അഞ്ച് കോടി വിലയുളള സിനിമ പത്ത് കോടിക്ക് വാങ്ങും, പക്ഷെ ഒരപകടം ഉണ്ട്; ഒടിടി ബിസിനസിനെ പറ്റി ലിസ്റ്റിൻ
ഇന്ത്യൻ സിനിമയിലൊന്നാകെ ഇപ്പോൾ ഒടിടി തരംഗം അലയടിക്കുകയാണ്. ആമസോൺ പ്രെെം, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, ഡിസ്നി പ്ലസ് ഹോട് സ്റ്റാർ തുടങ്ങിയ വമ്പൻ പ്ലാറ്റ്ഫോമുകളിലാണ് മലയാളത്തിലിറങ്ങുന്ന ബിഗ് ബജറ്റ് സിനിമകളുൾപ്പെടെ സ്ട്രീം ചെയ്യുന്നത്. തിയറ്റർ വ്യവസായത്തെ ബാധിക്കുന്നെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോഴും പ്രേക്ഷകർക്കും ഫിലിം മേക്കേർസിനും മുന്നിൽ പുതിയ സാധ്യതകളാണ് ഒടിടി തുറന്ന് നൽകിയിരിക്കുന്നത്.
ഇപ്പോഴിതാ ഒടിടി ബിസിനസ് എങ്ങനെയാണ് നടക്കുന്നത് എന്നതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. അമേരിക്കൻ കമ്പനികളായതിനാൽ ഡോളർ മൂല്യം വെച്ച് നോക്കുമ്പോൾ ഒടിടി പ്ലാറ്റ്ഫോമുകൾ മലയാളത്തിൽ ഒരു സിനിമ വാങ്ങുന്നതിന് ചെലഴിക്കുന്ന തുക അത്ര വലുതല്ലെന്ന് ലിസ്റ്റിൻ പറയുന്നു.

ഒരു ഡോളറിന് ഇന്ന് 83 രൂപ വിലയുണ്ട്. അവരെ സംബന്ധിച്ച് ഇത് വലിയ വിലയല്ല. അവർ ഒരു വർഷത്തേക്ക് മലയാള സിനിമയ്ക്ക് മാത്രം 300 കോടി രൂപയായിരിക്കും മാറ്റി വെച്ചത്. നാളെ വേറൊരു കൂട്ടം യുവാക്കൾ വേറൊരു പ്ലാറ്റ്ഫോമോ റെഡിയായി പർച്ചേഴ്സ് ചെയ്യാമെന്ന് വെച്ചാൽ ഇവരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റില്ല.
ഞാൻ ചെയ്യുന്ന ആസിഫലി നായകനായ ഒരു സിനിമയ്ക്ക് മൂന്ന് കോടി രൂപയായിരിക്കും ഒടിടിയിലെ വില. ഇവർ ചിലപ്പോൾ ഏഴ് കോടി രൂപയ്ക്കെടുക്കുമെന്നും ലിസ്റ്റിൻ പറയുന്നു.

' ഇവരെല്ലാം പർച്ചേഴ്സ് ചെയ്തിട്ട് മിച്ചമുള്ള സിനിമകളാണ് മറ്റ് പ്ലാറ്റ്ഫോമുകൾക്ക് ലഭിക്കുന്നത്.അങ്ങനെ ചെറിയ പ്ലാറ്റ്ഫോമുകൾ മലയാളത്തിലും ഉണ്ട്. നമുക്ക് കൊടുക്കുന്നത് പല വിധത്തിൽ കൊടുക്കാം'
'ആറ് മാസക്കാലത്തേക്ക് കൊടുക്കാം. അത് കഴിയുമ്പോൾ നമ്മുടെ കൈയിൽ തന്നെ ഇത് തിരിച്ചു വരും. നോൺ എക്സ്ക്ലൂസീവ് ആയി പല പ്ലാറ്റ്ഫോമുകളിലേക്ക് കൊടുക്കാൻ പറ്റും. ചെറിയ പ്ലാറ്റ്ഫോമുകൾക്ക് എന്റെ സിനിമയും കൊടുത്തിട്ടുണ്ട്'
Also Read: നമ്പർ 20 മദ്രാസ് മെയിലിൽ മോഹൻലാലിനൊപ്പം മമ്മൂട്ടി വരാനുണ്ടായ കാരണം; ഡെന്നിസ് ജോസഫ് പറഞ്ഞത്

ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമകൾ വിലയ്ക്കെടുക്കുന്ന രീതിയെ പറ്റിയും ലിസ്റ്റിൻ സംസാരിച്ചു. 'വലിയ ഒടിടി കമ്പനികൾക്ക് എടുക്കാൻ പറ്റുന്നത് രണ്ട് സിനിമയോ മൂന്ന് സിനിമയോ ആയിരിക്കും. യഥാർത്ഥത്തിൽ നമ്മൾ നിർമിക്കുന്ന സിനിമയ്ക്ക് അഞ്ച് കോടി മൂല്യമേ ഉള്ളൂ, പക്ഷെ മത്സരം വരുമ്പോൾ നമുക്ക് ഭാഗ്യം ഉണ്ടെങ്കിൽ 10 കോടി രൂപ കിട്ടും'
'ചിലപ്പോൾ എട്ട് കോടി കിട്ടും. അപ്പോൾ മാർക്കറ്റിൽ സംസാരിക്കുന്നത് ലിസ്റ്റിൻ നിർമിച്ച അഞ്ച് കോടി വിലയുള്ള സിനിമ സോണിയോ ആമസോണോ നെറ്റ്ഫ്ലിക്സോ പത്ത് കോടി രൂപയ്ക്കെടുത്തു എന്നായിരിക്കും'

എന്നാൽ ഇതേ ലാഭം കിട്ടുമെന്ന് കരുതി മറ്റൊരു ഫിലിം മേക്കർ വന്നാൽ ചിലപ്പോൾ കുടങ്ങുമെന്നും ലിസ്റ്റിൻ പറയുന്നു. 'ഈ ആർട്ടിസ്റ്റിന്റെ പടം നിർമിക്കുമ്പോൾ 10 കോടി രൂപ മിനിമം ഈ പ്ലാറ്റ്ഫോമിൽ നിന്നും കിട്ടും എന്ന് കാൽകുലേറ്റ് ചെയ്തായിരിക്കും അടുത്തയാൾ വരുന്നത്. അയാൾക്കിങ്ങനെ സംഭവിക്കണമെന്നേ ഇല്ല'
'കാരണം അവരുടെ കലണ്ടർ തീർന്നിട്ടുണ്ടാവും. അവർക്ക് മാസം ഒരു സിനിമ മതി. അല്ലെങ്കിൽ രണ്ട് മാസത്തിൽ ഒരു സിനിമ മതിയായിരിക്കും. അവരെപ്പോഴും കോർപറേറ്റ് ലെവലിലാണ് ചിന്തിക്കുന്നത്. പത്ത് കോടി രൂപ പ്ലാൻ ചെയ്ത് വന്നയാൾക്ക് ബിസിനസ് നടക്കാത്തപ്പോൾ എന്ത് ചെയ്യണം എന്നറിയാതാവും,' ലിസ്റ്റിൻ പറഞ്ഞു. 24 ന്യൂസിനാേടാണ് പ്രതികരണം.


Click it and Unblock the Notifications