'സകലകലാ വല്ലഭനായിരുന്നു, അതുകൊണ്ടാണ് ആ വേർപാട് നഷ്ടമാവുന്നത്'-ശ്രീനിവാസൻ
നെടുമുടി വേണു എന്ന പ്രതിഭയെ ഇനി കാണാൻ സാധിക്കില്ല. അദ്ദേഹത്തെ കലയെ സ്നേഹിക്കുന്നവർക്ക് നഷ്ടമായിരിക്കുന്നു. ഇനി അദ്ദേഹം ബാക്കിവെച്ച നല്ല കഥാപാത്രങ്ങളിലൂടെയായിരിക്കും അദ്ദേഹത്തിന്റെ മരണമില്ലാത്ത ജീവിതം. നെടുമുടി വേണുവിനെപോലെ തികഞ്ഞൊരു കലാകാരനെ ഇനി കാണാൻ സാധിക്കില്ല എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ വേർപാടിൽ എല്ലാവരേയും ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്. അത്രത്തോളം മനോഹരമായി അഭിനയിക്കാനും മാനറിസങ്ങൾ കൊണ്ടുവരാനും ഇനി മറ്റൊരാൾക്ക് സാധിക്കില്ല. ആ കസേര എന്നും ഒഴിഞ്ഞ് കിടക്കും മലയാള സിനിമയിൽ.

നേടുമുടിയുടെ വേർപാട് അറിഞ്ഞപ്പോഴെ മലയാള സിനിമ ഒഴുകിയെത്തി അദ്ദേഹത്തെ ഒരുനോക്ക് കാണാനും ആ വിടവാങ്ങലിന് സാക്ഷിയാകാനും. മമ്മൂട്ടി, മോഹൻലാൽ, ഫാസിൽ.... ആർക്കും വാക്കുകളില്ല പറയാൻ... ഒന്നും മുഴുവനാക്കാൻ സാധിക്കുന്നില്ല. അത്രത്തോളം അദ്ദേഹം ഈ കലാകാരന്മാരെ സ്വാധിനിച്ചിട്ടുണ്ടെന്നാണ് ആ മുറിഞ്ഞുപോകുന്ന വാക്കുകൾ വ്യക്തമാക്കുന്നത്. ആ മരണം അപ്രതീക്ഷിതമായിരുന്നല്ലോ... കഴിഞ്ഞ ആഴ്ചവരെ കണ്ട് സംസാരിച്ചവരും തലേന്ന് ഫോൺ വിളിച്ചവരും എല്ലാം വേർപാടിന്റെ ആഘാതം താങ്ങാനാവാതെയാണ് അദ്ദേഹത്തെ അഗ്നിക്ക് നൽകാനൊരുങ്ങുമ്പോഴും ആ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കി നിന്നത്.

അന്തരിച്ച അഭിനയ പ്രതിഭ നെടുമുടി വേണുവിനെ അനുസ്‍മരിച്ച് ശ്രീനിവാസനും കുറിപ്പെഴുതിയിരുന്നു. തേന്മാവിൻ കൊമ്പത്ത് അടക്കം നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നെടുമുടിയെ ആദ്യം കണ്ടതുമുതലുള്ള അനുഭവം ചുരുങ്ങിയ വാക്കുകളില്‍ അദ്ദേഹം കുറിപ്പിൽ വിവരിച്ചിട്ടുണ്ട്. 'സിനിമയിൽ ബുദ്ധിയുള്ള പല കഥാപാത്രങ്ങളും അഭിനയിക്കുന്നവർ നല്ല ബുദ്ധിയുള്ളവരും ബുദ്ധിജീവികളുമാണെന്നാണ് നാം വിശ്വസിക്കുക. എന്നാൽ നല്ല ബുദ്ധിയുള്ളവർ അപൂർവം ചിലരേയുള്ളു... നെടുമുടി വേണു അവരിൽ ഒരാളായിരുന്നു. കോലങ്ങൾ എന്ന സിനിമയിൽ അഭിനയിക്കാൻ കുണ്ടറയിൽ എത്തിയപ്പോഴാണ് ആദ്യം കാണുന്നത്. കുട്ടനാടൻ ഗ്രാമീണതയുടെ ഭംഗിയുള്ള മനസുള്ള ആ മനുഷ്യൻ എല്ലാവരോടെന്നപോലെ എന്നോടും പെട്ടെന്ന് അടുത്തു. 81 മുതൽ ഇന്ത്യയിലും വിദേശത്തും അദ്ദേഹത്തിനൊടൊപ്പം ഞാൻ എത്രയോ സ്റ്റേജ് ഷോകൾ ചെയ്തു. നന്നായി അഭിനയിക്കുന്നതുപോലെ നെടുമുടി വേണുവിലെ ഗായകനേയും അവിടെ കണ്ടു. കാഴ്ചക്കാരെ പാട്ടിലൂടെ അദ്ദേഹം അത്ഭുതപ്പെടുത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്. മലയാള സിനിമയിലെ സകലകലാ വല്ലഭന്മാർ എന്ന് പറയാവുന്നവർ കുറവാണ്. നെടുമുടി വേണുവെന്ന നടൻ അങ്ങനെയായിരുന്നു. അതുകൊണ്ടാണ് ആ വേർപാട് നഷ്ടമാകുന്നതും.....' ശ്രീനിവാസൻ കുറിച്ചു.
Also Read: 'ലിവർ കാൻസറുണ്ടായിരുന്നു, അദ്ദേഹത്തെ അതൊന്നും അലട്ടിയിരുന്നില്ല'-എം.രഞ്ജിത്ത്

നെടുമുടി വേണുവിന്റെ സംസ്കാരം തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിലാണ് ഔദ്യോഗിക ബഹുമതികളോടെ നടന്നത്. രണ്ട് മണിയോടെ തൈക്കാട് ശാന്തി കവാടത്തില്‍ സംസ്കാര ചടങ്ങുകള്‍ തുടങ്ങി. മക്കളായ ഉണ്ണിയും കണ്ണനും അന്ത്യ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു. കുടുംബാഗങ്ങളും ജനപ്രതിനിധികളും സിനിമാ പ്രവര്‍ത്തകരും ശാന്തി കവാടത്തില്‍ സന്നിഹിതരായിരുന്നു. രാവിലെ അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി രാജേഷ്, അടൂർ ഗോപാലകൃഷ്ണൺ തുടങ്ങി നിരവധി പേർ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. സഹപ്രവർത്തകർ അദ്ദേഹത്തിന് ഗാനാഞ്ജലി ഒരുക്കി. ഇന്നലെ രാത്രി വൈകി നെടുമുടി വേണുവിൻറെ വട്ടിയൂർക്കാവിലെ വീട്ടിലെത്തി മമ്മൂട്ടിയും മോഹൻലാലും ആദരാഞ്ജലി അർപ്പിച്ചിരുന്നു. കലാഭവൻ തിയറ്ററിൽ അനുസ്മരണ സമ്മേളനനും നടന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു ഇന്നലെ അദ്ദേഹത്തിന്റെ അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. ഒരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
Recommended Video
Also Read: 'ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചിട്ടുള്ളത് നടി ഉർവശി'യാണെന്ന് ഭാഗ്യലക്ഷ്മി


Click it and Unblock the Notifications











