻ വിനയന് സിനിമയിൽ വന്ന വിലക്ക് തന്നെ ബാധിച്ചതിനെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് വിഷ്ണു വിനയ്.

'2008 തൊട്ടാണ് വിലക്കിന്റെ പ്രശ്നങ്ങൾ തുടങ്ങുന്നത്. പക്ഷെ 2000 ത്തിന്റെ തുടക്കം മുതലേ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ചില പരാമർശങ്ങളുടെ പേരിൽ ഫാൻസുകാർ ആയിട്ടൊക്കെ. വീട്ടിൽ അച്ഛന്റെ കൂടെയിരിക്കുന്ന സമയത്ത് അതൊരു വലിയ പ്രശ്നമായി തോന്നിയിട്ടില്ല. തമാശ രൂപേണയാണ് അച്ഛന്റെ ശത്രുക്കളെ പോലും അവതരിപ്പിക്കു'
'ആരെപറ്റിയും അങ്ങനെ മോശമായി സംസാരിക്കാറില്ല. ഞാൻ പുറത്ത് പഠിക്കുന്ന സമയത്ത് എനിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എനിക്ക് ചില സമയത്ത് ഉറക്കം കിട്ടില്ല. അച്ഛന്റെ സിനിമകൾക്ക് വിമർശനം വരുമ്പോൾ ബാധിക്കുന്നതിനേക്കാൾ വിലക്കിന്റെ സമയത്തെ എഴുത്തുകളും അറ്റാക്കുകളും ഒക്കെ ബാധിച്ചിരുന്നു'
Also Read: സമാന്ത സുഖമില്ലാതെ ഇരിക്കുകയാണെന്ന് റിപ്പോർട്ടുകൾ; വാർത്തകളിൽ അസ്വസ്ഥയായി താരം!

'അപ്പോൾ അച്ഛനൊപ്പം നിൽക്കണമെന്ന് എനിക്ക് തോന്നി. ആരാധകനെന്നതിനപ്പുറത്തേക്ക് അച്ഛനെ സ്നേഹിക്കുന്ന മകനാണ് ഞാൻ. അച്ഛന് വേണമെങ്കിൽ വർഷം ഒന്നോ രണ്ടോ സിനിമകൾ ചെയ്ത് പോവാമായിരുന്നു. പക്ഷെ പകരം പോരാടുകയാണ് ചെയ്തത്. എന്നെ സംബന്ധിച്ച് ആ പോയിന്റിലാണ് അച്ഛനോട് കൂടുതൽ അടുപ്പം തോന്നുന്നത്. ജീവിതത്തെ പറ്റി തന്നെ ചില കാഴ്ചപ്പാടുകൾ മാറിത്തുടങ്ങുന്നത് അപ്പോഴാണ്'
Also Read: എന്തിനാണ് ആളുകള്‍ നുണ പറയുന്നത്? വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്കിടെ ചര്‍ച്ചയായി വരദയുടെ പോസ്റ്റ്

'അച്ഛനെ എതിർക്കുന്നവരോട് അന്ന് ദേഷ്യം തോന്നിയിട്ടില്ല. സങ്കടം ഒരുപാട് തോന്നിയിട്ടുണ്ട്. ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവേണ്ടആവശ്യമുണ്ടായിരുന്നോ എന്ന്. പക്ഷെ അച്ഛന്റെ ഫൈറ്റ് കണ്ടപ്പോൾ അതിലാണ് സത്യം എന്ന് തോന്നി. പിന്നെ ഒരുപാട് കൊല്ലം കഴിഞ്ഞപ്പോഴേക്കും അച്ഛൻ കേസ് ജയിച്ചു. അങ്ങനെ ശത്രുക്കൾ എന്ന് പറഞ്ഞവരെല്ലാം മിത്രങ്ങൾ ആയി. അവർ അച്ഛനെ അംഗീകരിച്ചു. അച്ഛനെ വിലക്കേണ്ടിയിരുന്നില്ല എന്ന് അമ്മ സംഘടനയിൽ പോലും പറഞ്ഞു. കാവ്യനീതി എന്നൊക്കെ പറയുന്ന പോലെ തിരിഞ്ഞിപ്പോൾ എത്തിയിരിക്കുകയാണ്'

ഞാൻ ഓർമ്മ വെക്കുന്ന കാലമായപ്പോഴേക്കും അച്ഛൻ ഒരു സംവിധായകൻ ആണ്. അച്ഛന്റെ സെറ്റുകളിൽ ഞാനും അമ്മയും അനിയത്തിയും പോവുമായിരുന്നു. പക്ഷെ അന്നൊന്നും ഞാൻ സിനിമാക്കാരൻ ആവണമെന്ന് വിചാരിച്ചിരുന്നില്ല. 2005 ഓടെ സിനിമാ മേഖലയിലെ പ്രശ്നങ്ങൾ മൂലം അച്ഛന് സിനിമയോടുള്ള താൽപര്യം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു.
മൂന്ന് കൊല്ലം മുമ്പ് വരെയൊക്കെ അച്ഛൻ സിനിമ കാണുന്നത് വളരെ കുറവായിരുന്നു. അച്ഛൻ പറഞ്ഞതാണ് ശരിയെന്ന് ജനങ്ങൾ മനസ്സിലാക്കി തുടങ്ങിയ ശേഷമാണ് അച്ഛന് ഇപ്പോൾ ആത്മവിശ്വാസം തിരിച്ചു വരുന്നതെന്നും വിഷ്ണു വിനയ് പറഞ്ഞു. സെപ്റ്റംബർ എട്ടിനാണ് ചിത്രം തിയറ്ററുതളിൽ എത്തുന്നത്.


Click it and Unblock the Notifications











