സിനിമയോട് ചേർന്ന് നിൽക്കാൻ തുടങ്ങിയിട്ട് 29 വർഷങ്ങൾ, ജനപ്രിയ നായകന് ഇന്ന് പിറന്നാൾ
മിമിക്രി ആർട്ടിസ്റ്റിൽ നിന്നും ടെലിവിഷൻ ചാനലുകളിലേക്ക്.... പിന്നെ സഹ സംവിധായാകൻ... ശേഷം ചെറിയ വേഷങ്ങൾ ചെയ്ത് സഹനടനായി.... കഠിന പ്രയത്നത്തിലൂടെ വർഷങ്ങൾക്ക് ശേഷം നായകൻ.... ഇപ്പോൾ ജനപ്രിയ നായകനായി മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത കലാകാരൻ. മിമിക്രി വേദികളില്‍ നിന്ന് തൊണ്ണൂറുകളുടെ തുടക്കത്തിലാണ് സിനിമയിലുള്ള ഭാവി തേടി ഗോപാലകൃഷ്ണനെന്ന ദിലീപ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയത്. ആരും പിന്തുണയ്ക്കാനോ ചാൻസ് വാങ്ങി കൊടുക്കാനോ അന്ന് ഉണ്ടായിരുന്നില്ല. സിനിമയായിരുന്നു ദിലീപ് എന്ന പ്രതിഭയുടെ എക്കാലത്തെയും ഏറ്റവും വലിയ സ്വപ്നം. നടനാകാൻ ആഗ്രഹിച്ചിരുന്ന ദിലീപിന് പക്ഷെ ആദ്യ കാലങ്ങളിൽ അസിസ്റ്റന്റ് സംവിധായകൻ ജോലിയായിരുന്നു ആദ്യം ലഭിച്ചത്. എങ്കിലും നടനാകണമെന്ന മോഹം അയാൾ ഉപേക്ഷിച്ചിരുന്നില്ല.
Also Read: 'നവ്യാ നായരെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്ന ധ്യാനും, മീര ജാസ്മിനെ സ്നേഹിച്ചിരുന്ന വിനീതും'
കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായിട്ടായിരുന്നു ദിലീപിന്റെ തുടക്കം. സ്റ്റേജ് ഷോകൾ അടക്കമുള്ളവ നടത്തിയാണ് അന്ന് വരുമാനം കണ്ടെത്തിയിരുന്നത്. 1992ൽ കമലിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് അഭിനം ദിലീപ് ആരംഭിച്ചത്. ആദ്യ ചിത്രത്തിന് ശേഷവും പിന്നീട് കുറച്ച് വർഷത്തേക്ക് ലഭിച്ചതും സഹനടന്റെ വേഷങ്ങളായിരുന്നു. സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപമാണ് ദിലീപിന്റെ സിനിമാ ജീവിതം മാറ്റി മറിച്ചത്. പിന്നീട് ചിത്രത്തിലെ നായികയെ തന്നെ ദിലീപ് പ്രണയിച്ച് വിവാഹം ചെയ്തു.
Also Read: 'സൽമാന്റെ നിർദേശ പ്രകാരം തന്നെ ശിക്ഷിച്ച നിർമാതാവ്', അനുരാഗ് കശ്യപ് പറയുന്നു

സല്ലാപത്തിന് ശേഷം പിന്നീട് തിരഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ദിലീപ്. ഈ പുഴയും കടന്ന്, കുടമാറ്റം, മായപൊൻമാൻ തുടങ്ങി പിന്നീട് ഒട്ടനവധി സിനിമകളിൽ നായകനായി ദിലീപ് എത്തി. ദിലീപ് സിനിമകൾ അന്നും ഇന്നും കുടുംബപ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന നല്ലൊരു പാക്കേജാണ്. പാട്ട്, ഡാൻസ്, കോമഡി, പ്രണയം, ആക്ഷൻ രംഗങ്ങൾ തുടങ്ങിയെല്ലാം ദിലീപ് മനോഹരമാക്കി. അതുകൊണ്ട് തന്നെയാണ് ദിലീപ് സിനിമകളേയും അദ്ദേഹത്തിന്റെ പ്രകടനത്തെയും ആളുകൾ ഇത്രയധികം സ്നേഹിച്ചതും ജനപ്രിയ നായകൻ എന്ന പദവി അദ്ദേഹത്തിന് നൽകിയതും. ഇന്ന് ദിലീപ് വെറുമൊരു നായക നടൻ മാത്രമല്ല... നിർമാതാവ്, തിയേറ്റർ ഉടമ തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലേക്കും അയാൾ വ്യാപിച്ച് കഴിഞ്ഞു.

നാദിർഷ അടക്കമുള്ള സുഹൃത്തുക്കൾ ദിലീപിന് പിറന്നാൾ ആശംസിച്ചിട്ടുണ്ട്. മിമിക്രിയിലേക്ക് ചുവടുവെച്ചപ്പോൾ മുതൽ ദിലീപിനൊപ്പമുള്ള ഉറ്റ ചങ്ങാതിയാണ് നാദിർഷ. 'ഇങ്ങനെ ചേർന്ന് നിൽക്കാൻ തുടങ്ങിയിട്ട് നീണ്ട 34 വർഷങ്ങൾ. പ്രിയ സഹോദരന് ജന്മദിനാശംസകൾ...' എന്നാണ് ദിലീപിന് പിറന്നാൾ ആശംസിച്ച് നാദിർഷ കുറിച്ചത്. അഭിനയത്തിന്റെ തുടക്ക കാലങ്ങളിൽ ദിലീപും നാദിർഷയുമെല്ലാം ഒന്നിച്ചാണ് സൂപ്പർസ്റ്റാറുകളുടെ സിനിമകളിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിരുന്നത്. ഇപ്പോൾ നാദിർഷയുടെ ഏറ്റവും പുതിയ സിനിമ കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയിലും ദിലീപ് തന്നെയാണ് നായകൻ. ഇരുവരുടേയും സൗഹൃദം കുടുംബങ്ങൾ തമ്മിലുമുണ്ട്. സംവിധായകൻ അരുൺ ഗോപിയും ദിലീപിന് പിറന്നാൾ ആശംസകൾ നേർന്നു. തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കൂടെ നിന്നതിന് നന്ദിയെന്ന് പറഞ്ഞുകൊണ്ടാണ് അരുൺ ഗോപി ആശംസകൾ നേർന്നത്. 'എന്റെ സൂപ്പർ സ്റ്റാറിന് ജന്മദിനാശംസകൾ.. എന്റെ സ്വപ്നം സാക്ഷാത്കരിച്ചതിന് നന്ദി... എപ്പോഴും നിങ്ങളുടെ ആരാധകനായിരിക്കും' എന്നായിരുന്നു അരുണിന്റെ പോസ്റ്റ്. അരുൺ ഗോപി ആദ്യമായി സംവിധാനം ചെയ്ത രാമലീലയിൽ നായകൻ ദിലീപായിരുന്നു. വലയി വിജയമായ സിനിമ കൂടിയായിരുന്നു രാഷ്ട്രീയവും കുറ്റാന്വേഷണവും എല്ലാം ചേർന്ന രാമലീല എന്ന സിനിമ. നിർമാതാവ് എൻ.എം ബാദുഷയും ദിലീപിന് പിറന്നാൾ ആശംസകൾ നേർന്നു. ദിലീപിനൊപ്പമുള്ള സിനിമാ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു ദിലീപിന്റെ പിറന്നാൾ ആശംസ.

നടൻ ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി തുടങ്ങിയവരും പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസിച്ചു. 'ഉണ്ണിക്ക് സുന്ദരന്റെ പിറന്നാൾ ആശംസകൾ എന്നാണ് ഹരിശ്രീ അശോകൻ കുറിച്ചത്'. ഒപ്പം ഈ പറക്കും തളിക സിനിമയിലെ താമരാക്ഷൻ പിള്ള ബസ്സിനോടൊപ്പം നിൽക്കുന്ന ദിലീപിന്റേയും ഹരിശ്രീ അശോകന്റെയും ഒരു ക്യാരിക്കേച്ചർ പോസ്റ്ററും അദ്ദേഹം പങ്കുവെച്ചു. സിദ്ദീഖ് അടക്കമുള്ളവരും ദിലീപിന് പിറന്നാൾ ആശംസിച്ചിരുന്നു. ദിലീപിന്റെ ഏറ്റവും പുതിയ സിനിമ വോയ്സ് ഓഫ് സത്യനാഥന്റെ സ്റ്റിൽ ദിലീപിന്റെ പിറന്നാൾ ആഘോഷം അണിയറപ്രവർത്തകർ സംഘടിപ്പിച്ചിരുന്നു. മികച്ച നടന് അടക്കമുള്ള നാല് സംസ്ഥാന പുരസ്കാരങ്ങൾ ഇതുവരെയുള്ള സിനിമാ ജീവിതത്തിൽ ദിലീപിന് ലഭിച്ചിട്ടുണ്ട്.
Recommended Video

ദിലീപ് - റാഫി കൂട്ടു കെട്ടിലൊരുങ്ങുന്ന സിനിമയാണ് വോയിസ് ഓഫ് സത്യനാഥന്‍. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ എന്നിവക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണിത്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.


Click it and Unblock the Notifications











