'ഇതൊരു പയ്യന്റെ ഹെയർ സ്റ്റെെൽ ആണ്, ആളുകൾ കൂവും'; മമ്മൂട്ടി പറഞ്ഞ മറുപടി
2003 ലിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയാണ് ക്രോണിക് ബാച്ചിലർ. മമ്മൂട്ടി, മുകേഷ്, ഇന്നസെന്റ്, ലാലു അലക്സ്, ഭാവന, രംഭ, കെപിഎസി ലളിത, ഇന്ദ്രജ, ബിജു മേനോൻ തുടങ്ങി വൻ താരനിര അണിനിരന്ന ക്രോണിക് ബാച്ചിലർ ടെലിവിഷനിൽ ഇന്നും കാഴ്ച്ചക്കാരേറെയുള്ള സിനിമയാണ്. കോമഡിയും വൈകാരികതയും ഒരുപോലെ മികച്ച് നിന്ന സിനിമയിൽ മമ്മൂട്ടിയുടെ തകർപ്പൻ പ്രകടനവും ആയിരുന്നു കണ്ടത്.
ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ സിദ്ദിഖ്. സ്നേഹ സമ്പന്നനായ ഒരു ജേഷ്ഠന്റെ വേഷത്തിലാണ് മമ്മൂട്ടി സിനിമയിലെത്തുന്നത്. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി മമ്മൂട്ടി സ്വയം നടത്തിയ ചില ശ്രമങ്ങളെക്കുറിച്ചാണ് സിദ്ദിഖ് സംസാരിച്ചത്.

'ആ സിനിമ കണ്ടവർക്കെല്ലാം ഓർമ്മ ഉണ്ടാവും മമ്മൂക്കയുടെ ഗെറ്റപ്പ്. വളരെ സുമുഖനായ, സുന്ദരനായ മമ്മൂക്കയായിരുന്നു. അതിന് മുമ്പുള്ള മമ്മൂക്കയുടെ കുറേ സിനിമകൾ പരാജയമായിരുന്നു. ആ ചിത്രങ്ങൾക്ക് ശേഷം വരുന്ന ക്രോണിക് ബാച്ചിലറിൽ മമ്മൂക്ക വളരെ വ്യത്യസ്തനായിരുന്നു. അതിന്റെ ക്രെഡിറ്റ് മുഴുവൻ മമ്മൂക്കയ്ക്ക് തന്നെയാണ്'
'ആ ഹെയർസ്റ്റെൽ മമ്മൂക്കയുടെ സജഷൻ ആയിരുന്നു. അത് കുഴപ്പമാവുമോ എന്ന് നമുക്കെല്ലാം ഭയമുണ്ടായിരുന്നു. സെറ്റിൽ വന്ന പല സംവിധായകരും ഇത് ഒരു പയ്യന്റെ ഹെയർ സ്റ്റെെൽ ആണ്, മമ്മൂക്കയ്ക്ക് ശരിയാവുമോ ആളുകൾ കൂവുമോ എന്നൊക്കെ പറഞ്ഞു'

'അപ്പോഴൊക്കെ നമുക്ക് ടെൻഷനാണ്. ഞാനീ ടെൻഷൻ മമ്മൂക്കയോട് പറയുകയും ചെയ്തു. മമ്മൂക്ക ചിരിച്ചിട്ട് പറഞ്ഞു അതെനിക്ക് വിട്ടേക്ക് എന്ന്. ആ ആത്മവിശ്വാസമാണ് എനിക്ക് ഏറ്റവും മമ്മൂക്കയോട് ബഹുമാനം തോന്നിയത്. വളരെ മുൻപേ തന്നെ അത് മുൻകൂട്ടിക്കാണാനും ഈ കഥാപാത്രത്തെ ഞാൻ ചെയ്യാൻ പോവുന്നത് ഇങ്ങനെയാണെന്നും അദ്ദേഹം നിശ്ചയിച്ചുറപ്പിച്ചു'
'അദ്ദേഹം വളെ പ്ലാൻഡ് ആണെന്ന് മനസ്സിലാക്കുന്നത് ഓരോ സീനിലും അഭിനയിച്ച് തുടങ്ങുമ്പോഴാണ്. ഒരു ക്രിയേറ്റർ ഒരു കഥാപാത്രത്തെ ഉണ്ടാക്കിക്കഴിഞ്ഞാൽ ഒരു ആക്ടർ എന്താണ് അതിനകത്തേക്ക് കോൺട്രിബ്യൂട്ട് ചെയ്യുന്നത് എന്നതിന് ഏറ്റവും വലിയ ഉദാഹരണം ആണ് ക്രോണിക് ബാച്ചിലറിലെ മമ്മൂക്കയുടെ ആ ഗെറ്റപ്പും പെർഫോമൻസിന്റെ മിതത്വവും'

ഇത്തരം ഇടപെടലുകൾ കൊണ്ടാണ് ആ സിനിമ വലിയ വിജയമായതും പിന്നീട് ഈ സിനിമ തമിഴിൽ തനിക്ക് നിർമിക്കാനായതെന്നും സിദ്ദിഖ് പറഞ്ഞു. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം മമ്മൂക്ക ജേഷ്ഠന്റെ വേഷത്തിലെത്തുന്ന ഹിറ്റ്ലർ എന്ന സിനിമ ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ ആ സിനിമയിലെ കഥാപാത്രവുമായി ക്രോണിക് ബാച്ചിലറിലെ കഥാപാത്രത്തിന് ഒരു തരത്തിലും സാമ്യമുണ്ടാവരുതെന്ന് നിർബന്ധം ഉണ്ടായിരുന്നെന്നും സിദ്ദിഖ് പറഞ്ഞു. രംഭയായിരുന്നു സിനിമയിലെ നായിക.

ആദ്യം മറ്റ് പല നടിമാരെ ആലോചിച്ചിരുന്നെങ്കിലും ഡേറ്റ് കിട്ടാഞ്ഞതോടെയാണ് രംഭയെ നായികയാക്കിയതെന്ന് സിദ്ദിഖ് വ്യക്തമാക്കി. രംഭയെ നായികയാക്കിയതിന്റെ പേരിൽ ആദ്യം തീരുമാനിച്ചിരുന്ന ഡിസ്ട്രിബ്യൂട്ടർ സിനിമയിൽ നിന്നും പിൻമാറിയെന്നും സിദ്ദിഖ് പറഞ്ഞിരുന്നു. ഇതൊരു കുടുംബ ചിത്രമാണ് രംഭയെ നായികയാക്കിയാൽ ശരിയാവില്ലെന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്. എന്നാൽ രംഭ സിനിമയിലെത്തി മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തു.


Click it and Unblock the Notifications